Sunday, July 27, 2008
കരിമുകള്‍ - ഒന്ന്
ഒന്ന്
മലയും കുന്നും ചെമ്മണ്ണു പാതയും അതിനരുകില്‍ ഓലമേഞ്ഞ കള്ളുഷാപ്പുമുള്ളൊരു ഗ്രാമം. കിഴക്കുവശം വിശാലമായ പാടശേഖരങ്ങളാണ്. അതിന്റെ നടുക്ക് ഒരു തുരുത്തുണ്ട്. അവിടെയാണ് ജോസഫിന്റെ കൂര.
ചെങ്കല്ലുകൊണ്ട് കെട്ടിപ്പൊക്കിയ ചുവരുകള്‍ക്കു മുകളില്‍ എഴുക കെട്ടി ഓല വച്ചു മേഞ്ഞതാണീ വീട്. ഗ്രാമത്തില്‍ വൈദ്യുതി എത്തിയിട്ടുണ്ടെങ്കിലും തുരുത്തില്‍ അതില്ല. അതിനാല്‍ കൂരയ്ക്കുള്ളില്‍ ഒരു പാട്ടവിളക്കു കരി പിടിച്ചിരിപ്പുണ്ടാകും.
ജോസഫിന്റെ കെട്ടിയോള്‍ അന്നക്കുട്ടിയും മകള്‍ ശോശക്കുട്ടിയുമാണ് അവിടുത്തെ അന്തേവാസികള്‍. കൂടാതെ ഒരു പശുവും കോലാടും എണീക്കാന്‍ പ്രാണനില്ലാത്ത ഒരു നാടന്‍ പട്ടിക്കുട്ടിയുമുണ്ട്.
കൂരയ്ക്കു മുമ്പിലൂടെ ഒരു തോടൊഴുകുന്നു. മഴക്കാലത്തു കൂലംകുത്തിയൊഴുകുകയും വേനലില്‍ വരണ്ടുണങ്ങിക്കിടക്കുകയും ചെയ്യുന്ന അതിന്റെ അരികില്‍ സദാസമയവും ചേറുമണക്കുന്ന കാറ്റു ചുറ്റിത്തിരിയുന്നുണ്ടാവും.
ക്വിന്‍റല്‍ ചാക്കുകള്‍ ലാഘവത്തോടെ തോളില്‍വച്ചു ചുമക്കുന്നതില്‍ ജോസഫിനെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല. ഇരു കൈകളിലും കൊളുത്തുകളുമായി ലോറിയില്‍നിന്ന് ഭാരം മുഴുവന്‍ തെന്‍റ പുറത്തു താങ്ങി വയ്ക്കുന്നതു കാണാന്‍ നല്ല അഴകാണ്. സ്വതവേ ചുവന്നു കലങ്ങിയ കണ്ണുകള്‍ ഈ നേരങ്ങളില്‍ പുറത്തേക്കു തള്ളി വരാറുണ്ട്. മൂക്കിന്‍ തുമ്പത്തുനിന്നു വിയര്‍പ്പു മണികള്‍ ഉരുണ്ടു വീഴുന്നതും കാണേണ്ട കാഴ്ച തന്നെ.
ലോഡിറക്കി കഴിഞ്ഞാല്‍ മടിക്കുത്തുനിറയെ നോട്ടുകള്‍ കിട്ടും. ഇനിയാണ് ജോസഫിന്റെ പ്രകൃതം കാണേണ്ടത്. ഇടംവലം നോക്കാതെ നേരെ ഷാപ്പിലേക്കു വച്ചു പിടിക്കും. അവിടെ പ്രത്യേകം തയ്യാറാക്കിയ 'ആനമയക്കി'യും കള്ളും ചേര്‍ന്ന മിശ്രിതം മടമടയായി കുടിച്ചുതീര്‍ക്കും.
മറ്റു കുടിയന്‍മാരെപ്പോലെ തൊട്ടുനക്കുന്നതിലൊന്നും വിശ്വാസമില്ലാത്തയാളാണയാള്‍. ആനമയക്കീടെ കുത്തല് മാറാന്‍ കുറച്ചു പച്ചമുളക് എളിയില്‍ കരുതിയിട്ടുണ്ടാകും. അതെടുത്തു കടിച്ചുചവച്ച് നാക്കിനെ ഒന്നു പൊള്ളിച്ചെടുക്കും. ബാക്കി വരുന്ന കൊറ്റന്‍ നിലത്തെ പൂഴിമണ്ണിലേക്കു പാറ്റിത്തുപ്പും.
ഈ പ്രകൃതമെല്ലാം കണ്ടു നില്‍ക്കുന്ന വിളമ്പുകാരനെ വീണ്ടും അര്‍ത്ഥംവച്ചു തുറിച്ചു നോക്കുമ്പോള്‍ അടുത്ത കുപ്പിയില്‍ 'വിഷം' തയ്യാറായി മുന്നിലെത്തിയിരിക്കും. പാതിരാക്കോഴി കൂകും വരെ അയാള്‍ 'ആനമയക്കി'യും പച്ചമുളകുമായി അങ്കം വെട്ടിക്കൊണ്ടിരിക്കും. അന്നത്തെ പറ്റു മുഴുവന്‍ ഡസ്കിനു മുകളില്‍ ചോക്കുകൊണ്ടെഴുതുന്ന വിളമ്പുകാരന്‍.
ചുറ്റും ചിതറിക്കിടക്കുന്ന പച്ചമുളകു ഞെട്ടുകള്‍!
ജോസഫ് ഷാപ്പില്‍നിന്നിറങ്ങുമ്പോള്‍ രാത്രി പന്ത്രണ്ട് കഴിഞ്ഞിരുന്നു. മടിക്കുത്തില്‍ ഒരു ചില്ലിക്കാശു ബാക്കിയില്ല. ഇടവമാസത്തിലെ കോരിച്ചൊരിയുന്ന മഴക്കാലം. കുടയില്ല. മഴയിലൂടെ ആടിയാടി വീട്ടിലേക്കു നടന്നു. ചെമ്മണ്ണു നിറഞ്ഞ പാതയോരങ്ങളില്‍ കലക്കവെള്ളം തളംകെട്ടിക്കിടന്നു. ഇനി പാടം മുറിച്ചു വേണം കൂരയിലെത്താന്‍. ചതുരങ്ങളായി കിടക്കുന്ന പാടവരമ്പിലൂടെ തത്തിക്കളിച്ചും തെന്നിയും ഉരുണ്ടു വീണും ഞാറില്‍ ചവിട്ടിയും ജോസഫ് ഒരു പദപ്രശ്നത്തിലേതു പോലെ സഞ്ചരിച്ചു തുരുത്തിന്റെയടുത്തെത്തി. തോടു നിറഞ്ഞു കവിഞ്ഞൊഴുകുന്നു. വെള്ളത്തിനു കലക്കലും പതയും. കരയിലെ കൈതച്ചെടികളെല്ലാം നെഞ്ചറ്റം വെള്ളത്തില്‍ തുടിച്ചുനിന്നു. പടിഞ്ഞാറു നിന്ന് ഈറച്ച കാറ്റും ഊത്തലും അയാളെ ഒന്നുലച്ചു കടന്നുപോയി.
അയാള്‍ എന്തൊക്കെയോ ആലോചിക്കുകയായിരുന്നു. സ്വന്തം ചെറ്റപ്പുര മഴ നനയുന്നതു കുറെ നേരം ജോസഫ് നോക്കിനിന്നു. തോടു കടന്നുവേണം തുരുത്തിലെത്താന്‍. നെഞ്ചറ്റം വെള്ളത്തിലിറങ്ങിക്കയറി പുരയുടെ മുറ്റത്തെത്തി.പുറത്തു ഇളംതിണ്ണയുടെ ഓരത്തു സുഖനിദ്രയിലായിരുന്ന പട്ടിക്കുട്ടി ജോസഫിന്റെ ലക്ഷണംകെട്ട വരവുകണ്ടു നന്ദി പ്രകാശിപ്പിച്ചു. എഴുന്നേറ്റുനിന്നു വാലാട്ടി മുരണ്ടു. പിന്നീട് വീണ്ടും വളഞ്ഞു കൂടാനുള്ള ഭാവത്തോടെ വട്ടംചുറ്റി ചുരുണ്ടുകൂടി.
"ടാ... ടോമീ...!"
ജോസഫ് ഗൗരവത്തില്‍ പട്ടിയെ വിളിച്ചു. ഒപ്പം അതേ സ്വരത്തില്‍ ഭാര്യയേയും.
"ടീ.. അന്നക്കുട്ട്യേയ്...!"
രണ്ടു പേരും പ്രതികരിച്ചില്ല. അന്നക്കുട്ടി കേള്‍ക്കുന്നുണ്ടായിരുന്നു. തലയ്ക്കു വെളിവില്ലാത്ത മനുഷ്യന്‍ ഈ കോലത്തില്‍ വിളിച്ചാല്‍ കേള്‍ക്കാന്‍ മനസ്സില്ല.
ഇതെല്ലാം ആനമയക്കീടെ കളികളാണെന്നവള്‍ക്കറിയാം. കാലമെത്രയായി കാണാന്‍ തുടങ്ങീട്ട്...
പുറത്തെ അന്തരീക്ഷം തണുത്തു വിറങ്ങലിച്ചിരുന്നു. പട്ടിക്കുട്ടിക്കും വിറയലുണ്ടായിരുന്നു. രാത്രിയില്‍ പാടശേഖരങ്ങളില്‍ പെയ്യുന്ന മഴയ്ക്ക് തണുപ്പുകൂടും.
പക്ഷേ, ജോസഫിനു തണുപ്പുണ്ടായിരുന്നില്ല. ആ ഗ്രാമത്തില്‍ അപ്പോള്‍ തണുപ്പില്ലാത്ത ഒരാള്‍ അയാള്‍ മാത്രമായിരുന്നു.
ആനമയക്കിയും പച്ചമുളകും തണുപ്പിനെ വെല്ലുവിളിച്ചുകൊണ്ടിരുന്നു.
"ടാ... ടോമീ... നീയ്യിന്നു കുളിച്ചോടാ....?"
ജോസഫ് പട്ടിയോടായി ചോദിച്ചു. കുറ്റാക്കുരിരുട്ടത്തു ലോകം മുഴുവന്‍ മൂടിപ്പുതച്ചുറങ്ങുമ്പോള്‍ പട്ടിയോടായാല്‍പ്പോലും ചോദിക്കാമായിരുന്നതല്ല അത്.
യജമാനസ്നേഹമുള്ള അതു വെറുതെ മുരണ്ടു. വീണ്ടും ഉറങ്ങാനായി വട്ടം കൂട്ടി.മനസ്സിലെന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ ജോസഫ് നായ്ക്കുട്ടിയുടെ അടുത്തേക്കു ചെന്നു. എന്തോ അപകടം കണ്ടിട്ടെന്ന പോലെ അതു മോങ്ങിക്കൊണ്ടു ഒഴിഞ്ഞുമാറാന്‍ നോക്കി. അയാള്‍ അതിനെ വാരിയെടുത്ത് തോട്ടിറമ്പത്തേക്കു നടന്നു. എന്നിട്ടു യാതൊരു ദയയുമില്ലാതെ ഒഴുക്കുവെള്ളത്തിലേക്കു ഒരേറ്.
"പോയി കുളിച്ചിട്ടു വന്നു കെടക്കടാ... നായിെന്‍റ..."
പടിഞ്ഞാറുനിന്നു ആര്‍ത്തലച്ചുവന്ന കാറ്റിലും ഊത്തലിലുംപെട്ട് അയാളുടെ ആക്രോശം പാടശേഖരങ്ങളില്‍ മുഴങ്ങി.
നായ്ക്കുട്ടി ഇരുട്ടില്‍ കൈതക്കാടുകള്‍ക്കിടയിലൂടെ താഴേക്കൊഴുകിപ്പോയി.
എന്തോ ഒരു നിവൃതി അനുഭവിച്ചുകൊണ്ടു ജോസഫ് മുറ്റത്തേക്കു തിരിച്ചു നടന്നു. ഉമ്മറത്ത് എത്തിയപ്പോഴാണ് ആ കാഴ്ച കണ്ടത്. വീടിന്റെ ഓലത്തട്ടിക മാറ്റി പകരം പ്ലാവിന്‍ പലക കൊണ്ടുള്ള നല്ല വാതില്‍ പണിതു വച്ചിരിക്കുന്നു.
രാവിലെ പുറത്തോട്ടിറങ്ങുമ്പോള്‍ ഇതുണ്ടായിരുന്നില്ല. ഇതെങ്ങിനെ ഇവിടെയെത്തി...?
താനറിയാതെ ഇവിടെ പല കാര്യങ്ങളും നടക്കുന്നുണ്ടെന്നയാള്‍ക്കു തോന്നി.
എന്തൊക്കെയോ നിശ്ചയിച്ചുറപ്പിച്ചപോലെ പെട്ടെന്നു വീട്ടില്‍ നിന്നിറങ്ങി. ആടിയാടി പാടം മുറിച്ചുകടന്നു പൊക്കാമറ്റം കവല ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി.
നേരം വെളുക്കാന്‍ പിന്നെയും സമയമുണ്ടായിരുന്നു.
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Saturday, July 26, 2008
കരിമുകള്‍ - രണ്ട്
രണ്ട്
അന്നക്കുട്ടി തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല. പാടത്തുനിന്നു വീശുന്ന കാറ്റ് വീടിെന്‍റ മുകളിലെ തുറന്ന ഭാഗത്തുകൂടി ഈര്‍പ്പം മുറിയില്‍ കലര്‍ത്തി തണുപ്പു ചുഴികളുണ്ടാക്കുന്നു. ശോശക്കുട്ടി അടുത്തു കിടപ്പുണ്ട്. പതിനഞ്ചുവര്‍ഷം മുമ്പൊരു മഴക്കാലത്താണ് അവളുണ്ടായത്. എത്ര പെട്ടെന്നാണ് കാലം കഴിഞ്ഞു പോയത്. ഇന്നവള്‍ മുതിര്‍ന്ന പെണ്ണായി. അവളെ വളര്‍ത്താനായി താനനുഭവിച്ച ദുരിതങ്ങള്‍ കര്‍ത്താവിനു മാത്രമേ അറിയൂ.
ജോസഫ് പെണ്ണു കാണാന്‍ വരുമ്പോള്‍ കള്ളു കുടിയനായിരുന്നില്ല. എന്തൊക്കെ പ്രതീക്ഷകളാണ് അന്നു നല്‍കിയത്. പിന്നീട് സ്ത്രീധനമായി അപ്പന്‍ തന്ന പൊന്നും പണവുമെല്ലാം ക്രമേണ കുടിച്ചു മുടിപ്പിച്ചു. ഒരര്‍ത്ഥത്തില്‍ താനിങ്ങനെയൊന്നും കഴിയേണ്ടവളല്ലല്ലോ?
ആലോചന വന്നപ്പോള്‍ തനിക്കിഷ്ടമുണ്ടായിരുന്നില്ല. അപ്പെന്‍റ പിടിവാശിക്കു മുമ്പില്‍ എന്തു ചെയ്യാന്‍?
ജോസഫ് പണിക്കുപോയാല്‍ ഒരു ചില്ലിക്കാശു വീട്ടിലെത്തിക്കില്ല. ചിലപ്പോള്‍ വീട്ടുസാധനങ്ങളെല്ലാം എടുത്തു വിറ്റു കള്ളുകുടിക്കും. കല്യാണം കഴിഞ്ഞ് തറവാട്ടില്‍ നിന്നു കൊടുത്തുവിട്ട ചെമ്പു പാത്രങ്ങള്‍, ഉരുളികള്‍ തുടങ്ങി തുപ്പല്‍ കോളാമ്പി വരെ വിറ്റു കുടിച്ചു. ഇക്കഴിഞ്ഞ ദിവസം പണി കഴിഞ്ഞെത്തിയപ്പോള്‍ കിടക്കുന്ന കട്ടിലും കാണാനില്ല.
ആദ്യകാലങ്ങളില്‍ കുടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ദേഹോപദ്രവും തുടങ്ങിയിട്ടുണ്ട്.
ശോശക്കുട്ടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില് തീയാണ്. ഇക്കഴിഞ്ഞ മീനത്തില് തെരണ്ടു. ആരേയും അറിയിച്ചില്ല. ആരോട് പറയാന്‍? പറഞ്ഞാല്‍ നാലു പുറത്തുനിന്നും പരിഹാസവും കുത്തു വാക്കുകളും കേള്‍ക്കേണ്ടിവരും. കള്ളുകുടിയന്‍ ജോസഫിന്റെ മകളല്ലേ...? എന്തെങ്കിലുമൊന്നു കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയാണ് നാട്ടുകാര്‍.
നാടൊട്ടുക്കും സ്ത്രീലാളന കഥകള്‍ നിറഞ്ഞു നില്‍ക്കുന്നു. മുതുക്കന്മാരായ നേതാക്കന്മാര്‍ക്കും അവരുടെ സില്‍ബന്ദികള്‍ക്കും ഇത്തരം കിളിന്തു പെണ്‍കുട്ടികളിലാണ് കമ്പം. ഇനിയിപ്പോള്‍ തെന്‍റ കണ്ണൊന്നു തെറ്റിയാല്‍ അവളുടെ തന്ത ജോസഫ് തന്നെ കച്ചോടമുറപ്പിച്ച് അഡ്വാന്‍സ് വാങ്ങിക്കൂടായ്കയില്ല.
കാലമതാണ്.
ചെറ്റപ്പുരയ്ക്കു യാതൊരു അടച്ചൊറപ്പുണ്ടായിരുന്നില്ല. ഓല മെടഞ്ഞ് തട്ടികയാക്കിയാണു മുന്‍ വാതിലും പിന്‍വാതിലും അടച്ചിരുന്നത്. ചെറിയൊരു കാറ്റുവന്നാലും തുറന്നുപോകും. പക്ഷേ, ഇങ്ങനെയെങ്കിലും ഒരടച്ചൊറപ്പില്ലാതെ എങ്ങിനെ ജീവിക്കും?
ഈയിടെ ചെറുപ്പക്കാരു പലപ്പോഴായി കേറി വരുന്നുണ്ട്. പലവിധ കാര്യങ്ങള്‍ പറഞ്ഞാണ് വരവെങ്കിലും അവരുടെ മനസ്സിലിരുപ്പ് അന്നക്കുട്ടി അളന്നു വച്ചിട്ടുണ്ട്. അവരുടെ അസ്ഥാനത്തുള്ള നോട്ടങ്ങളും മൂളലുകളും...
അങ്ങിനെയാണ് വീടിന് അടച്ചൊറപ്പുള്ള ഒരു വാതില്‍ പണിയണമെന്ന് അന്നക്കുട്ടിക്കു തോന്നിയത്. നേരം വെളുത്താല്‍ താന്‍ സ്കൂളിലേക്ക് ഉപ്പുമാവുണ്ടാക്കാനായി പോവും. ഉച്ചകഴിഞ്ഞേ തിരിച്ചെത്തൂ.
ശോശക്കുട്ടി പത്താംതരം തോറ്റതില്‍ പിന്നെ വേറെങ്ങും പോയില്ല. അവള്‍ എപ്പോഴും വീട്ടിലുണ്ടാവും. ചെറുപ്പക്കാരു കേറിയിറങ്ങി നെരങ്ങാതെ നോക്കണം. എന്തെങ്കിലും സംഭവിച്ചാല് അമ്മയ്ക്കാണ് ദോഷം. പെണ്‍മക്കളെ കയറൂരി വിട്ടെന്നു പഴി കേള്‍ക്കേണ്ടി വരും.
ഉപ്പുമാവുണ്ടാക്കുന്ന ജോലി മലയാളം വാദ്ധ്യാര് നാരായണന്‍ മാഷായിട്ട് ഉണ്ടാക്കിത്തന്നതാണ്. അദ്ദേഹത്തെ നാട്ടിലെല്ലാവരും മാഷ് എന്നു വിളിക്കുന്നു. ഈ ഉപ്പുമാവും പണിയുടെ കാശെല്ലാം മാഷിന്റെ കയ്യില്‍ ചേര്‍ത്തുവച്ചിട്ടുണ്ടായിരുന്നു.ഒരു ദിവസം അദ്ദേഹത്തോടൊപ്പം മരമില്ലില്‍ പോയി പ്ലാവിെന്‍റ അസ്സല്‍ കാതലു വാങ്ങി അറപ്പിച്ചു വാതിലുണ്ടാക്കിച്ചു. മുന്‍വശത്തും പിന്‍വശത്തും അടച്ചൊറപ്പുള്ള വീട്ടില്‍ താമസിക്കാന്‍ അന്നക്കുട്ടിക്ക് നല്ല മനഃസമാധാനം തോന്നി. ഇനി നന്നായി ഉറങ്ങാം.
പുറത്തു പാടശേഖരങ്ങളില്‍ ചീറിയടിക്കുന്ന എടവപ്പാതിക്കാറ്റ്. പുറത്തു കതകിനടുത്ത് ഒരു മൂളല്‍ കേള്‍ക്കുന്ന പോലെ....
അന്നക്കുട്ടി ചെവി വട്ടം പിടിച്ചു.
ടോമിയെന്ന പട്ടിക്കുട്ടിയുടെ ശബ്ദം. അവള്‍ ചെന്നു കതകു തുറന്നപ്പോള്‍ നനഞ്ഞൊട്ടി കിടുകിടാ വിറച്ചുകൊണ്ട് നായ്ക്കുട്ടി ദയനീയമായി അന്നുക്കുട്ടിയെ നോക്കി. അവള്‍ ഒരു കീറച്ചാക്കെടുത്തു അതിനെ സുരക്ഷിതമായൊരു സ്ഥലത്ത് ഉറങ്ങാനുള്ള ഇടമൊരുക്കി കൊടുത്തു.
അന്നക്കുട്ടി ശോശക്കുട്ടിയെ കെട്ടിപ്പിടിച്ചു കിടന്നു. ദൂരെ എണ്ണക്കമ്പനിയിലെ പുലര്‍കാല സൈറണ്‍ മുഴങ്ങുന്നുണ്ടായിരുന്നു.
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Friday, July 25, 2008
കരിമുകള്‍ - മൂന്ന്
മൂന്ന്
എണ്ണക്കമ്പനിയിരിക്കുന്ന സ്ഥലം ഏകദേശം ആയിരം ഏക്കറോളം കാണുമായിരിക്കും. മലയും കുന്നും പാടവും തോടും ചതുപ്പുമെല്ലാം അവിടെയുണ്ട്. സ്വാതന്ത്ര്യാനന്തരം ഇംഗ്ലീഷുകാര്‍ ഇന്ത്യ വിട്ടു പോയപ്പോള്‍ ഈ എണ്ണക്കമ്പനിയുടെ ചുമതലയും ഇവിടുത്തുകാര്‍ക്കു ഏല്‍പിച്ചുകൊടുത്തു.
ദാരിദ്ര്യവും അടിമത്തവും മാത്രം കണ്ടു ശീലിച്ച നാട്ടുകാര്‍ക്കു എണ്ണക്കമ്പനിയുടെ താക്കോല്‍ക്കൂട്ടം കൈമാറിയപ്പോള്‍ അതേറ്റു വാങ്ങിയ ഉദ്യോഗസ്ഥന്മാര്‍ ഒന്നു പകച്ചു.
ദൂരെയുള്ള തുറമുഖത്തുനിന്ന് പൈപ്പുവഴി ക്രൂഡ് ഓയില്‍ ഒഴുകിവന്നു കമ്പനിയിലെ ഏറ്റവും വലിയ ടാങ്കില്‍ വീഴുന്നുണ്ടായിരുന്നു. ഈ ചെളിക്കുഴമ്പ് നാനാവിധമായ മാറ്റങ്ങള്‍ക്കു വിധേയപ്പെട്ട് മണ്ണെണ്ണയും പെട്രോളും ഡീസലും വിമാന എണ്ണയുമായി രൂപപ്പെട്ടു. ഒടുക്കം ബാക്കിയായ കറുത്ത പദാര്‍ത്ഥം റോഡു നിര്‍മാണത്തിനുപയോഗിക്കുന്ന ടാര്‍ വീപ്പകളില്‍ നിറച്ച് ഉത്തരേന്ത്യന്‍ വണ്ടികളില്‍ കയറ്റിയയച്ചു. ഭാരതത്തിന്റെ നിരത്തിനെ മുഴുവന്‍ കറുപ്പിച്ചത് ഈ ടാറുപയോഗിച്ചായിരുന്നു.
മഹാത്മാഗാന്ധിയുടെ സമരമുറകളില്‍ ആകൃഷ്ടരായ ഒരു ജനവിഭാഗം ഗ്രാമത്തിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്ര നിര്‍മാണത്തിനായി അവര്‍ കയ്യുംമെയ്യും മറന്നു പണിയെടുത്തു.
കമ്പനിക്കുള്ളില്‍ ഭീമന്‍ എണ്ണ സംഭരണികള്‍ നിരന്നു നിന്നിരുന്നു. ക്രൂഡ് നിറഞ്ഞുനിന്ന സംഭരണിക്കു ചുറ്റും വലം വയ്ക്കണമെങ്കില്‍ ജീപ്പ്പു വേണമെന്ന രീതിയിലാണ് പണിതിട്ടുള്ളത്.
കമ്പനിയുടെ തൊട്ടടുത്ത മതില്‍ ഗ്രാമത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയം. പഠിക്കാന്‍ വരുന്നതു ഗ്രാമീണരുടെ മക്കളും. കമ്പനി ഉദ്യോഗസ്ഥരുടെ മക്കള്‍ക്കു പഠിക്കാന്‍ അതിനകത്തു തന്നെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങിയിട്ടുണ്ട്. രണ്ടിടത്തെയും ബോധന സമ്പ്രദായങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞു നിന്നിരുന്നു. സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ ഭൂരിപക്ഷവും ദരിദ്ര നാരായണന്മാരുടെ മക്കളായിരുന്നു. എന്തോ കടമ നിറവേറ്റുന്ന പോലെ അവര്‍ സ്കൂളില്‍ വന്നുപൊയ്ക്കൊണ്ടിരുന്നു. ആവശ്യത്തിനു പാഠപുസ്തകങ്ങളോ വിശപ്പിനുള്ള ഭക്ഷണമോ കരുതാന്‍ വഴിയില്ലാത്ത കുട്ടികള്‍.
സ്കൂളില്‍ പോകുന്ന വഴിക്ക് കമ്പനി മലയില്‍ കയറി പറിക്കുന്ന കാരയ്ക്കയും തൊണ്ടിപ്പഴവും പച്ചവെള്ളവും കൊണ്ടു വിശപ്പടക്കുന്നവര്‍. എല്ലാവരുടെയും പോക്കറ്റില്‍ വലിയ വട്ടയില മടക്കി വച്ചിട്ടുണ്ടാവും. ഉച്ചയ്ക്ക് സര്‍ക്കാര്‍ സ്കൂളില്‍ കൊടുക്കുന്ന ഉപ്പുമാവും പാലും എന്ന പദ്ധതിപ്രകാരമുള്ള ഭക്ഷണം കഴിക്കാന്‍ വട്ടയില നിര്‍ബന്ധമാണ്.
സ്കൂളില്‍ ഉപ്പുമാവുണ്ടാക്കുന്ന പണി അന്നക്കുട്ടി ഏറ്റെടുക്കാന്‍ സമ്മതിച്ചപ്പോള്‍ ജോസഫ് കയറി ഉടക്കിയതാണ്‍്. പക്ഷേ, നാരായണന്‍ മാഷ് നിര്‍ബന്ധിച്ചു പറഞ്ഞപ്പോള്‍ ജോസഫ് പിന്നീടൊന്നും പറഞ്ഞില്ല.
ഉപ്പുമാവു പുരയുടെ തൊട്ടടുത്തു പാതാളം പോലൊരു കിണറുണ്ട്. താഴെ വരെ ബക്കറ്റ് എത്തണമെങ്കില്‍ ഒരുപാടു സമയമെടുക്കും. ഭക്ഷണം പാകം ചെയ്യാനായി ധാരാളം വെള്ളം വേണ്ടതുണ്ട്. ഇതു മുഴുവന്‍ വലിയ ബക്കറ്റുപയോഗിച്ചു കോരിയെടുക്കണം. എട്ടാം ക്ലാസിലെ പിന്‍ ബഞ്ചിലിരിക്കുന്ന കുര്യാക്കോ വെള്ളം കോരാറാകുമ്പോള്‍ ക്ലാസില്‍നിന്നിറങ്ങി വരും.
'ഉപ്പുമാവു കുര്യാക്കോ' എന്നാണ് കുട്ടികള്‍ അവനെ വിളിക്കാറ്. സ്കൂളില്‍ ചേര്‍ന്നകാലം മുതല്‍ പഠിക്കാന്‍ പിന്നോട്ടായതിനാല്‍ ഓരോ കൊല്ലവും തോറ്റു തോറ്റാണ് ഇവിടെയെത്തിയത്. കുര്യാക്കോയുടെ അപ്പന്‍ ചാത്തുണ്ണി പൊക്കാമറ്റം കവലയിലെ മീന്‍ക്കച്ചവടക്കാരനാണ്. അതിനാല്‍ 'ചാളക്കുര്യാക്കോ' എന്നും വിളിക്കുന്നവരുമുണ്ട്.
പഠിക്കുന്ന കാര്യത്തില്‍ അവനൊരു ശ്രദ്ധയുമില്ല. എന്നാല്‍ സ്കൂളിലെ മറ്റു പല കാര്യങ്ങള്‍ക്കും ആളൊരു സഹായിയാണ്. അതുകൊണ്ടുതന്നെ കുര്യാക്കോ പഠിച്ചില്ലെങ്കിലും സാറന്മാര്‍ അവനെ തല്ലുകയോ വഴക്കു പറയുകയോ പതിവില്ല.
നാലാമത്തെ പിരിയഡ് മിക്കവാറും വാര്യരുസാറിെന്‍റ കണക്കു ക്ലാസായിരിക്കും. ഗൃഹപാഠം ഒരുപാടു ചെയ്യേണ്ടതുണ്ട്. മാത്രവുമല്ല, കണക്കിലെ വിവിധ തരം സൂത്രവാക്യങ്ങള്‍ മനഃപാഠമാക്കുക ചില്ലറ കാര്യമല്ല. ഈവക പൊല്ലാപ്പുകള്‍ക്കൊന്നും നില്‍ക്കാതെ കുര്യാക്കോ കാലേക്കുട്ടി ഉപ്പുമാവും പുരയിലെത്തിയിട്ടുണ്ടാവും. മറ്റു കുട്ടികള്‍ വാര്യര്‍ സാറിന്റെ അടിയില്‍നിന്നും രക്ഷപ്പെട്ട കുര്യാക്കോയെക്കുറിച്ചോര്‍ത്തു 'ഭാഗ്യവാന്‍' എന്നു പറയും.
ഉപ്പുമാവും പുരയുടെ ഭാഗത്തുള്ള കാഴ്ച വളരെ രസകരമാണ്. എണ്ണിയാലൊടുങ്ങാത്തത്ര കാക്കകള്‍ അടുത്തുള്ള വാക മരത്തിലും പരിസരങ്ങളിലുമുണ്ടാകും. ചുറ്റുപാടുകളില്‍ ഗ്രാമത്തിലെ സര്‍വ്വത്ര തെണ്ടിപ്പട്ടികളും.
കാക്കകള്‍ പരസ്പരം സംസാരിക്കുന്നതു കുര്യാക്കോ നോക്കി നിന്നിട്ടുണ്ട്. അവറ്റകളും മനുഷ്യനെപ്പോലെ തന്നെ സ്വന്തക്കാരെ കരഞ്ഞു വിളിച്ച് അടുത്തുകൊണ്ടു വരികയും മറ്റുള്ളവയെ കൊത്തിയോടിക്കുകയും ചെയ്യുന്നു.
ഇത്തരം സ്വജന പക്ഷപാതങ്ങള്‍ മനുഷ്യരില്‍ നിന്നും കാക്കയിലേക്കു പകര്‍ന്നതാണോ? അതോ തിരിച്ചോ? അവനു സംശയം തോന്നിയിട്ടുണ്ട്.
അമേരിക്കയില്‍നിന്നു കപ്പല്‍ കയറി വന്ന നുറുക്കിയ ഗോതമ്പിെന്‍റ വെളുത്ത ചാക്കിനു പുറത്തു വലിയൊരു കഴുകന്‍ തുറിച്ചു നോക്കിനിന്നു. അതു പൊട്ടിച്ചു വലിയ ചെമ്പിലിട്ടു പുഴുങ്ങി, സസ്യ എണ്ണ കൂറ്റന്‍ ചീനച്ചട്ടിയിലൊഴിച്ചു കടുകും മുളകും മൂപ്പിച്ച് ഉപ്പുചേര്‍ത്തു വഴറ്റിയെടുക്കുന്നതാണ് ഉപ്പുമാവ്. കൂടാതെ പാല്‍പ്പൊടി വെള്ളമൊഴിച്ചു കാച്ചിക്കുറുക്കിയെടുക്കുന്ന പാല്‍ക്കുറുക്ക് തുടങ്ങിയവയാണ് സ്കൂളിലെ ഭക്ഷണങ്ങള്‍.
വട്ടയില നിവര്‍ത്തി നിരന്നിരിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്കിടയിലൂടെ കുര്യാക്കോ വിളമ്പിക്കൊണ്ടു നടന്നു. ചിലര്‍ കിഴികെട്ടി വീട്ടില്‍ കൊണ്ടുപോകുന്നു. മറ്റുചിലര്‍ അവിടെത്തന്നെയിരുന്നു കഴിക്കുന്നു.
വിതരണം കഴിഞ്ഞാല്‍ ഒരുപാടു മിച്ചം വരും. ഒരു വലിയ പാത്രം നിറയെ കുര്യാക്കോ എടുത്തുവയ്ക്കും. വീട്ടില്‍ കൊണ്ടുപോയി രാത്രി ഭക്ഷണമായും ഉപയോഗിക്കാം.
സ്കൂളില്‍ പത്തു മണിക്കാണ് ബല്ലടിക്കുക. കുട്ടികളും അധ്യാപകരും കൃത്യസമയത്തു ഹാജരുണ്ടാവണമെന്ന കാര്യത്തില്‍ പ്രധാനാദ്ധ്യാപകനു നിര്‍ബന്ധമുണ്ട്.
മാഷ് രാവിലെ പാടത്തു കുറച്ചു പണി ചെയ്ത ശേഷമേ സ്കൂളിലെത്തു. പക്ഷേ, സ്കൂള്‍ സമയം ഇതുവരെ തെറ്റിച്ചിട്ടില്ല. ചില ദിവസങ്ങളില്‍ തിടുക്കപ്പെട്ടു പാടത്തുനിന്നു കേറി കുളിച്ച് സ്കൂളിലെത്തുമ്പോള്‍ ചെവി മടക്കുകളില്‍ ചേറിരിക്കുന്നതും ചില കുട്ടികള്‍ കണ്ടുപിടിക്കാറുണ്ട്.
അദ്ദേഹത്തിന്റെ വിഷയം മലയാളമാണ്. രാവിലെ പാടത്തു പണിയെടുക്കുന്നതിനെക്കുറിച്ച് മാഷിന് ന്യായീകരണങ്ങളമുണ്ട്. അതദ്ദേഹം എവിടെയും പറയും. മനുഷ്യന്‍ മണ്ണില്‍ പണിയെടുക്കണം. അതില്‍നിന്നു കിട്ടുന്ന അന്നത്തിന്റെ ഗുണമേ ദേഹത്തു പിടിക്കൂ... അതുകൊണ്ടാണ്. ഉറക്കമുണര്‍ന്നാല്‍ ചിട്ടയായ പ്രഭാത കൃത്യങ്ങള്‍ക്കുശേഷം പാടത്തേക്കിറങ്ങുന്നത്.
കമ്പനിയുടെ വരവോടെ സ്ഥിതിഗതികളാകെ മാറിയതായി മാഷിനു മനസിലായി. വരമ്പത്തു സ്ഥിരമായി കാണാറുണ്ടായിരുന്ന ഞണ്ടും ഞവിണിയും തവളയുമൊന്നും ഇപ്പോഴില്ല. കണ്ടത്തില്‍ സര്‍വത്ര എണ്ണപ്പാട കെട്ടിയ വെള്ളം.
പണ്ടെല്ലാം മൂന്നു പൂപ്പ് കൃഷി നടത്തിയിരുന്ന പാടങ്ങളില്‍ ഇപ്പോള്‍ ഒരു പൂപ്പ് കൃഷിയേയുള്ളൂ. കൂടാതെ രാസവളപ്രയോഗം, ചാഴിക്കു മരുന്നടി തുടങ്ങിയവ ഓരോരുത്തരും അവരവരുടെ താല്‍പര്യമനുസരിച്ച് നടപ്പാക്കുന്നുണ്ട്. അതിെന്‍റയെല്ലാം ദോഷങ്ങള്‍ ഇപ്പോള്‍ കാണുന്നുമുണ്ട്.
പണ്ടു പാടത്തുവരുന്ന ഉത്സാഹമില്ല ഇപ്പോള്‍. പാടശേഖരങ്ങള്‍ ചെറു ജീവ ജാലങ്ങളുടെ ശ്മശാനം പോലെ തോന്നുന്നു. പക്ഷേ, തലമുറകളായി കൃഷി ചെയ്തു വരുന്ന കണ്ടങ്ങള്‍ വെറുതെയിടുന്നതെങ്ങനെ? കൃഷിപ്പണി താനായിട്ടു നിര്‍ത്താന്‍ പാടില്ല. തലമുറകള്‍ കൈമാറിപ്പോന്ന സുകൃതമാണത്.
കൃഷി പണ്ടത്തെപ്പോലെ ലാഭകരമല്ല. ചിലവും വരവും തട്ടിക്കിഴിച്ചാല്‍ നഷ്ടമേയുള്ളൂ. പക്ഷേ, ഈ മണ്ണും ഇതിലെ ചേറും തെന്‍റ ജീവിതത്തിെന്‍റ ഭാഗമാണ്. ഒരു ദിവസമെങ്കിലും പാടത്തു രണ്ടു തൂമ്പ കൊത്തിയില്ലെങ്കില്‍ താനല്ലാതായതുപോലെ.
കന്നുപൂട്ടലുകള്‍ ഇന്നില്ല. കാണിനാട് വയലില്‍ ഇപ്പോള്‍ കാളകളെത്തുന്നില്ല. പണ്ടെല്ലാം മാസത്തിലൊരിക്കല്‍ വയലുകൂടാറുണ്ടായിരുന്നു. കമ്പനിയുടെ വരവോടെ ചെറുപ്പക്കാര്‍ക്കൊന്നും അതിലുല്‍സാഹമില്ല. പണ്ടു വയല്‍ നടന്നിരുന്ന പ്രദേശം കമ്യുണിസ്റ്റ് പച്ച കയറി കാടുപിടിച്ചു കിടക്കുന്നു.
ഇപ്പോള്‍ നിലമുഴുവാനായി ട്രാക്ടറുകള്‍ എത്തുന്നുണ്ട്. ആ വാഹനത്തിെന്‍റ കൂറ്റന്‍ ടയര്‍ പാടുകള്‍ പതിയാത്ത ഇടമില്ല. വരമ്പുകളോ തോടുകളോ അതിനു പ്രശ്നമില്ല. അര മണിക്കൂറിനുള്ളില്‍ എത്ര ചതുപ്പായ കണ്ടവും ഉഴുതുമറിച്ചിടും. പക്ഷേ, കന്നു പൂട്ടിയുഴുവുന്ന ഹൃദ്യത അതിനില്ല.
പാടത്തു പണിക്ക് ആളെ കിട്ടുന്നില്ല. പണ്ട് ഈ ജോലി ചെയ്തുകൊണ്ടിരുന്നവരുടെ നിലയൊക്കെ മാറിപ്പോയി. കമ്പനിയിലോ സര്‍ക്കാരിലോ ഒരു വെള്ളക്കോളര്‍ ജോലി മാത്രമായി പുതുതലമുറയുടെ ലക്ഷ്യങ്ങള്‍.
കമ്പനിയില്‍ രാവിലെ എട്ടു മണിക്കു സൈറണ്‍ നീട്ടി കൂവി. മാഷ് തൂമ്പ കഴുകി തോളില്‍വച്ചു നട വരമ്പിലൂടെ വീട്ടിലേക്കു നടക്കുമ്പോള്‍ എതിരെ ഒരാള്‍ കനമുള്ള പലകയും ചുമന്നു ആടിയാടി വരുന്നുണ്ടായിരുന്നു.
'ജോസഫ്'
തലേ ദിവസത്തെ 'കെട്ട്' വിട്ടിട്ടില്ല. മാഷിനെ കണ്ടതു ഗൗനിക്കാതെയാണ് നടപ്പ്.
മാഷ് സൂക്ഷിച്ചു നോക്കി. തലയിലെ ചുമട്, അന്നക്കുട്ടി പണിയിച്ചു കൊണ്ടുപോയ വാതില്‍ പാളിയായിരുന്നു. അയാള്‍ പൊക്കാമറ്റം ചന്തയെ ലക്ഷ്യമാക്കി വേഗത്തില്‍ നടക്കുകയാണ്.
കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ പോയതിനു പിന്നാലെ അന്നക്കുട്ടി നെഞ്ചത്തടിച്ച് നിലവിളിച്ചുകൊണ്ടോടുന്നു.
അവള്‍ പറഞ്ഞു:
"ചതിച്ചു മാഷേ.... ഞാന്‍ പണീപ്പിച്ചുവച്ച പെരേടെ വാതില് ആ കാലമാടന്‍ അഴിച്ചെടുത്തു ഷാപ്പിലെ മൊതലാളിക്കു കച്ചോടൊറപ്പിച്ചു. ഒന്നു വേണ്ടാന്നു പറയ് മാഷേ..."
അന്നക്കുട്ടി അലമുറയിട്ടു കരഞ്ഞുകൊണ്ട് ജോസഫിന്റെ പിന്നാലെയോടി. മാഷിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അയാള്‍ കതകും ചുമന്നു വളരെ ദൂരെയെത്തിയിരുന്നു.
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Thursday, July 24, 2008
കരിമുകള്‍- അഞ്ച്
അഞ്ച്
ദുരന്തങ്ങള്‍ എല്ലാക്കാലത്തും സാധാരണക്കാരെ മാത്രമേ ബാധിക്കാറുള്ളൂ. കമ്പനിയിലെ തീപിടിത്തം ആറാം ദിവസം അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ അവസാനിച്ചു. കത്തിയ ടാങ്കു നിന്നിടത്ത് ഉരുകിയൊലിച്ച ഇരുമ്പു കീടങ്ങള്‍ ശവം ദഹിപ്പിച്ച പട്ടട പോലെ കറുത്തു കിടന്നു. ചുറ്റുപാടുമുള്ള ടാങ്കുകള്‍ ചൂടേറ്റ് പുളഞ്ഞു നിന്നിരുന്നു. തൊട്ടടുത്തുനിന്നിരുന്ന ഒരു തെങ്ങ് മാത്രം ശിരസ്സുകത്തി ആകാശത്തേക്കു കറുത്ത വിരല്‍ ചൂണ്ടി നിന്നു.
നാടുവിട്ടുപോയ ജനങ്ങള്‍ ഒറ്റയും തെറ്റയുമായി ആശങ്കകളോടെ വീടുകളില്‍ തിരിച്ചെത്തി. പല വീടുകളും കൊളളയടിക്കപ്പെട്ടിട്ടുണ്ട്. കമ്പനി ടാങ്കിലെ കീടന്‍ കത്തിയ ഓക്കാനിപ്പിക്കുന്ന മണം അപ്പോഴും ഗ്രാമത്തില്‍ തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. കത്തിയ അലൂമിനിയം ഫോയിലുകള്‍ ഗ്രാമത്തിലെങ്ങും അപ്പൂപ്പന്‍ താടി പോലെ പറന്നു കളിച്ചു. കൊച്ചുകുട്ടികള്‍ കൗതുകത്തോടെ അവ പെറുക്കി കൂട്ടാന്‍ മത്സരിച്ചു.
അന്നക്കുട്ടിയും ശോശക്കുട്ടിയും പശുവിനെ അഴിച്ചുവിട്ടിട്ട് കോലഞ്ചേരിക്കു പോയതായിരുന്നു. അവളുടെ ഒരു ബന്ധുവിെന്‍റ വീട്ടില്‍ രണ്ടുമൂന്നു ദിവസം തങ്ങി. ഉടുതുണിക്കു മറുതുണി പോലും എടുക്കാതെയാണ് പോയത്. അതുകൊണ്ടുതന്നെ ഉടുത്തിരുന്ന വസ്ത്രങ്ങള്‍ മുഷിഞ്ഞു നാറിയിരുന്നു.
ജോസഫിനെപ്പറ്റി വിവരമൊന്നുമില്ല. അയാള്‍ എവിടെയാണെന്നൊന്നും അന്വേഷിക്കാന്‍ മെനക്കെട്ടില്ല. അവള്‍ക്കു പശുവിനെക്കുറിച്ചായിരുന്നു വേവലാതി. പാടംവഴി അതിനെ അന്വേഷിച്ച് പങ്ങാലിപ്പീടിക വരെ നടന്നു. പാടത്തിെന്‍റ ഇരു കരകളിലും വീടുകള്‍ ആളും അനക്കവുമില്ലാതെ അനാഥമായി കിടപ്പുണ്ടായിരുന്നു.
ദൂരെയൊരു പശുക്കൂട്ടം നാഥനില്ലാതെ അലയുന്നതു കണ്ട് അവള്‍ പ്രതീക്ഷയോടെ അങ്ങോട്ടു ചെന്നു.
അവിടെയെങ്ങും തെന്‍റ പശുവുണ്ടായിരുന്നില്ല.
കുറെക്കഴിഞ്ഞപ്പോള്‍ അന്നക്കുട്ടിയ്ക്കു മടുത്തു. അവള്‍ കൂരയിലെത്തി പാത്രം കഴുകി അരി അടുപ്പത്തിട്ടു.
ചിത്രപ്പുഴയുടെ കൈവഴികളായി പിരിഞ്ഞു വരുന്ന തോടുകളിലൊന്നാണ് വേളൂര്‍ത്തോട്. ഇവിടെ ആദ്യകാലങ്ങളില്‍ സമൃദ്ധമായി നല്ലയിനം മീനുകളുണ്ടായിരുന്നു. ഇപ്പോള്‍ കുറെക്കാലങ്ങളായി തോട്ടിലൂടെ ഒഴുകുന്നത് എണ്ണപ്പാട കെട്ടിയ വെള്ളമാണ്. കമ്പനിയുടെ പ്ലാന്‍റില്‍നിന്നു ശുദ്ധി ചെയ്യാതെ മലിന ജലം രാത്രി ഷിഫ്റ്റിലെ തൊഴിലാളികള്‍ ചിത്രപ്പുഴയിലേക്കു തുറന്നു വിടാറുണ്ട്.
ഗ്രാമത്തിലുള്ളവര്‍ കൃഷിക്കും കുടിക്കാനും കുളിക്കാനുമുപയോഗിക്കുന്ന വെള്ളമാണ് പുഴയിലുള്ളത്. ഈ കൊലച്ചതി ആദ്യമൊന്നും ഗ്രാമീണര്‍ക്കും മനസിലായിരുന്നില്ല. തോട്ടിലെ കടവുകളില്‍ ചിത്രപ്പുഴ മുതല്‍ പങ്ങാലിത്താഴം വരെ എണ്ണപ്പാടയില്‍ സൂര്യരശ്മി വീണ് മഴവില്ലിെന്‍റ വര്‍ണ്ണങ്ങള്‍ തെളിഞ്ഞുനിന്നു.
ഒരു ദിവസം സന്ധ്യക്ക് അന്നക്കുട്ടി കുളിക്കാനായി തോട്ടിലെ വെള്ളത്തില്‍നിന്ന് ഈറനോടെ സോപ്പു തേയ്ക്കുമ്പോള്‍ തൊട്ടടുത്ത കൈതപ്പൊന്തയിലൊരനക്കം...!
സൂക്ഷിച്ചു നോക്കിയപ്പോള്‍ ആരോ പൊന്തയ്ക്കകത്തിരിപ്പുണ്ട് എന്നു മനസ്സിലായി. അവള്‍ പെട്ടെന്ന് ഒരു മുണ്ടെടുത്ത് പുതച്ചു.
"ആരാത്?" അവള്‍ വിളിച്ചു ചോദിച്ചു.
പെട്ടെന്ന് ഒരു നിഴല്‍ കൈതപ്പൊന്ത വിട്ട് അടുത്ത നടവരമ്പിലൂടെ വേഗത്തില്‍ പാടം മുറിച്ചു നടന്നു പോയി. സന്ധ്യയുടെ അവ്യക്തതയിലും അന്നക്കുട്ടിക്ക് ആളെ വ്യക്തമായി.
"കുര്യാക്കോ!"
അന്നക്കുട്ടിയുടെ മനസ്സിലും ചില ചലനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ആ പയ്യന്‍ വല്ലതും കണ്ടു കാണുമോ? ഹേയ്... ഇനീപ്പോ കണ്ടാലെന്താ...? അവനൊരാണല്ലേ...?
പിന്നീടുള്ള മിക്ക സന്ധ്യകളിലും അന്നക്കുട്ടി മനഃപൂര്‍വം കുളിക്കാനായി തോട്ടിലെ വെള്ളത്തില്‍ നനഞ്ഞു കിടന്നു. കൈതപ്പൊന്തയില്‍ കത്തിയെരിയുന്ന രണ്ടു കണ്ണുകള്‍ മിക്കവാറും തെളിഞ്ഞു നില്‍പ്പുണ്ടാകുമെന്നവള്‍ക്കറിയാമായിരുന്നു.
ഒരു ദിവസം സന്ധ്യക്ക് ജോസഫ് ആടിയാടി കൂരയിലെത്തി. കയ്യിലൊരു പൊതിക്കെട്ടുണ്ട്. വന്ന പാടെ അധികാര സ്വരത്തില്‍ അന്നക്കുട്ടിയെ വിളിച്ചു... പൊതിക്കെട്ട് അവളുടെ മുന്നിലേക്കിട്ടു.
"ടീ... ഇതു നന്നായി കറി വയ്ക്കുക. കുറച്ച് എറച്ചിയാ... നല്ല ഫ്രഷ് സാധനം."
അന്നക്കുട്ടി പൊതിയെടുത്ത് അടുക്കളയിലേക്കു നടന്നു. ശോശക്കുട്ടി വാതില്‍ക്കല്‍ മറഞ്ഞുനിന്നു. ജോസഫ് അന്നക്കുട്ടിയുടെ അടുത്തു കൂടി ഒരു ശൃംഗാരശ്രമം നടത്തി പരാജയപ്പെട്ടു. അവള്‍ അതു ഗൗനിക്കാതെ കറിയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
"ടീ... നമ്മടെ പശുവെന്ത്യേ...?"
"അതു പാടത്തു വല്ലയിടത്തും കാണും. കുറേ ദിവസമായി പലരോടും അന്വേഷിച്ചു. പക്ഷേ, ആരും കണ്ടില്ല."
അവള്‍ അടുക്കളയില്‍നിന്നു വിളിച്ചു പറഞ്ഞു.
ജോസഫ് ഊറിച്ചിരിച്ചു പാടത്തേക്കു നോക്കിക്കൊണ്ടിരുന്നു. അയാള്‍ ദുരൂഹമായെതെന്തോ ആലോചിക്കുകയായിരുന്നു.
ഇറച്ചി ചെറുതായി നുറുക്കി നല്ല ശേലായി വറുത്തരച്ച് കറിയാക്കി. അവള്‍ ജോസഫിനെ ഭക്ഷണം കഴിക്കാന്‍ വിളിച്ചു.
അയാളന്ന് നല്ല വണ്ണം ഇറച്ചിക്കറി കൂട്ടി ചോറുണ്ടു. തൃപ്തിയായി ഏമ്പക്കം വിട്ടു.
മകള്‍ക്കും കൊടുത്ത് അന്നക്കുട്ടിയും കഴിക്കാനെടുത്തു മുന്നില്‍ വച്ചു. അവള്‍ കറി ഒഴിച്ച് ഒരുരുള വായിലേക്ക് വയ്ക്കാന്‍ തുടങ്ങുകയായിരുന്നു.
ജോസഫ് അവളുടെ കണ്ണുകളിലേക്കു നോക്കി എന്തോ പറയാന്‍ തുനിഞ്ഞു. ഒടുക്കം പറയുകയും ചെയ്തു.
"നമ്മടെ പശൂനെ ഞാന്‍ അറവുകാര്‍ക്ക് പിടിച്ചുകൊടുത്തു. അവരതിനെ വെട്ടി.ആ എറച്ചിയാടിയിത് എങ്ങിനേണ്ട്...?
അന്നക്കുട്ടി ചവച്ചുകൊണ്ടിരുന്ന ഉരുള താഴോട്ടിറങ്ങിയില്ല. അവള്‍ ചോറും കറിയും പിന്നാമ്പുറത്തെ തെങ്ങിന്‍ ചുവട്ടില്‍ കൊണ്ടുപോയി കമഴ്ത്തിക്കളഞ്ഞു. ഏങ്ങിക്കരഞ്ഞുകൊണ്ടു ശോശക്കുട്ടിയുടെ അടുത്തുവന്നു കിടന്നു.
അതൊന്നും ഗൗനിക്കാതെ ജോസഫ് പാടം മുറിച്ചു കടന്നു പൊക്കാമറ്റം ഷാപ്പിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു.
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Wednesday, July 23, 2008
കരിമുകള്‍ - നാല്
നാല്
വെളുപ്പിന് കൂറ്റനൊരു ഇടിമുഴക്കം കേട്ടാണ് മാഷ് കണ്ണു തുറന്നത്. ശബ്ദത്തോടൊപ്പം വീടിന്റെ മോന്തായത്തില്‍നിന്നു കുറെ ഓടുകള്‍ നിരങ്ങി താഴെ വീഴുകയും ഇടിമിന്നല്‍ പോലെ ചുവരില്‍ ചില വിള്ളലുകളും പ്രത്യക്ഷപ്പെട്ടു.
വീടും പരിസരവും പ്രകമ്പനംകൊണ്ടു....
മാഷും ദേവകിയമ്മയും പെട്ടെന്ന് എണീറ്റ് ലൈറ്റിട്ടു. വെളിച്ചത്തില്‍ വീടിന്റെ പുറംഭാഗത്തു നെടുനീളത്തില്‍ വലിയൊരു വിള്ളല്‍ വീണിരിക്കുന്നതു കണ്ടു. എത്ര കാലമായി താനിവിടെ താമസിക്കുന്നു. ഇത്രയും കാലത്തിനിടയ്ക്ക് ഇതുപോലൊരു ഇടിവെട്ടോ മുഴക്കമോ കേട്ടിട്ടില്ല. കാര്യമായെന്തോ സംഭവിച്ചിട്ടുണ്ട്.
മാഷ് മുറ്റത്തേക്കിറങ്ങി.
പടിഞ്ഞാറേ ആകാശച്ചെരുവില്‍ ഉയരുന്ന തീ നാളങ്ങള്‍ മരങ്ങളുടെ ഇടയിലൂടെ അദ്ദേഹം കണ്ടു. റോഡിലൂടെ ആളുകളോടുന്ന ശബ്ദം. ഇരുട്ടില്‍ അവരെന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.
ഒന്നും വ്യക്തമല്ല.
കമ്പനിയിരിക്കുന്ന ഭാഗത്താണ് തീ നാളങ്ങള്‍. മാഷ് റോഡിനരികിലേക്കു ചെന്നു. അയല്‍ക്കാരെല്ലാം കൂട്ടംകൂടി റോഡിലുണ്ട്. കമ്പനിയിലേക്കു കൈ ചൂണ്ടി സംസാരിക്കുന്നു. ആ കൂട്ടത്തിലേക്കു കൂടി.
ഈ സമയം പടിഞ്ഞാറുനിന്നു സൈക്കിളില്‍ പാഞ്ഞെത്തിയ കുര്യാക്കോ അദ്ദേഹത്തിെന്‍റ അടുത്തെത്തി ബ്രേക്ക് പിടിച്ചു നിന്നു കിതച്ചു.
"മാഷേ എണ്ണക്കമ്പനിക്കു തീ പിടിച്ചു... വിമാനം പറത്താനുള്ള എണ്ണ കെടക്കണ ടാങ്കാ പൊട്ടീത്... ഇനിയിപ്പം ഈ നാടു കുറച്ചുനേരം കൊണ്ടു കത്തിച്ചാമ്പലാകും.
"എവിടേക്കാ പോവ്വാ മാഷേ...?" കുര്യാക്കോ മാഷിെന്‍റ മുഖത്തേക്കു നോക്കി.
"എങ്ങോട്ടാ പോവ്വാ...?" അദ്ദേഹത്തിനും ഉത്തരമില്ലായിരുന്നു.
വെളുപ്പിനു നാലുമണിക്കാണ് ടാങ്കിനു തീ പിടിച്ചത്. കഠിനമായ സ്ഫോടനത്തില്‍ ടാങ്കിെന്‍റ കൂറ്റന്‍ മൂടി ഉയര്‍ന്നു ഛിന്നഭിന്നമായി വളരെയകലെയാണു ചെന്നു വീണത്. ഏവിയേഷന്‍ സ്പിരിറ്റാണ് ടാങ്കിലുണ്ടായിരുന്നത്. മണ്ണെണ്ണയും പെട്രോളും ഡീസലും വഹിക്കുന്ന കൂറ്റന്‍ പതിനഞ്ചോളം ടാങ്കുകള്‍ പരിസരത്തു നില്‍ക്കുന്നുണ്ട്. അവ തീയ്യില്‍ പഴുത്തു നില്‍ക്കുകയാണ്. കമ്പനിയുടെ നാലു ഫയറെഞ്ചിനുകളില്‍ മൂന്നെണ്ണം മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. ഒരെണ്ണം എപ്പോഴും വര്‍ക്കുഷോപ്പിലായിരിക്കും. അവ സമീപത്തുള്ള ടാങ്കുകളെ നനച്ചുകൊണ്ടിരുന്നു. വലിയ തീക്കുണ്ഡത്തില്‍ സിറിഞ്ചുകൊണ്ട് വെള്ളം ചീറ്റിക്കുന്ന പോലുണ്ടായിരുന്നു ആ കാഴ്ച. പൊക്കാമറ്റം സ്റ്റേഷനിലെ പോലീസുകാര്‍ സ്ഥലത്തെത്തി തീ നോക്കി നിന്നു. കമ്പനി അധികാരികള്‍ വേവലാതി പിടിച്ച് ഓടി നടന്നു. അവര്‍ക്കു നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു തീ. എങ്കിലും പോലീസുകാര്‍ നാട്ടുകാര്‍ കമ്പനി പരിസരത്തേക്കു അടുക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
"പണ്ട് തൃക്കേലെ തേവരിരുന്ന സ്ഥാനത്താ ടാങ്കിരിക്കുന്നത്. അപ്പോ അനുഭവിക്കാതിരിക്യോ...?" ആളുകള്‍ അഭ്യുഹങ്ങള്‍ പരത്തി.
"ദൈവത്തോടു കളിച്ചാല്‍ എത്ര വലിയ കമ്പനിയായാലും ഇതാവും അനുഭവം...." വയസ്സായവര്‍ പിറുപിറുത്തു.
വിമാന എണ്ണ ടാങ്കില്‍നിന്നു തീയും പുകയും പൊങ്ങി ഒരു കൂറ്റന്‍ ആല്‍മരംപോലെ നിലകൊണ്ടു. കരിമ്പുകയും തീക്കുണ്ഡവും കെട്ടുപിണഞ്ഞ് ആകാശത്തു വിചിത്രമായ ചുഴികള്‍ സൃഷ്ടിച്ചു. തീജ്വാലയുടെ പ്രകാശം കൂടി നിന്ന നാട്ടുകാരുടെ മുഖങ്ങളില്‍ പ്രതിഫലിച്ചു.
ജോസഫ് ഷാപ്പിലിരുന്ന് 'ആനമയക്കി'യുമായി മല്ലിട്ടുകൊണ്ടിരിക്കുമ്പോഴാണ് ഈ വിവരമറിയുന്നത്. നേരെ പടിഞ്ഞാറ് എണ്ണക്കമ്പനി ലക്ഷ്യമാക്കി വേച്ചു നടന്നു. കമ്പനി പരിസരത്തുള്ള താമസക്കാര്‍ കൈയിലൊതുങ്ങാവുന്ന അത്യാവശ്യ വസ്തുക്കളുമെടുത്തു അടുത്ത ടൗണിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടന്വേഷിച്ചു ചെന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ വീടും പൂട്ടി ദൂരെ സ്ഥലങ്ങളിലേക്കു പോയിക്കഴിഞ്ഞിരുന്നു.
പോലീസും ഫയര്‍ഫോഴ്സും എന്തൊക്കെയോ ചെയ്യുന്നുണ്ട്. അവരുടെ നിലവിലുള്ള സംവിധാനങ്ങള്‍ വളരെ പുരാതനമാണ്. ഇതുപോലൊരു സ്ഥിതി വിശേഷം അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നുമില്ല. ചില അഗ്നിശമന സേനാംഗങ്ങള്‍ തീപിടിച്ച ടാങ്കിന് കുറച്ചു മാറി എളിക്കു കയ്യുംകൊടുത്തു കാഴ്ചക്കാരെ പോലെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു.
ജോസഫ് കത്തുന്ന ടാങ്കിന് സമീപത്തേക്ക് വേച്ചുനടന്നു. പോലീസുകാര്‍ തടുത്തു. പിന്നെ പോലീസുകാരോടായി ന്യായം പറച്ചില്‍. ഇതിനിടയില്‍ ഒരു പോലീസുകാരന്‍ ജോസഫിന്റെ മുഖമടച്ച് രണ്ടെണ്ണം പൊട്ടിച്ചു.
"ആനമയക്കി' ഒതുങ്ങി... ജോസഫ് ആള്‍ക്കൂട്ടത്തിനിടയില്‍ ഞൊടിച്ചുനടന്നു.
മൂന്നാം ദിവസവും ടാങ്ക് നിന്നു കത്തുകയാണ്. കമ്പനിയുടെ ഫയറെഞ്ചിനു പുറമേ തൊട്ടടുത്ത കെമിക്കല്‍ കമ്പനിയില്‍ നിന്നും രണ്ടു മൂന്നെണ്ണം എത്തിയിട്ടുണ്ട്. പക്ഷേ, ഫയറെഞ്ചിെന്‍റ വെള്ളം തീയിലെത്തുന്നതിനു മുമ്പുതന്നെ ആവിയായി പോയി.
ടാങ്ക് കത്തിത്തീരുകയേ രക്ഷയുള്ളൂ. വിദഗ്ധന്മാര്‍ വിലയിരുത്തി. മറ്റു ടാങ്കുകള്‍ക്കു തീപിടിക്കാതെ ശ്രദ്ധിക്കണം. കത്തുന്ന ടാങ്കിലെ വിമാന എണ്ണ ഇനിയും തീര്‍ന്നിട്ടില്ല. തൊട്ടടുത്ത ടാങ്കുകളെല്ലാം നിറയെ വിവിധ തരം എണ്ണകളാണ്. അവ ചൂടേറ്റു പുളഞ്ഞു നില്‍ക്കുന്നു. എപ്പോള്‍ വേണമെങ്കിലും അതിലേക്കു തീ പടരാം.
പൊക്കാമറ്റം സ്റ്റേഷനിലെ പോലീസുകാര്‍ കൂടിനിന്ന് സൊറ പറഞ്ഞു. അഗ്നിയുടെ മുമ്പില്‍ നിയമം ചൂളി നില്‍ക്കുന്ന കാഴ്ച ദയനീയമായിരുന്നു.
ഒരു പോലീസുവണ്ടി അനൗണ്‍സ്മെന്‍റുമായി എത്തി.
"നാട്ടുകാരുടെ ശ്രദ്ധക്ക്... കമ്പനിയുടെ എണ്ണ ടാങ്ക് കത്തിക്കൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണാതീതമാണ്. ആളുകള്‍ രണ്ടുകിലോ മീറ്ററെങ്കിലും അകലേക്കു മാറേണ്ടതാണ്."
എണ്ണ കമ്പനിക്കു ചുറ്റുപാടുമുള്ള പ്രദേശങ്ങളിലൂടെ പഞ്ചായത്തു റോഡുകളിലൂടെ ആ വാഹനം സഞ്ചരിച്ചുകൊണ്ടിരുന്നു.
ആളുകള്‍ പരിഭ്രാന്തിയിലായി. പൈസയും സ്വന്തം വാഹനമുള്ളവര്‍ വീടുംപൂട്ടി നേരെ നഗരത്തിലെ ഹോട്ടല്‍ മുറികളില്‍ ചേക്കേറി. ചിലര്‍ ദൂരെയുള്ള ബന്ധുവീടുകളില്‍ ചെന്നുപറ്റി. എങ്കിലും മിക്കവര്‍ക്കും പോകാന്‍ മറ്റൊരിടമില്ലായിരുന്നു.
ചിലര്‍ വീടുപൂട്ടി വയസ്സായ മാതാപിതാക്കളെയും ഉപേക്ഷിച്ച് പൊയ്ക്കളഞ്ഞു. നാല്‍ക്കാലികളെ കയര്‍ ചെത്തി വിട്ടു. തീ വ്യാപിച്ചാല്‍ അവ കയറില്‍ കിടന്നു വെന്തു ചാകരുതല്ലോ?
പശുക്കള്‍ എന്തോകണ്ടു ഭയന്ന പോലെ എവിടെയ്ക്കെല്ലാമോ ഓടിപ്പോയി.
വരാനിരിക്കുന്ന ദുരന്തങ്ങള്‍ നാല്‍ക്കാലികള്‍ മുന്‍കൂട്ടി തിരിച്ചറിയും.
ഗ്രാമം ഒറ്റ ദിവസംകൊണ്ട് സുനാമി കടല്‍ത്തീരം പോലെ വിജനമായി. ഇറാക്കിലെ എണ്ണക്കിണറിന് തീപിടിച്ചപോലുള്ള കരിമ്പുക ഗ്രാമങ്ങളിലെങ്ങും പടര്‍ന്നു.
കമ്പനിയില്‍ തൊഴിലാളികള്‍ ജോലിക്കത്തിയില്ല. ഇപ്പോള്‍ അവിടം നാവിക സേനയുടെ നിയന്ത്രണത്തിലാണ്. അവരുടെ ഹെലികോപ്ടറുകള്‍ വന്നും പോയുമിരുന്നു.
തൊഴിലാളി പ്രസ്ഥാനങ്ങളും അവരുടെ അമരക്കാരും പുറത്തു വന്നിട്ടില്ല. നാട്ടിലൊരു ദുരന്തമുണ്ടാകുമ്പോള്‍ ആദ്യം രക്ഷപ്പെടുന്നത് അവരായിരിക്കും. പ്രശ്നമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നഗരത്തിലെ ഏതെങ്കിലും മുന്തിയ ഹോട്ടല്‍ മുറിയിലിരുന്ന് അവര്‍ അറിയുക മാത്രം ചെയ്യും. സ്വാര്‍ത്ഥ മോഹികളായ നേതൃത്വം എല്ലാക്കാലത്തും തൊഴിലാളികളെ നയിച്ചിരുന്നു. അപൂര്‍വം നല്ല മനുഷ്യര്‍ നേതൃത്വമേറ്റെടുത്താല്‍ പുകച്ചു പുറത്തു ചാടിക്കുന്നതാണ് ആധുനിക ഭരണ വൈദഗ്ധ്യങ്ങളായി അംഗീകരിച്ചു പോരുന്നത്.
അനൗണ്‍സ്മെനൃ വണ്ടി മാഷിെന്‍റ അടുത്തു വന്ന് ചവിട്ടിനിറുത്തി.
"മാഷ് പോണില്ലേ....?'
പരിചയമുള്ള കരിങ്കുറ്റി നിറമുള്ള പോലീസുകാരനാണ്. മാഷ് മറുപടിയൊന്നും പറയാതെ ചിരിച്ചു. പോലീസുവണ്ടി ശബ്ദമുണ്ടാക്കി കടന്നുപോയി.
കമ്പനിയിലെ മൊത്തം ടാങ്കുകള്‍ക്കും തീപിടിച്ചാല്‍ എവിടെ പോയിട്ടെന്തു കാര്യം? എണ്ണ കമ്പനിയില്‍ തന്നെ മുപ്പതിലധികം ടാങ്കുകളുണ്ട്. ഒരെണ്ണം പൊട്ടിയാല്‍ മതി ഈ ഗ്രാമം ചാരമാകാന്‍. കൂടാതെ അടുത്ത കെമിക്കല്‍ കമ്പനിയിലെ വിവിധ തരം വാതകങ്ങള്‍ കെമിക്കലുകള്‍. അമോണിയ, നാഫ്ത, സള്‍ഫ്യൂറിക്കാസിഡ് തുടങ്ങിയവയുടെ കൂറ്റന്‍ ടാങ്കുകള്‍ ഇവയെല്ലാം പൊട്ടിയാല്‍ അഞ്ചു മിനിട്ടിനകം ഈ ജില്ല കത്തിത്തീരും. ജീവനുള്ള ഒന്നും ബാക്കിയുണ്ടാവില്ല.
എല്ലാവരും നശിച്ചിട്ട് താന്‍ മാത്രം എന്തിന്? മരിക്കുന്നെങ്കില്‍ ഒന്നിച്ച്... വിധി പോലെയേ... വരു... മാഷ് മനസിനെ ബലമായി കെട്ടി.
എന്നാല്‍ സംശയിച്ചതുപോലൊന്നും സംഭവിച്ചില്ല.
നാലാം ദിവസം മാഷ് ആകാശത്തിലെ തീ നാമ്പുകളിലേക്കു പ്രതീക്ഷയോടെ നോക്കി...
തീയ്യിന് ഇന്നല്‍പം കുറവുണ്ടോ?
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Tuesday, July 22, 2008
കരിമുകള്‍- ആറ്
ആറ്
മധ്യവേനലവധി കഴിഞ്ഞ സ്കൂള്‍ റിസല്‍ട്ട് വന്നപ്പോള്‍ എട്ടാം ക്ലാസില്‍ നിന്നു ജയിച്ച കുട്ടികളുടെ ലിസ്റ്റില്‍ കുര്യാക്കോയുടെ പേരുണ്ടായിരുന്നില്ല. വന്നപാടെ അവന്‍ പഠിപ്പിച്ച സാറന്മാരെ മുഴുവന്‍ പച്ചത്തെറി പറഞ്ഞു.
മാഷിന്റെയടുത്തു പരാതിയും പറഞ്ഞു.
"നന്ദിയില്ലാത്ത സാറന്മാരാ... ഈ സ്കൂളില്... അവര്‍ക്ക് ഉപ്പുമാവുണ്ടാക്കാനും വെള്ളം കോരാനും മുറുക്കാന്‍ വാങ്ങാനും കുര്യാക്കോ വേണം." എന്നിട്ടും കുര്യാക്കോക്ക് മാര്‍ക്കിട്ടില്ല.
മാഷ് മറുപടിയൊന്നും പറഞ്ഞില്ല. ദയനീയമായി നോക്കുക മാത്രം ചെയ്തു.
കുര്യാക്കോ ക്ലാസില്‍ പഠിക്കാന്‍ മിടുക്കനല്ല. പക്ഷേ, അവന്‍ പറയുന്നതിലും ചില സത്യമുണ്ട്. സ്കൂളില്‍ ഒരു പ്യൂണ്‍ ചെയ്യേണ്ട പണികളില്‍ കുറച്ചെങ്കിലും അവന്‍ ചെയ്യുന്നുണ്ട്.
എന്നു കരുതി പരീക്ഷാ പേപ്പറില്‍ ആന മണ്ടത്തരങ്ങള്‍ എഴുതി വച്ചാല്‍ മാര്‍ക്കു കൊടുക്കാന്‍ പറ്റുമോ? മറ്റു മാഷുമാരും പരസ്പരം ചോദിച്ചു.
എട്ടാം ക്ലാസില്‍ കുര്യാക്കോ ഇതു മൂന്നാം തവണയാണ്. ഏഴിലും ആറിലും അഞ്ചിലും ഓരോ വര്‍ഷം അധികം ഇരുന്നിട്ടാണ് ഇവിടെവരെയെത്തിയത്. ഇതുവരെ ഗുണനപ്പട്ടികയോ സങ്കലനപ്പട്ടികയോ അവനറിയില്ല. ഇംഗ്ലീഷ് അക്ഷരമാലകള്‍ തന്നെ തെറ്റിച്ചു പറയുന്നു.
ഒരിക്കല്‍ മാഷ് ഉപദേശിച്ചതാണ്.
"നിന്റെ കുഞ്ഞനിയന്മാരുടെയത്രയുള്ള പിള്ളേരാ ക്ലാസിലുള്ളത്. ശ്രദ്ധിക്കാതിരുന്നാല്‍ അവരെല്ലാം ജയിച്ചു കേറിപ്പോയാലും നീ ഇവിടെത്തന്നെ ഇരിക്കും. പരീക്ഷക്കാലത്തെങ്കിലും ഉപ്പുമാവു പണിക്കും വെള്ളം കോരാനുമൊക്കെ നടക്കാതെ പോയി എന്തെങ്കിലും പഠിക്ക്..."
അവന്‍ തല ചൊറിഞ്ഞുനിന്നു മുളിക്കേട്ടതാണ്. എന്നിട്ടും റിസല്‍ട്ടു വന്നപ്പോള്‍...?
സാധാരണ സര്‍ക്കാരു സ്കൂള്‍ പോലെയല്ല ഗ്രാമത്തിലെ ഈ വിദ്യാലയം. ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്കൊരു മുന്‍വിധിയുണ്ട്. എങ്ങനെയെങ്കിലും പത്താം ക്ലാസ് കടന്നു കിട്ടുകയെന്നതാണ്. തോറ്റാലും ജയിച്ചാലും വിഷമമില്ല. രണ്ടായാലും കമ്പനിയില്‍ പണിക്കു കേറാമല്ലോ?
എല്ലാ വര്‍ഷവും സ്കൂളടയ്ക്കുന്ന കാലത്തു കമ്പനികള്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. നാട്ടിലെ ധനാഢ്യരായ ചിലരായിരിക്കും കോണ്‍ട്രാക്ട് പണികളെടുക്കുന്നത്. ലക്ഷക്കണക്കിന് രൂപ ഈ കാലയളവില്‍ കമ്പനിപ്പരിസരത്തു കിടന്നു മറിയും. ചിലപ്പോള്‍ ശിവകാശിയില്‍ അച്ചടിച്ച കള്ളനോട്ടുകളും പ്രചരിക്കും.
പ്ലാന്‍റിലെ തുരുമ്പിച്ച പൈപ്പു ലൈനുകള്‍ മാറ്റി പുതിയതിടുക, ടാങ്ക് ശുചിയാക്കി പെയിനൃ ചെയ്യുക, പ്ലാന്‍റിരിക്കുന്ന ഭാഗത്തു വളര്‍ന്നു കയറിയ പുല്ലുകള്‍ വെട്ടി മാറ്റുക തുടങ്ങി ഒരുപാട് ജോലികളുണ്ടാകും. ഇത്തരം ജോലികള്‍ ചെയ്യാനുള്ള തൊഴിലാളികളെ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. വഴിയിലൂടെ നടന്നു പോകുന്നവരെ വരെ വിളിച്ചു ജോലിക്കു കയറ്റിയിരുന്ന കാലം.
നാട്ടില്‍ തൊഴിലാളികളുണ്ടായിരുന്നു. വെറും നാടന്‍ പണിക്കാര്‍. പാടത്തുപണി, തെങ്ങുകയറ്റം, വെറ്റില കിള്ളല്‍, പറമ്പുകിളക്കല്‍ തുടങ്ങിയ പണികള്‍ ചെയ്യുന്നവര്‍ക്ക് ഈ കമ്പനിപ്പണിയൊരു കുറച്ചിലായി തോന്നി.
നാടന്‍ പണിക്കു പലവിധ ആകര്‍ഷണങ്ങളുണ്ടായിരുന്നു. രാവിലെ ചായയും പലഹാരവും ഉച്ചയ്ക്ക് മീനോ ഇറച്ചിയോ കൂട്ടി ഊണ്. വൈകീട്ട് ചായയും ലഘു കടികളും എന്നിവയ്ക്കു പുറമേ വെകിട്ട് ഇരുപത്തഞ്ച് രൂപയും കിട്ടും.
എന്നാല്‍ കമ്പനി പണിക്കു പോയാല്‍ രാവിലെ മുതല്‍ വൈകിട്ടു വരെ പണിതാല്‍ കിട്ടുന്നതു ഇരുപതു രൂപയാണ്. ഇതില്‍നിന്നു കാന്‍റിനിലെ ചോറിെന്‍റയും ചായയുടെയും വില കിഴിച്ചാല്‍ പത്തോ പതിനാലോ കിട്ടിയാലായി. അതുകൊണ്ടു നാട്ടുപണിക്കാര്‍ കമ്പനിപ്പണിയെ പുച്ഛിച്ചു തള്ളി.
എന്നാല്‍ ചില മുതിര്‍ന്ന സ്കൂള്‍ കുട്ടികള്‍ കമ്പനി പണിക്ക് കയറുമായിരുന്നു. അവര്‍ക്ക് ഈ ഇരുപതു രൂപ വലിയൊരു തുകയായിരുന്നു. ദേഹമനങ്ങി പണിയുകയും വേണ്ട.
കോണ്‍ട്രാക്ടര്‍മാര്‍ ദൂരെ ദേശങ്ങളില്‍നിന്ന് ആളുകളെ ഇറക്കാന്‍ തുടങ്ങി. ആ കൂട്ടത്തില്‍ ഒരു പണി കുര്യാക്കോയ്ക്കും കിട്ടി. അങ്ങനെ അവന്‍ എണ്ണക്കമ്പനിപ്പടിയിലെ നിത്യ സാന്നിധ്യമായി മാറി.
കുര്യാക്കോ പിന്നീട് സ്കൂളില്‍ പോയില്ല.
ഭരണകക്ഷിയുടെ ഒരു ട്രേഡ് യൂണിയന്‍ അന്ന് കമ്പനിപ്പടിക്കല്‍ വളരെ ശാന്തമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ചെറിയൊരു കുടുസുമുറിയാണ് പാര്‍ട്ടിയാപ്പീസ്. അവിടെ ത്രിവര്‍ണ്ണ പതാകയുടെ നിറങ്ങളില്‍ പെയിന്‍റു ചെയ്ത ഭിത്തിയില്‍ ഗാന്ധി ലിഖിതങ്ങള്‍ കോറിയിട്ടിരുന്നു. അതിനു മുകളില്‍ മരിച്ചുപോയ രാഷ്ട്ര നേതാക്കളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍.
പണ്ടു മാഷിെന്‍റ നേതൃത്വത്തില്‍ കര്‍ഷക സംഘം ഓഫീസായി തുടങ്ങിയതാണ്. അതൊന്നും ഇപ്പോഴില്ല. ഇപ്പോഴത് ആളുകളെ പണിക്കു കയറ്റാനായി ഒരു മുറിയും ഓഫീസുമായി പ്രവര്‍ത്തിവച്ചുവന്നു.
പണമുള്ളയാളുകളാണ് സംഘടനകളുടെയെല്ലാം തലപ്പത്തുണ്ടായിരുന്നത്. കമ്പനി തുടങ്ങിയശേഷം സ്ഥലത്തെ മാതൃകാധ്യാപകനായ മാഷിെന്‍റ അധ്യക്ഷതയില്‍ ഒരു തൊഴിലാളി യൂണിയന്‍ അവിടെ പ്രവര്‍ത്തനം ആരംഭിച്ചു.
സ്ഥലം എം.എല്‍.എ. പങ്കെടുത്ത യോഗത്തില്‍ ചെറുപ്പക്കാര്‍ നേതൃത്വത്തിലേക്കു കടന്നു വരേണ്ടതിെന്‍റ ആവശ്യകതയേക്കുറിച്ച് ചര്‍ച്ചയുണ്ടായി.
കുര്യാക്കോ അതൊന്നും ശ്രദ്ധിക്കാതെ അവര്‍ക്കിടയിലൂടെ ചായയുമായി നടന്നു.
കൃത്യസമയത്ത് ഓഫീസ് തുറക്കുവാനും തൊഴിലാളികളെ പണിക്കു കയറ്റുവാനുമുള്ള ഉത്തരവാദിത്വം മാഷ് കുര്യാക്കോയെ ഏല്‍പിച്ചു. ഓഫീസിന്റെ താക്കോല്‍ കൈമാറി.
അദ്ദേഹം കുര്യാക്കോയെ മാറ്റിനിര്‍ത്തി കുറച്ചു കാര്യങ്ങള്‍ ഉപദേശിച്ചു കൊടുത്തു. നാട്ടിലെ പാവപ്പെട്ടവരെ തൊഴിലുകൊടുത്തു സഹായിക്കണം. ചെറുപ്പക്കാരെ സംഘടിപ്പിച്ച് യൂണിയന്‍ കരുത്തുള്ളതാക്കണം. യൂണിയന്‍ പണമിടപാടുകളില്‍ സുതാര്യത വേണം. ആര്‍ക്കും പരാതിയുണ്ടാവരുത്. നിനക്കു സ്കൂളില്‍ പഠിക്കാന്‍ കഴിയാത്തത് ഇവിടെ പഠിക്കാന്‍ കഴിയും. കഴിയട്ടെ.... നന്നായി വരും... അനുഗ്രഹം വാങ്ങി.
പിന്നീടങ്ങോട്ടുള്ള പ്രയാണത്തില്‍ കുര്യാക്കോ മാറുകയായിരുന്നു. രാവിലെ ഏഴു മണിക്ക് തന്നെ കമ്പനിപ്പടിക്കല്‍ എത്തുന്നു. അന്യ നാട്ടുകാരും ഇവിടുത്തുകാരുമായ തൊഴിലാളികളെ ഓരോ കോണ്‍ട്രാക്ടര്‍മാരുടെ കീഴില്‍ പണിക്കു കയറ്റി വിടുന്നു.
കുര്യാക്കോക്ക് തിരക്കായി.
മാഷിന് കൃഷിയും സ്കൂളുമാണ് പ്രധാനം. അതുകഴിഞ്ഞിട്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സമയം തികഞ്ഞില്ല. എങ്കിലും അവധി ദിവസങ്ങളില്‍ അദ്ദേഹം യൂണിയനാപ്പീസിലെത്തി വിശേഷങ്ങളൊക്കെ അന്വേഷിക്കും.
നാട്ടിലെ പുതുതലമുറയില്‍പ്പെട്ട ചെറുപ്പക്കാര്‍ക്കു കമ്പനിപ്പണിയില്‍ എന്തോ കുറച്ചിലുള്ള പോലെ തോന്നി. അവര്‍ നാടന്‍ പണിക്കും പോയില്ല. ഒരുതരം അലസത അവരെ ബാധിച്ചിരിക്കുന്നു.
കമ്പനി വന്നതോടെ പാടത്തു പണിക്ക് ആളെ കിട്ടാതെയായി. കൃഷി ചെയ്താല്‍ എല്ലാം നശിച്ചു പോകുന്നു. എണ്ണപ്പാട കെട്ടിയ വെള്ളത്തിലിറങ്ങി പണി ചെയ്യാന്‍ ചെറുമികള്‍ക്കും മടിയായി. അവരുടെ കാലുകളില്‍ ചര്‍മ്മ രോഗങ്ങള്‍ പിടിപെട്ടു.
പാടത്തെ വെള്ളത്തില്‍ ആസിഡിെന്‍റയും എണ്ണയുടെയും അംശം കൂടുതലായി കണ്ടു.
പത്രവാര്‍ത്തകള്‍ വന്നു. ഗവണ്‍മെന്‍റുതലത്തില്‍ ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് അഭിപ്രായങ്ങള്‍ നാടൊട്ടുക്കും ഉയര്‍ന്നു.
എല്ലാവര്‍ക്കും സ്വീകാര്യനായ പ്രതിനിധിയായി മാഷ് കമ്പനി മാനേജ്മെന്‍റുമായി ഇക്കാര്യം ചര്‍ച്ച നടത്തി. മലിനീകരണം തടയണമെന്ന് അദ്ദേഹം കമ്പനി ഡയറക്ടറോട് മുഖത്തുനോക്കി കര്‍ക്കശ ഭാഷയില്‍ ആവശ്യപ്പെട്ടു.
മാഷിന്റെ പല ചോദ്യങ്ങള്‍ക്കും അവര്‍ക്കുത്തരമില്ലായിരുന്നു. പാതിരാ ഷിഫ്ടില്‍ കമ്പനിയില്‍നിന്നു ചിത്രപ്പുഴയിലേക്കു മലിനജലം തുറന്നു വിടരുത്. പുഴയിലെ മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നു. പാടശേഖരങ്ങളിലെ കൃഷി നശിക്കുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും ഇതുവരെ കാണാത്ത രീതിയിലുള്ള രോഗങ്ങള്‍ പിടിപെടുന്നു. ഇതിനെല്ലാം പരിഹാരം കമ്പനി കാണേണ്ടിയിരിക്കുന്നു.
മാനേജ്മെനൃ പ്രതിനിധികള്‍ നിലത്തു നോക്കിയിരുന്നു. ഉത്തരം കിട്ടാതായപ്പോള്‍ മാഷ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോന്നു.
മലിനീകരണത്തില്‍ പ്രതിഷേധിച്ച് കമ്പനിപ്പടിക്കല്‍ ആദ്യത്തെ സത്യാഗ്രഹം തുടങ്ങി. മാഷ്, കുര്യാക്കോ തുടങ്ങിയവര്‍ മുന്‍നിരയിലുണ്ടായിരുന്നു. രാത്രിയില്‍ കമ്പനിപ്പടി മുതല്‍ പങ്ങാലിപ്പീടികത്താഴം വരെ പന്തംകൊളുത്തി ജാഥ.
സര്‍ക്കാര്‍ തലത്തില്‍ വിവരങ്ങള്‍ പോയി.
നടപടിയായി. കമ്പനിയുടെ മലിനീകരണം പഠിക്കാനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവര്‍ത്തനം തുടങ്ങുന്നതായി അറിയിപ്പുണ്ടായി. ജനജീവിതം സാധാരണ നിലയിലായി.
മാഷ് കമ്പനിപ്പടിയിലേക്കുള്ള വരവു കുറച്ചു. തനിക്കൊന്നും ചെയ്യാനില്ല. യൂണിയന്‍ പ്രവര്‍ത്തനം തനിക്കിണങ്ങുന്നതല്ല. കുര്യാക്കോ... അവന്‍ ഇതില്‍ ശോഭിക്കും. മീന്‍കാരന്‍ ചാത്തുണ്ണിയുടെ മകന്‍ മീന്‍കാരന്‍ കുര്യാക്കോയാവില്ലെന്നുറപ്പ്. അവെന്‍റ കാര്യത്തില്‍ മാഷിന് ആശ്വാസം തോന്നി.
സംഘാടകര്‍ കുര്യാക്കോ... നേതൃഗുണമുള്ളവന്‍.... അദ്ദേഹത്തിന് അവനെക്കുറിച്ചഭിമാനം തോന്നി. ആളുകളെ കൃത്യമായി ജോലിക്ക് കയറ്റുന്നുണ്ട്. അവരുടെ അവകാശങ്ങള്‍ മാനേജ്മെന്‍റിനെ അറിയിക്കുന്നു. വാങ്ങിച്ചുകൊടുക്കുന്നു. ഇതിലപ്പുറം എന്തു വേണം?
കുര്യാക്കോ വളരുകയായിരുന്നു.
പൊക്കാമറ്റം കവല മാറി. ഗ്രാമവും മാറിക്കൊണ്ടിരുന്നു.
തിരക്കിനിടയിലും കുര്യാക്കോയുടെ മനസില്‍ ഒരു പരല്‍മീന്‍ പിടയ്ക്കുന്നുണ്ടായിരുന്നു. വേളൂര്‍ തോട്ടിലെ കൈതപ്പൊന്തയ്ക്കിടയിലൂടെ ഒഴുക്കുവെള്ളത്തില്‍ തുടിച്ചു നില്‍ക്കുന്ന അന്നക്കുട്ടിയെന്ന പരല്‍ മീന്‍...
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Monday, July 21, 2008
കരിമുകള്‍- ഏഴ്
ഏഴ്
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് വ്യവസായവല്‍ക്കരണം അനിവാര്യ ഘടകമാണ്. ഗ്രാമത്തില്‍നിന്നു പതിമൂന്നു കിലോമീറ്റര്‍ പടിഞ്ഞാറോട്ടു സഞ്ചരിച്ചാല്‍ തുറമുഖ പട്ടണമായി. ലോകത്തിെന്‍റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കപ്പലുകള്‍ അവിടെ നങ്കൂരമിട്ടു കിടക്കുന്നു. എണ്ണക്കപ്പലുകളാണധികവും. ഇവയില്‍ നിന്നു ചെളി നിറഞ്ഞ ക്രൂഡ് തുറമുഖത്തുനിന്നു കൂറ്റന്‍ പൈപ്പുവഴി കിലോമീറ്ററുകള്‍ പമ്പു ചെയ്തു കമ്പനിയിലെ പ്രധാന ടാങ്കില്‍ വീഴിക്കുന്നു.
ഒരു ജില്ല വെന്തു വെണ്ണീറാകാന്‍ വേണ്ടത്ര എണ്ണയുല്‍പന്നങ്ങള്‍ കമ്പനിയിലുണ്ട്. ഒരു തീപ്പൊരി വേണ്ടിടത്തു പതിച്ചാല്‍ മതി.
വിവിധ ജില്ലകളില്‍നിന്നു ചെറുപ്പക്കാര്‍ തൊഴില്‍തേടി കമ്പനിപ്പടിക്കലെത്തി. മിക്കവര്‍ക്കും കോണ്‍ട്രാക്ടറന്മാരുടെ കീഴില്‍ താല്‍ക്കാലിക പണികളും കിട്ടി.
ആളുകള്‍ കൂടിയതോടെ വീക്ഷണ ഗതികളിലുള്ള വ്യത്യാസങ്ങളും അഭിപ്രായ ഭിന്നതകളും കൂടി. ഒരിക്കല്‍ പ്രതിപക്ഷത്തിന്റെ ഒരു ചുവന്ന കൊടി കമ്പനിപ്പടിക്കല്‍ പ്രത്യക്ഷപ്പെട്ടു. ഭരണപക്ഷത്തെ യൂണിയെന്‍റ ആളുകള്‍ക്ക് അത് അലസോരമുണ്ടാക്കി.
യുവരക്തങ്ങളായ കുര്യാക്കോയ്ക്കും പരിവാരങ്ങള്‍ക്കും അതത്ര സുഖിച്ചില്ല.
കമ്പനി ട്രേഡ് യൂണിയനുകള്‍ പുറമേനിന്നു നോക്കുമ്പോലെയല്ല അകത്തു സംഭവിക്കുന്നത്. അണികളായ സാധാരണക്കാര്‍ പാര്‍ട്ടിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും അഭിമാനം കൊള്ളുമ്പോള്‍ നേതൃത്വത്തിന് അത്രയൊന്നും വേവലാതിപ്പെടാന്‍ കഴിയാറില്ല. അവരുടെ ആദര്‍ശങ്ങള്‍ പ്രസംഗമണ്ഡപം വിട്ടാല്‍ കഴിഞ്ഞു. സേവനങ്ങള്‍ക്കു വിലയിടുന്ന സങ്കുചിത ചിന്താഗതിക്കാരായിരുന്നു മിക്ക നേതൃത്വങ്ങളും.
മാഷില്‍നിന്നു കുര്യാക്കോയിലേക്കുള്ള ദൂരമാണു ഗ്രാമത്തിെന്‍റ ഇതുവരെയുള്ള വളര്‍ച്ച. നാട്ടിലെ ചില പാവപ്പെട്ട ചെറുപ്പക്കാര്‍ ജീവിക്കാന്‍വേണ്ടി കമ്പനിപ്പണി തേടിയിറങ്ങാറുണ്ട്. എന്തുകൊണ്ടോ കുറെയായി അവര്‍ക്കൊന്നും തൊഴില്‍ ലഭിക്കുന്നില്ലായെന്ന പരാതി ഉയര്‍ന്നു കേള്‍ക്കുന്നു.
ദൂരെ ദേശങ്ങളില്‍നിന്നു ജോലി അന്വേഷിച്ചുവരുന്നവര്‍ നേതാവ് കുര്യാക്കോയെ വന്നു കാണും. ആദ്യമെല്ലാം ധാരാളം ഒഴിവുകളുണ്ടായിരുന്നതിനാല്‍ എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കുമായിരുന്നു. എന്നാല്‍ രാജ്യത്തെ ചെറുപ്പക്കാര്‍ മുഴുവന്‍ പണിതേടി കമ്പനിപ്പടിയിലെത്തിയപ്പോള്‍ കുര്യാക്കോയ്ക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താനായില്ല.
ഒരു ദിവസം കൊല്ലത്തുനിന്നു വന്ന ഒരു യുവാവ് കുര്യാക്കോയെ വീട്ടില്‍ ചെന്നു കണ്ടു. ചില കൈമടക്കുകളും കൊടുത്തു. പിറ്റേന്നു തന്നെ അവനു പണി കിട്ടി. പിന്നീട് കുര്യാക്കോയെ തേടി ആളുകള്‍ വീട്ടില്‍ ചെല്ലാന്‍ തുടങ്ങി.
ഒരിക്കല്‍ പൊക്കാമറ്റം കവലയില്‍ ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. "അഴിമതിക്കാരന്‍ കുര്യാക്കോ ട്രേഡ് യൂണിയന്‍ നേതൃത്വം ഒഴിയുക."
പിന്നീടു കുര്യാക്കോയെ കമ്പനിപ്പടിക്കലെ ജനങ്ങള്‍ കണ്ടത് ഒരു മോട്ടര്‍ ബൈക്കിലിരുന്നു വരുന്നതാണ്. കുര്യാക്കോയുടെ പേരിനു മുമ്പില്‍ ഒരു പദംകൂടി വന്നുറച്ചു.
"നേതാവ് കുര്യാക്കോ."
ആളുകളെ പേരു വിളിച്ചു കമ്പനിയില്‍ കയറ്റിക്കഴിഞ്ഞാല്‍ നേതാവിന്റെ അന്നത്തെ ജോലി തീര്‍ന്നു. പിന്നെ കോണ്‍ട്രാക്ടര്‍മാരെ കാണണം. അവര്‍ മുറിക്കു വെളിയില്‍ കാത്തുകെട്ടി നിന്നോളും. ലക്ഷങ്ങള്‍ കമ്പനിയില്‍ മുടങ്ങിക്കിടക്കുമ്പോള്‍ കുര്യാക്കോയെ വെറുപ്പിക്കാന്‍ പാടില്ലന്നവര്‍ക്കറിയാം.
ഓരോരുത്തര്‍ക്കും ഒാരോ തൊഴിലാളി പ്രശ്നങ്ങളാണ്. കുര്യാക്കോ പരിഹാരം കാണണം. പണം പ്രശ്നമല്ല. കാര്യം കണ്ടു കഴിഞ്ഞാല്‍ ധാരാളം പാരിതോഷികങ്ങള്‍ അവര്‍ വീട്ടിലെത്തിക്കും.
സ്നേഹം കൊണ്ടു തരുന്നത് എങ്ങിനെ വേണ്ടെന്നു പറയും...?
രണ്ടു വര്‍ഷങ്ങള്‍കൊണ്ട് നേതാവ് കുര്യാക്കോ നാട്ടിലെ ഏറ്റവും വലിയ സമ്പന്നനായി.
കുര്യാക്കോയുടെ വളര്‍ച്ച ശരിയായ വഴിക്കല്ലയെന്നു പലപ്പോഴും മാഷിനു തോന്നിയിട്ടുണ്ട്. പക്ഷേ, തനിക്കെന്തു ചെയ്യാന്‍ കഴിയും?
നാട്ടിലെ ചെറുപ്പക്കാര്‍ പട്ടിണിയും പരിവട്ടവുമായി നടക്കുമ്പോള്‍ അന്യനാട്ടുകാര്‍ക്കു തൊഴില്‍ കിട്ടുന്നതിലെവിടെയോ പന്തികേടുകള്‍...
ഒരു മീറ്റിംഗില്‍വച്ചു മാഷ് തെന്‍റ സംശയങ്ങള്‍ നിരത്തി."നാട്ടിലെ ജനങ്ങളുടെ കഷ്ടപ്പാട് കണ്ടിട്ട് എനിക്കീ പ്രസിഡനൃ സ്ഥാനം വേണ്ട. എല്ലാം നീ തന്നെ നോക്കി നടത്തിക്കോളുക. ഇനി മുതല്‍ എന്നെ പ്രതീക്ഷിക്കണ്ട" അദ്ദേഹം രാജിവയ്ക്കാനൊരുങ്ങി.
കുര്യാക്കോ സമ്മതിച്ചില്ല.
യൂണിയെന്‍റ നിലനില്‍പ്പ് മാഷിന്റെ ആദര്‍ശത്തിെന്‍റയും പ്രസിഡനൃ സ്ഥാനത്തിന്റെയും ബലത്തിലാണ്. അദ്ദേഹം രാജിവച്ചാല്‍ തെന്‍റ പ്രവൃത്തികള്‍ ചോദ്യം ചെയ്യപ്പെടും.
അയാള്‍ ന്യായങ്ങള്‍ നിരത്തി.
"നാട്ടിലെ ചെറുപ്പക്കാര്‍ക്കു ഞാന്‍ കൊടുക്കുന്നില്ല എന്നാണല്ലോ പരാതി? മാഷിനറിയാമോ.... ഇവിടുത്തെ ചെറുപ്പക്കാര്‍ രാവിലെ കമ്പനി വാതുക്കല്‍ വരാറുണ്ട്. ഏകദേശം പത്തുമണി വരെ ചുറ്റിപ്പറ്റി നില്‍ക്കും. പണിയുണ്ടെങ്കില്‍ കയറും ഇല്ലെങ്കില്‍ ഉടന്‍ തന്നെ സ്ഥലം കാലിയാക്കും. സ്വന്തം വീട്ടിലെത്തി ഉച്ചയൂണും കഴിച്ചു സുഖമായുറങ്ങി വൈകുന്നേരം തരംപോലെ സിനിമയ്ക്കോ അമ്പലത്തിലോ ബാറിലോ ചെന്നു സമയം ചിലവാക്കും.
എന്നാല്‍ ദൂരദേശത്തുനിന്നു വരുന്ന ചെറുപ്പക്കാര്‍ ദിവസങ്ങളോളം മാസങ്ങളോളം പണിയുണ്ടെങ്കിലും ഇല്ലെങ്കിലും കമ്പനിപ്പടിയില്‍ തന്നെയുണ്ടാകും. കമ്പനിയില്‍ ജോലിക്കു പെട്ടൊന്നൊരാളെ ആവശ്യംവന്നാല്‍ ആ നേരത്തു ഒരു നാട്ടുകാരനും ഇവിടെയുണ്ടാകാറില്ല. സ്വാഭാവികമായും അന്യദേശക്കാരന്‍ പണിക്കു കേറും.
അന്യനാട്ടുകാരന് ഇവിടെ ആശ്രയം ഈ കമ്പനിയും പാര്‍ട്ടിയോപ്പീസും മാത്രമേ ഉള്ളൂ. നാട്ടിലെ ചെറുപ്പക്കാര്‍ക്ക് അവെന്‍റ വീടും പ്രശ്നങ്ങളും സുഖസൗകര്യങ്ങളും കഴിഞ്ഞേ കമ്പനിയെക്കുറിച്ചു ചിന്തിക്കേണ്ടതുള്ളൂ.
കുര്യാക്കോ മാഷിന്റെ മുഖത്തേക്കു ചോദ്യഭാവത്തില്‍ നോക്കി.
മാഷിനുത്തരമില്ലായിരുന്നു. അവെന്‍റ കണ്ടെത്തല്‍ ശരിയാണെന്നും തോന്നി. മറ്റൊന്നും പറയാതെ അദ്ദേഹം വീടു ലക്ഷ്യമാക്കി നടന്നു.
റോഡിന്റെ ഇരുപുറങ്ങളിലും ഉത്തരേന്ത്യന്‍ ടാങ്കര്‍ ലോറികള്‍ നിരന്നു കിടന്നു. പഞ്ചാബ്, ആന്ധ്ര, ഹരിയാന, കര്‍ണാടക രജിസ്ട്രേഷനുകളാണധികവും. ഒരു വീടു പോലെയാണവരുടെ വണ്ടി. എല്ലാ സാമഗ്രികളുമായാണ് സഞ്ചാരം. ആഹാരം പാകം ചെയ്യാനുള്ള അടുപ്പ്, പാത്രങ്ങള്‍ എല്ലാം അതിലുണ്ട്.
വഴിയരുകില്‍ ചപ്പാത്തിയുണ്ടാക്കുന്ന സര്‍ദ്ദാര്‍ജി ഡ്രൈവര്‍മാര്‍ ചിരിക്കുമ്പോള്‍ മിന്നുന്ന സ്വര്‍ണപ്പല്ലുകള്‍!
വണ്ടിപ്പണിക്കാര്‍ അങ്ങനെയാണ്. അവര്‍ക്കു ലോകമെങ്ങും ഒരേ പോലെയാണ്. വീടിനെക്കുറിച്ചുള്ള ആവലാതികളില്ല. ചെല്ലുന്ന സ്ഥലത്ത് പെട്ടെന്ന് പൊരുത്തപ്പെടുന്നു. കമ്പനിപ്പടിയില്‍ നിന്നു തുടങ്ങുന്ന യാത്ര മൂന്നോ നാലോ ദിവസംകൊണ്ടാണ് ലക്ഷ്യത്തിലെത്തുന്നത്. രാവും പകലും ഡ്രൈവറും കിളിയും മാറിമാറി വണ്ടിയോടിക്കും. ഇടയ്ക്ക് ചില പോയിന്‍റുകളില്‍ വിശ്രമമുണ്ട്. ഇവരെ കാത്തു തുറന്നിരിക്കുന്ന മദ്യക്കടകള്‍ അതിനോടനുബന്ധിച്ച് ചില രതി ഗൃഹങ്ങള്‍. ജീവിതത്തില്‍ അര്‍ത്ഥം വന്നതായി അവര്‍ക്ക് അനുഭവപ്പെടുന്ന ഇത്തരം ബന്ധങ്ങള്‍ക്കപ്പുറം മറ്റൊരുവിധ ആകുലതകളും ആ മുഖങ്ങളിലില്ല.
തനിക്കോ?
സ്കൂളിലെ അലമുറകള്‍. നാട്ടിലെ കല്യാണാടിയന്തിരങ്ങള്‍, പറമ്പിലും പാടത്തുമുള്ള പണി, യൂണിയന്‍ പ്രസിഡന്‍റു സ്ഥാനമെന്ന മുള്‍ക്കുരിശ്.
ഈ പദവി ഒരു അവഹേളനമായി മാഷിനു തോന്നി. തെന്‍റ ഗാന്ധിയന്‍ താല്‍പര്യങ്ങളോ പ്രവര്‍ത്തന രീതിയോ ഈ കമ്പനി രാഷ്ട്രീയത്തിന് ആവശ്യമില്ല. അവിടെ ഒരു ജീര്‍ണ്ണ സംസ്കാരം രൂപപ്പെട്ടിരിക്കുന്നു. ആത്മാര്‍ത്ഥത തൊട്ടു തീണ്ടാത്ത സംസ്കാരങ്ങള്‍.
കുര്യാക്കോയെന്ന തെന്‍റ പഴയ മടിയനായ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനത്തിനു പുതിയ തലങ്ങളും അര്‍ത്ഥങ്ങളും ചാര്‍ത്തുന്നു. യൂണിയന്‍ വഴിവിട്ട് സഞ്ചരിക്കുന്നു. പൊരുത്തക്കേടുകള്‍ നിറഞ്ഞ വഴികള്‍.
സര്‍ദ്ദാര്‍ജി ഡ്രൈവര്‍മാരെപ്പോലെ ഒരു ദിവസമെങ്കിലും ഈ മണ്ണു വിട്ടു മാറി നില്‍ക്കാന്‍ തനിക്കാവുമോ? വീട്ടിലെ തെന്‍റ കട്ടിലിലല്ലാതെ താനെവിടെയും അന്തിയുറങ്ങിയിട്ടില്ലല്ലോ? എവിടെപ്പോയാലും എത്ര രാത്രിയായാലും വീട്ടില്‍ തിരിച്ചെത്തണം. തെന്‍റ മുറിയിലുറങ്ങണം. വെളുപ്പിനുണരുമ്പോള്‍ മുറിയിലെ വസ്തുക്കള്‍ തന്നെ ആദ്യം കാണണം.
തനിക്കൊരു ജീവിത ക്രമമുണ്ട്. രാവിലെ ഉറക്കമുണര്‍ന്നാല്‍ ആദ്യം കൈത്തലം കണി കാണണം. വിരലുകളുടെ അഗ്രത്തില്‍ ഐശ്വര്യവതിയായി ലക്ഷ്മി കുടികൊള്ളുന്നുണ്ട്. മധ്യത്തില്‍ വിദ്യാദേവത സരസ്വതിയും താഴെ പാര്‍വ്വതിയും സ്ഥിതി ചെയ്യുന്നുവെന്നുള്ള വിശ്വാസം.
രാവിലെ മുങ്ങിക്കുളി നിര്‍ബന്ധം. മുങ്ങുമ്പോള്‍ പുറംഭാഗം നനയണമെന്നുണ്ട്. തോര്‍ത്തുമ്പോള്‍ പുറംതന്നെ ആദ്യം തോര്‍ത്തണം. പിന്നീടു തലയും ശരീരഭാഗവും തുടയ്ക്കുന്നു. മുറ്റത്തെ തുളസിത്തറയ്ക്കു ചുറ്റും മൂന്നു വലത്തുവച്ച്, ഒരു തുളസിയില നുള്ളി ചെവിയില്‍ വയ്ക്കുന്നു.
സന്ധ്യക്ക് വിളക്കു കാണുന്ന കാര്യത്തിലും ചെറിയ ചിട്ടകളുണ്ട്. ഭാര്യ ദേവകി വടക്കുവശത്തു നിന്നു സന്ധ്യാദീപം കൊണ്ടുവരണം. സര്‍പ്പക്കാവിലും വൃക്ഷലതാതികളിലും വിളക്കു കാണിക്കണം. തുളസിത്തറയില്‍ ഒരു തിരി വയ്ക്കണം.
നല്ല ഓട്ടു വിളക്കില്‍ എള്ളെണ്ണയൊഴിച്ചു നാളങ്ങള്‍ ഭംഗിയായി തെളിയിച്ചുനിര്‍ത്തണം. ചൂടില്‍ പഴുത്ത ഓട്ടു വിളക്കില്‍ നിന്നുയരുന്ന എണ്ണ കത്തിയ മണം രോഗപീഡകള്‍ നിയന്ത്രിക്കാന്‍ ശക്തിയുള്ളതാണത്രെ! ഇതെല്ലാം പഴയ ശാസ്ത്രമാണ്. പുതു തലമുറ തിരിച്ചറിയേണ്ട സത്യങ്ങള്‍.
സന്ധ്യാനാമത്തിന് വിഷ്ണുശിവഅഷ്ടലക്ഷ്മി സ്തോത്രവും ഹരിനാമ കീര്‍ത്തനവും മുടക്കാറില്ല.
വീടിനു ചുറ്റും ധാരാളം ഫലവൃക്ഷാദികള്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്. കിഴക്കു കൂവളം, തുളസി, ചെത്തി തുടങ്ങിയവയും പ്ലാവ്, പാല തുടങ്ങിയവ പടിഞ്ഞാറും നാഗമരം വടക്കും, നല്‍പാമരങ്ങളില്‍പ്പെട്ട അത്തി, ഇത്തി, പേരാല്‍, അരയാല്‍ ക്രമമനുസരിച്ച് തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമായി നില്‍ക്കുന്നുണ്ട്. ഇവരെല്ലാം തെന്‍റ കൂട്ടുകാരാണ്. മനസ്സറിയുന്നവരാണ്.
ഇതു കൂടാതെ ധാരാളം ഔഷധ സസ്യങ്ങളും താന്‍ പലയിടത്തുനിന്നും കൊണ്ടുവന്നു നട്ടു പിടിപ്പിച്ചിട്ടുണ്ട്. കൊടുവേലി, ശതാവരി, രാമച്ചം തുടങ്ങി പലതും.
ഭാര്യ ദേവകിയും താനും മാത്രമേ ഇവിടെ താമസമുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞു ഭര്‍ത്താവിനോടൊപ്പം വിശാഖപട്ടണത്താണ്. വര്‍ഷത്തിലൊരിക്കല്‍ ഒരു മാസത്തേക്കു വരും. പേരക്കുട്ടികള്‍ രണ്ടും ഈ പറമ്പിലൂടെ ഓടിക്കളിച്ചു നടക്കും.
അവരെല്ലാം തിരിച്ചു പോയിക്കഴിഞ്ഞാല്‍ ഭാര്യയു താനും തനിച്ചാവും. പിന്നെ ഈ മരങ്ങളും പാടങ്ങളും മാത്രമാവും കൂട്ടിന്.
ചിന്തയുടെ ലോകത്തുനിന്നുണര്‍ന്നു ചുറ്റുപാടുകള്‍ കണ്ണോടിച്ചപ്പോള്‍ വീട്ടിലെത്താറായിരുന്നു. അകലെ എണ്ണക്കമ്പനിയുടെ െസൈറണ്‍ ഗ്രാമത്തിലെ ഓരോരുത്തരുടെയും കാതുകളെ തുളച്ചു കയറിയിറങ്ങിപ്പോയി.
പിന്നീട് യന്ത്രങ്ങളുടെ ഇരമ്പം മാത്രം ബാക്കിയായി.
ഏതോ കൂറ്റന്‍ രാക്ഷസ്സന്‍ വിശന്നിരുന്നു മുരങ്ങുന്നതുപോലെ.
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Sunday, July 20, 2008
കരിമുകള്‍- എട്ട്
എട്ട്
ജോസഫ്് തെന്‍റ കൂരയിലെത്തിയിട്ടു രണ്ടു മൂന്നു ദിവസങ്ങളായി. പശുവിനെ അറവുകാര്‍ക്കു വിറ്റതിനുശേഷം അന്നക്കുട്ടിയുടെ മുഖത്തുനോക്കാന്‍ ജാള്യത തോന്നി. മാത്രമല്ല, പിന്നീടാലോചിച്ചപ്പോള്‍ അതിത്തിരി കടന്ന കയ്യായിപ്പോയെന്നും തോന്നി.
വല്ലപ്പോഴുമേ ജോസഫിന് ഇത്തരം തോന്നലുകളുണ്ടാവാറുള്ളൂ. അപ്പോഴയാള്‍ തന്നെ ഒരു വികൃത ജന്തുവിനെപ്പോലെ നോക്കിക്കാണും. ആനമയക്കിയുടെ പിടിയില്‍ താന്‍ പെട്ടുകഴിഞ്ഞാല്‍ പിന്നെ നേരവും കാലവും ബന്ധവും, സ്വന്തവുമില്ല.
പലരും ഉപദേശിക്കാറുണ്ട്.
തനിക്കൊരു പെണ്‍കുട്ടിയാണെന്നും അവളെ ആരെയെങ്കിലും പിടിച്ചേല്‍പ്പിക്കണമെന്നുമെല്ലാം . പക്ഷേ, ഷാപ്പിലെത്തിക്കഴിഞ്ഞാല്‍ അതൊന്നും ഓര്‍ക്കാര്‍ പറ്റാറില്ല. ഈ കമ്പനി ഉടുതുണിക്കു മറു തുണിയില്ലാത്തവരെ വരെ നല്ല നിലയിലെത്തിച്ചിട്ടുണ്ട്. ലക്ഷങ്ങള്‍ മുടക്കി കോണ്‍ട്രാക്ടര്‍ എടുത്തവരെ പിച്ചച്ചട്ടിയും എടുപ്പിച്ചിട്ടുണ്ട്.
സമയം നന്നായാല്‍ എല്ലാം നന്നാവും. ദോഷമായാല്‍ പോവുകയും ചെയ്യും.
കവലയിലെ കോ ഓപ്പറേറ്റിവ് സ്റ്റോറിലേക്കു വന്ന അരിച്ചാക്കു ലോറിയില്‍ നിന്നിറക്കി കൂലിയും വാങ്ങി ഷാപ്പിലേക്കു നടക്കുമ്പോള്‍ തൊട്ടരുകില്‍ ഒരു മോട്ടോര്‍ ബൈക്കു വന്നുനിന്നു.
നേതാവ് കുര്യാക്കോ.
പണ്ട് എട്ടാം ക്ലാസില്‍ തോറ്റുപഠിച്ചുകൊണ്ടിരുന്ന പീറച്ചെക്കനല്ല അവനിപ്പോള്‍. കമ്പനിയിലെ ട്രേഡ് യൂണിയെന്‍റ ശക്തനായ നേതാവാണ്. ആ ചൈതന്യം അവെന്‍റ മുഖത്തും ശരീരത്തിലും പ്രതിഫലിച്ചിരുന്നു.
അലക്കിത്തേച്ച നല്ല തൂവെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും വേഷം. ക്ലീന്‍ ഷേവു ചെയ്തു വെടിപ്പാക്കിയ മുഖം. ചുണ്ടില്‍ സദാ ഒട്ടിച്ചു വച്ച പുഞ്ചിരി. കൗശലക്കാരെന്‍റ കണ്ണുകള്‍. കുറ്റിത്തലമുടി. അതാണിപ്പോഴത്തെ കുര്യാക്കോ.
"ജോസഫേട്ടാ... ഇതിന്റെ പിന്നില് കേറ്..." കുര്യാക്കോ വിളിച്ചു.
"വേണ്ട മോനേ... ഞാന്‍ വെയര്‍ത്തു കുളിച്ചതാ. അരി എറക്ക്വാര്‍ന്നു" ജോസഫ് ഒഴിഞ്ഞുമാറാന്‍ നോക്കി.
"അതൊന്നും സാരോല്യാന്നേയ്.... കേറ്".
അവന്‍ നിര്‍ബ്നധിച്ചപ്പോള്‍ ജോസഫ് ബൈക്കില്‍ വട്ടം കെട്ടിപ്പിടിച്ചിരുന്നു.
വണ്ടി നേരെ തിരുവാങ്കുളത്തിനു വിട്ടു.
ബാറിലെ ഇരുണ്ട വെളിച്ചത്തില്‍ ഒരുപാടു പേര്‍ ഇരിപ്പുണ്ടായിരുന്നു. പലരും ഗൗരവകരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുപോലെ.
ബെയറര്‍ ഭവ്യതയോടെ അടുത്തുവന്നു.
'നാരായണന്‍ കുട്ടീ... ഒരു ഫുള്ള് ഓള്‍ഡ് മങ്കും സോഡേം ഐസും..."
പിന്നെ ജോസഫിനോടു ശബ്ദം താഴ്ത്തി സംസാരിക്കാന്‍ തുടങ്ങി.
ബാറിനുള്ളില്‍ മൂത്രച്ചൂര് നിറഞ്ഞു നിന്നിരുന്നു. ഇരുട്ടു ബാറിനൊരു അനുഗ്രഹവും അഴകുമാണ്. മദ്യപെന്‍റ മുഖത്തെ ജാള്യതകളൊന്നും മറ്റൊരാള്‍ക്കും മനസ്സിലാകാതിരിക്കുന്നതിനും തൊട്ടടുത്ത കസേരകളിലെ അപരന്മാരുടെ സ്വകാര്യതകളിലേക്കു ശ്രദ്ധ പോകാതിരിക്കാനും ഇത് ഉപയോഗപ്പെടുന്നു.
ബാറിന്റെ അന്തരീക്ഷത്തില്‍ അച്ഛനും മകനുമൊന്നിച്ചു ജാള്യതയില്ലാതെ മദ്യപിക്കാം.
"ജോസഫേട്ടാ..." കുര്യാക്കോ വിളിച്ചു.
"ഇങ്ങിനെയൊക്കെ കഴിഞ്ഞാ മതിയോ? ഈ കമ്പനീല് ഒരുപാടു പണികളുണ്ട്. ജോസഫേട്ടന്‍ ഒരു കോണ്‍ട്രാക്ട് എടുക്ക്. ഞാന്‍ സഹായിക്കാം. പൈസേം മുടക്കാം. പക്ഷേ ജോസഫേട്ടന്‍ എടുക്കുന്നതായെ അറിയാന്‍ പാടുള്ളൂ. ഇരുചെവി അറിയരുത് ഇതിന്റെ പിന്നില് ഞാനാണെന്ന്.
ഒരു വര്‍ഷത്തിനുള്ളില്‍ ജോസഫേട്ടെന്‍റ നിലയെന്താണെന്നു ഞാന്‍ കാട്ടിത്തരാം. സമ്മതമാണോ?"
കുര്യാക്കോ ഇരുട്ടിലൂടെ ജോസഫിെന്‍റ കണ്ണിലേക്കു നോക്കി. അവിടെ കൃഷ്ണമണിയില്‍ ഒരു വെളിച്ച കഷണം കനത്തുനിന്നു.
ജോസഫിന് ഒന്നും മനസിലായില്ല. എങ്കിലും പതുക്കെ ചുണ്ടനക്കി...
"എല്ലാം മോന്റെയിഷ്ടം..."
രണ്ടു പേരും കൂടി കുപ്പി കാലിയാക്കി. നേതാവ് കുര്യാക്കോയുടെ ബൈക്കിനു പുറകിലിരുന്ന് വേളൂര്‍പ്പാടംവരെ യാത്ര ചെയ്തു. പാടത്തിന്റെയരുകില്‍ അയാളെ ഇറക്കിവിട്ടു കുര്യാക്കോ തിരിച്ചുപോയി.
ജോസഫ് വരമ്പുവഴി വേച്ചുവേച്ചു നടന്നു പുരയുടെ മുമ്പിലുള്ള തോടിറങ്ങിക്കയറി മുറ്റത്തെത്തി. ടോമിയെന്ന നായ്ക്കുട്ടി മുരണ്ടു ചാണിയെണീറ്റു. പേടിച്ചു വാലു ചുരുട്ടി പിന്നാമ്പുറത്തേക്കോടി.
"ടീ അന്നക്കുട്ട്യേയ്... വാതിലു തൊറക്കെടീ...
ഒരു വിശേഷണ്ടടീ..."
ആ ശബ്ദത്തില്‍ എവിടെയെല്ലാമോ മാര്‍ദ്ദവമുള്ളതുപോലെ അവള്‍ക്കു തോന്നി.
വാതില്‍ തുറന്നപ്പോള്‍ പാട്ട വിളക്കിന്റെ മുനിഞ്ഞു കത്തുന്ന വെട്ടത്തില്‍ അയാള്‍ അന്നക്കുട്ടിയെ നോക്കിച്ചിരിച്ചു.
അത്താഴം അന്നക്കുട്ടി അടച്ചു വച്ചിട്ടുണ്ടായിരുന്നു. അവള്‍ അതെടുത്തു ജോസഫിന്റെ മുമ്പില്‍വച്ചു. എത്ര ദുഷ്ടനായാലും വേളൂര്‍പ്പള്ളീലു വച്ചു താലികെട്ടിയവനും ശോശാക്കുട്ടീടെ അപ്പനുമാണ്.
ടീ... നമ്മടെ കമ്പനീലെ നേതാവ് കുര്യാക്കോയെക്കുറിച്ചു നിനക്കെന്താഭിപ്രായം?
കുര്യാക്കോയെന്നു കേട്ടതോടെ അന്നക്കുട്ടീടെ മുഖത്ത് ഒരു പ്രകാശം വീണു... പക്ഷേ അവളതു പ്രകടിപ്പിച്ചില്ല.
കൈതപ്പൊന്തയില്‍നിന്നും തിടുക്കപ്പെട്ടെണീറ്റു പോകുന്ന കുര്യാക്കോയുടെ ഇരുണ്ട രൂപം അവളുടെ മനസ്സില്‍ നിറഞ്ഞുനിന്നു.
"ടീ.. ഞാന്‍ കോണ്‍ട്രാക്ടെടുക്കാന്‍ പോവ്വാ.... എല്ലാം അവന്‍ നോക്കിക്കോളും.. കുര്യാക്കോ..."
ആനമയക്കീടെ ബലത്തില്‍ പലതും ജോസഫ് പറയാറുണ്ട്. അതൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അന്നക്കുട്ടി ഒന്നും മിണ്ടിയില്ല.
ജോസഫ് പറഞ്ഞുകൊണ്ടിരുന്നു.
"കോണ്‍ട്രാക്ടര്‍ കുഞ്ഞിരാമനും ക്ലബിലെ ചായപ്പയ്യനായിരുന്ന മുരളിയുമെല്ലാം മൊതലാളിമാരായ കഥകളറിയാമോ നിനക്ക്...? കമ്പനീലെ സാറന്മാര്‍ക്കു കള്ളും പെണ്ണും കൊടുത്താ... അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുഞ്ഞിരാമെന്‍റ കീഴില്‍ എത്ര എന്‍ജിനീയറുമാരാ പണീടുക്കുന്നത്...?"
"കോടികള്‍ ആസ്ത്യാ... കുഞ്ഞിരാമനും മുരളിക്കും..."
ജോസഫ് പറഞ്ഞതിലും കാര്യമുണ്ട്.
പറവൂരു നിന്നു കള്ളവണ്ടി കേറിവന്നവനാ മുരളി. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൊള്ളാത്തവന്‍. കമ്പനീലെ സാറന്മാരുടെ ക്ലബിലെ ചായക്കാരനായിട്ടങ്ങു കൂടി. പൊക്കാമറ്റം കവലയില്‍ വണ്ടിയിറങ്ങുമ്പോള്‍ പോക്കറ്റില്‍ ചില്ലിക്കാശില്ലായിരുന്നു.
പ്ലാന്‍റു മാനേജര്‍ കെ.കെ പിള്ളയുടെ ഔദാര്യം ഒരുപാട് അനുഭവിച്ചു മുരളി. പിള്ള വിചാരിച്ചാല്‍ നടക്കാത്ത കാര്യങ്ങളൊന്നും കമ്പനിയിലുണ്ടായിരുന്നില്ല. ഒരാളെ ജോലിക്കു കയറ്റാനോ ജോലിയുള്ള ആളിനെ തെറിപ്പിക്കാനോ ബുദ്ധിമുട്ടില്ല.
മുരളിയുടെ ജീവിതം കുറച്ചുവര്‍ഷങ്ങള്‍കൊണ്ടു കീഴ്മേല്‍ മറിഞ്ഞു. ഇന്നിപ്പോള്‍ കോടികളുടെ ആസ്തിയുണ്ടയാള്‍ക്ക്. അയാളുടെ ജോലികള്‍ കമ്പനിക്കുള്ളില്‍ നിന്നു പുറത്തേക്കും വ്യാപിച്ചിട്ടുണ്ട്. മുരളി കോണ്‍ട്രാക്ടര്‍ ഇന്നും പ്രസിദ്ധനാണ്.
"തലവര നന്നായാല്‍ എല്ലാം നന്നാവും".
അന്നു രാത്രി ജോസഫ് കവലയിലേക്കു പോയില്ല. ആരോടും സംസാരിച്ചുമില്ല. മണ്ണെണ്ണ വിളക്കിെന്‍റ ആടുന്ന നാളങ്ങള്‍ ചുവരില്‍ പലവിധ രൂപങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്നു. രൂപങ്ങള്‍ക്കു യാതൊരു കൃത്യതയുമുണ്ടായില്ല. എല്ലാം ഒരു അവ്യക്തത സൃഷ്ടിക്കുന്നു. തെന്റെ ജീവിതംപോലെ തന്നെ.
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Saturday, July 19, 2008
കരിമുകള്‍- ഒമ്പത്
ഒമ്പത്
ഗ്രാമത്തില്‍ കമ്പനിയോടു ചേര്‍ന്ന് ആയിരം ഏക്കര്‍ ഭൂമികൂടി അക്വയര്‍ ചെയ്യപ്പെട്ടു. കമ്പനിപ്പരിസരങ്ങളില്‍ കഴിഞ്ഞവര്‍ ഈ അറിയിപ്പു വന്നതോടെ നെട്ടോട്ടമായി. എണ്ണക്കമ്പനിയില്‍നിന്നുള്ള ചില വസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന രാസവള നിര്‍മാണശാലയാണു വരാന്‍ പോകുന്നത്. കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ കൃഷിയുടെ അഭിവൃദ്ധിക്ക് രാസവളങ്ങള്‍ അത്യന്താപേക്ഷിതമായി കേന്ദ്ര സര്‍ക്കാരിനു തോന്നി. ഇതിനുവേണ്ടി ഭൂമി എടുക്കാനും കമ്പനി നിര്‍മാണത്തിെന്‍റ ചുമതല കെ.എം.കെ നായരെ നിയോഗിച്ചു. ദീര്‍ഘ വീക്ഷണവും അനുഭവ സമ്പത്തും കൈമുതലായ ഒരാളായിരുന്നു അദ്ദേഹം.
ആന്‍ഡമാനിലായിരുന്നു കെ.എം.കെ. നായര്‍ ജോലി ചെയ്തിരുന്നത്. ഭാരത സര്‍ക്കാരിെന്‍റ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം നായര്‍ രാസവള നിര്‍മാണശാലയുടെ ചുമതലകൂടി ഏറ്റെടുക്കുകയായിരുന്നു.
അതുവരെ നിലവിലുണ്ടായിരുന്ന ഫാക്ടറി സങ്കല്‍പങ്ങളില്‍നിന്നും വിഭിന്നമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍.
പണ്ടെല്ലാം കമ്പനിക്കു സ്ഥലമെടുത്താല്‍ ആളുകളെയെല്ലാം ഒഴിപ്പിച്ച് കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി, വൃക്ഷങ്ങള്‍ വെട്ടിനശിപ്പിച്ച് ബുള്‍ഡോസറുപയോഗിച്ച് ഒരു മൈതാനം പോലെയാക്കുമായിരുന്നു. ആ കാഴ്ച ഒരു ശവപ്പറമ്പുപോലെ വിജനവും വരണ്ടതുമായി അദ്ദേഹത്തിന് അനുഭവപ്പെട്ടിട്ടുണ്ട്.
നായര്‍ സ്ഥലം ഏറ്റെടുത്ത ഉടനെ ഒഴിഞ്ഞുപോകുന്ന ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് കമ്പനിയില്‍ ജോലി കൊടുക്കാമെന്നേറ്റു. കൂടാതെ വ്യവസായശാലയുടെ അതുവരെയുള്ള സങ്കല്‍പങ്ങളില്‍നിന്നു വിഭിന്നമായി മരങ്ങള്‍ മുറിക്കാതെ വീടുകള്‍ ഇടിച്ചു നിരത്താതെ അതേപടി നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു പ്രവര്‍ത്തന രീതിയാണ് കാണിച്ചുകൊടുത്തത്. പ്രകൃതിയുടെ സംതുലനം നമ്മളായിട്ടു നശിപ്പിക്കാന്‍ പാടില്ല. നായര്‍ കീഴ് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
ഫാക്ടറിയില്‍ എല്ലാത്തരം ആളുകളെയും നിയമിച്ചു. കഥകളിക്കാര്‍, ചെണ്ടക്കാര്‍, സംഗീതജ്ഞര്‍, ചിത്രകാരന്മാര്‍, തുടങ്ങി നോവലെഴുത്തുകാരെ വരെ ജോലിക്കെടുത്തു.
വ്യവസായശാലയില്‍ സാങ്കേതിക വിദഗ്ധര്‍മാത്രം പോരാ, സംസ്കാരമുള്ളവരും വേണമെന്നുള്ള നിര്‍ബന്ധം അദ്ദേഹം വച്ചു പുലര്‍ത്തിയിരുന്നു.
സ്ഥലമൊഴിഞ്ഞു പോകാനായി നോട്ടീസു കിട്ടിയവര്‍ പലരും എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി. സാധാരണക്കാരായിരുന്നു ഭൂരിപക്ഷവും. അവര്‍ പരാതിയുമായി നാലുവഴിക്കും പാഞ്ഞു. പക്ഷേ, പരാതികൊണ്ടൊരു കാര്യവുമുണ്ടായില്ല. കേന്ദ്ര സര്‍ക്കാരിെന്‍റ തീരുമാനമാണ്.
ചില കാര്യപ്രാപ്തിയുള്ളവര്‍ സുപ്രീം കോടതി വരെ സ്ഥലമെടുപ്പിനെതിരെ കേസുമായി നീങ്ങി. രാജ്യ വികസനത്തിനു കമ്പനികള്‍ ഉയര്‍ന്നു വരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പരാമര്‍ശിച്ചുകൊണ്ടു സുപ്രീം കോടതി കേസ് തള്ളി.
ആളുകള്‍ നാടും വീടും വിട്ടു വിവിധ ജില്ലകളിലേക്കു ചേക്കേറി. കമ്പനികൊണ്ടു ശിഷ്ടകാലം ജീവിക്കണമെന്നുദ്ദേശിച്ചവര്‍ ഗ്രാമത്തില്‍ പലയിടത്തും അഞ്ചും പത്തും സെന്‍റും വാങ്ങി വീടുവച്ചു താമസിച്ചു.
കമ്പനി നിര്‍മാണഘട്ടത്തില്‍ ദൂര ദേശങ്ങളില്‍നിന്നു ധാരാളമാളുകള്‍ ജോലി തേടി പൊക്കാമറ്റം കവലയില്‍ വന്നിറങ്ങി.കമ്പനിപ്പരിസരങ്ങളിലും പുറംപോക്കിലും ടെന്‍റുകെട്ടിത്താമസിക്കാന്‍ തുടങ്ങി.
കമ്പനിക്കവലയില്‍ നല്ല തിരക്കായി. ധാരാളം കടകളും ടീ സ്റ്റാളുകളും മുളച്ചുപൊന്തി. കച്ചവടം പൊടിപൊടിച്ചു.
എണ്ണക്കമ്പനിക്ക് കിഴക്കുഭാഗത്ത് ഒരു കൊടുംവളവുണ്ട്. ചിന്നമുക്ക് എന്നാണ് സ്ഥലത്തിന്റെ പേര്. കമ്പനിപ്പണിക്കാലം തുടങ്ങിയതോടെ തോപ്പുംപടിക്കാരി ചിന്ന എന്ന ചിന്നമ്മ സ്വന്തം നിലയില്‍ ഒരു വേശ്യാലയം പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് ഈ മുക്കിന് അവളുടെ പേരു വീണത്. കൊടുംവളവായ പ്രദേശമാണത്. അതുകൊണ്ടുതന്നെ ഏതു വണ്ടിയും ഇവിടെ ബ്രേക്കിട്ടേ പോവാറുള്ളൂ. അവളുടെ വീടിനു മുമ്പില്‍ ബ്രേക്കിടാത്ത വണ്ടികളില്ല.
ചിന്നയുടെ വീട് ആദ്യം ഒരു ചെറ്റപ്പുരയായിരുന്നു. അവളെ കൂടാതെ പ്രായപൂര്‍ത്തിയായ ഒരു മകള്‍, തോപ്പുംപടിയില്‍നിന്ന് ഇടയ്ക്കു വിരുന്നു കൂടാന്‍ വരുന്ന തെറിച്ചു നടക്കുന്ന ചെറുപ്പക്കാരികള്‍...
അവളുടെ ഭര്‍ത്താവ് എന്നു പറയപ്പെടുന്ന വെളുത്ത മെല്ലിച്ച ഒരു മധ്യവയസ്കന്‍ എപ്പോഴും ഉമ്മറത്തിരിപ്പുണ്ട്. അയാള്‍ക്ക് ക്ഷയത്തിന്റെ അസുഖമുള്ളതുപോലെ തോന്നിക്കുമെങ്കിലും സദാ നേരവും സിഗരറ്റും പുകച്ചിരുന്നു ചിന്തിക്കുന്നതു കാണാം.
യാത്രാ ബസുകള്‍ വളവു തിരിയുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ പുതിയതായി അവിടെ വന്നു തെറിച്ചു നടക്കുന്ന ചെറുപ്പക്കാരികളിലായിരിക്കും. ഓരോ ദിവസവും പുതിയവയെത്തി. പല രൂപത്തില്‍... നിറത്തില്‍...
തമിഴന്‍ ലോറികളും സര്‍ദ്ദാര്‍ ഡ്രൈവര്‍മാരും ആ പ്രദേശത്തു ചുറ്റിത്തിരിയുന്നു. ആദ്യം ഡ്രൈവര്‍ ഉള്ളില്‍ പോവുകയും പിന്നീട് കിളിയുടെ ഊഴമെത്തുകയും ചെയ്യും. കമ്പനിയുടെ നിര്‍മാണം പൊടിപൊടിക്കുമ്പോള്‍ ചിന്നയുടെ വ്യാപാരവും തകര്‍ത്തു നടന്നു. ഭര്‍ത്താവ് ഒരു കാവല്‍ക്കാരനെപ്പോലെ ഉമ്മറത്തിരുന്നു സിഗരറ്റു പുകച്ചൂതി.
കമ്പനിപ്പണി തുടങ്ങി ആറു മാസത്തിനകം ചിന്ന ചെറ്റപ്പുര മാറ്റി കുറെ മുറികളുള്ള വാര്‍ക്കപ്പുര പണിതു. മുകളിലേക്കു പണിയാനായി കമ്പികളും നാട്ടി നിര്‍ത്തിയിരുന്നു.
ആകെയൊരു ശല്യം പോലീസാണ്. ചിലര്‍ക്കു പെണ്‍പിള്ളേരെ മതി. എന്നാല്‍ മറ്റു ചിലര്‍ക്കു കാശുതന്നെ വേണം. എന്തായാലും ചിന്നയുടെ കാശു വാങ്ങാത്ത പോലീസുകാര്‍ പൊക്കാമറ്റം സ്റ്റേഷനില്‍ വിരളമായിരുന്നു.
മാഷ് വൈകിട്ട് നടക്കാനിറങ്ങുമ്പോള്‍ ചിന്നമുക്കില്‍ നല്ലൊരാള്‍ക്കൂട്ടം. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു കുര്യാക്കോയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. ആളുകള്‍ക്കിടയില്‍ രണ്ടുപേരെ അണ്ടര്‍വെയര്‍ മാത്രമിടുവിച്ചു വിചാരണ നടത്തുന്നു. ചിന്നയുടെ ഒരു സാരി വലിച്ചു കീറി അവരുടെ കൈകള്‍ പുറകോട്ടു കെട്ടിയിട്ടുണ്ട്. കുര്യാക്കോയാണ് ചോദ്യം ചെയ്യുന്നത്.
മാഷ് ആള്‍ക്കൂട്ടത്തിനിടയിലൂടെ തല കടത്തി അപരിചിതരെ നോക്കി. നല്ല പരിചയമുള്ള മുഖങ്ങള്‍.
പൊക്കാമറ്റം സ്റ്റേഷനിലെ രണ്ടു കോണ്‍സ്റ്റബിള്‍മാര്‍.
"മാഷേ... ഇവന്മാര് കുറേ ദിവസമായി ചിന്നേടെ വീട്ടിലാ ഏര്‍പ്പാട്... ഇന്നാ കയ്യോടെ പിടിക്കാന്‍ പേറ്റെത്..."
കുര്യാക്കോ കരിങ്കുറ്റി പോലീസുകാരെന്‍റ മുഖമടച്ച് ഒരിടി പാസാക്കി.
പോലീസുകാരന്‍ ഇടികൊണ്ടു ചൂളിനിന്നു.
മാഷിടപെട്ടു... "അരുത് അവരെ തല്ലരുത്. തെറ്റു ചെയ്താലും അവരു പോലീസുകാരാണെന്നോര്‍ക്കണം."
പിന്നെ പോലീസുകാരോടായി...
"എന്താ സാറെ ഇതൊക്കെ.... നിങ്ങള്‍ക്കു ഭാര്യേം പിള്ളേരുമൊക്കെ ഉള്ളവരല്ലേ...?"
പോലീസുകാര്‍ നിലത്തു നോക്കിനിന്നു. ദേഹമാസകലം തല്ലിന്റെ പാടുകളുണ്ട്.
ഈ സമയം കമ്പനി ഗേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ നഗരത്തിലെ പോലീസ് ക്യാമ്പിലേക്കു വിളിച്ചു... പൊക്കാമറ്റം സ്റ്റേഷനിലെ പോലീസുകാരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്ന വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു.
മാഷ് റോഡുവഴി കിഴക്കോട്ടു നടന്നു.
ചിന്നയും രണ്ടു മുഴുത്ത പെണ്ണുങ്ങളും കാഴ്ചക്കാരെപ്പോലെ അവരുടെ വീട്ടില്‍നിന്നു. ഭര്‍ത്താവ് ഇതൊന്നും ഗൗനിക്കാതെ വിദൂരതയില്‍ കണ്ണുനട്ടിരുന്നു സിഗരറ്റ് വലിച്ചു തള്ളുന്നു.
ചിന്നയ്ക്ക് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. അവളിതെത്ര കണ്ടിരിക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ നഗരത്തിലെ ക്യാമ്പില്‍നിന്നു രണ്ടു വണ്ടി നിറയെ സി.ആര്‍.പി ബറ്റാലിയന്‍ പോലീസുകാരെത്തി. ചിന്നമുക്കില്‍ ചാടിയിറങ്ങി ഒരു ചെറിയ ലാത്തിച്ചാര്‍ജ് നടത്തി. കൂടിനിന്ന പലര്‍ക്കും കിട്ടി അടി. കുര്യാക്കോയടക്കം കണ്ടാലറിയാവുന്ന അഞ്ചാറാളുകളെ അറസ്റ്റ് ചെയ്തു ജീപ്പ്പിലിട്ടു. പോകുന്ന വഴിയില്‍ വണ്ടിയുടെ പ്ലാറ്റുഫോമിലിരുന്ന കുര്യാക്കോയുടെ പുറത്തു ഇരുമ്പും കീടം പോലുള്ള ഇടി വീഴുന്നുണ്ടായിരുന്നു.
"പോലീസിനെ തല്ലിയാണോടാ നിെന്‍റ യൂണിയന്‍ പ്രവര്‍ത്തനം." ഇതു പറഞ്ഞായിരുന്നു ചാര്‍ത്ത്.
കുര്യാക്കോ ലോക്കപ്പിലായ വിവരം ഗ്രാമത്തിലും കമ്പനിയിലും പാട്ടായി. അന്നു കമ്പനിപ്പണിക്ക് ആളെ കയറ്റിയില്ല. തൊഴിലാളികള്‍ കുര്യാക്കോയ്ക്ക് മുദ്രാവാക്യം വിളിച്ചുകൊണ്ടു പൊക്കാമറ്റം സ്റ്റേഷനിലേക്കു ജാഥ നടത്തി.
സ്റ്റോറില് സാധനമിറക്കിക്കൊണ്ടിരിക്കുമ്പോഴാണ് ജോസഫ് വിവരമറിഞ്ഞത്. നേരെ മാഷിനെയുംകൂട്ടി സ്റ്റേഷനില്‍ ചെന്നു കുര്യാക്കോയെ ജാമ്യത്തിലെടുത്തു.
പുറത്തേക്കിറങ്ങുമ്പോള്‍ അവെന്‍റ ശരീരവും മുഖവുമെല്ലാം നീരു കെട്ടിയിരുന്നു.
"ആ നായിെന്‍റ മോന്‍ എസ്.ഐ. എന്നെ ഇടിച്ചു നെരപ്പാക്കി ജോസഫേട്ടാ..." കുര്യാക്കോയുടെ ചുണ്ടില്‍നിന്നും ശബ്ദം മുഴുവന്‍ വെളിയില്‍ വന്നില്ല.
ജോസഫ് അവനെ ഓട്ടോയില്‍ കേറ്റി വേളൂര്‍ പാടത്തിന്റെ കരയിലെത്തിച്ച് ഓട്ടോ പറഞ്ഞുവിട്ടു. അവന്‍ ജോസഫിന്റെ തോളില്‍ തൂങ്ങി വരമ്പു വഴി നടക്കാന്‍ തുടങ്ങി.
പാടത്തുവെള്ളം കുറവായിരുന്നു. വേനല്‍ക്കാലത്തു വരമ്പൊരുക്കുന്ന പണി നടന്നുകൊണ്ടിരുന്നതിനാല്‍ മിക്ക വരമ്പുകളിലും ചേറു വെട്ടിക്കേറ്റി തേച്ചു മിനുക്കി കാരമുള്ളുകള്‍ വച്ചിരുന്നു.
വേളൂര്‍ത്തോട് ഇറങ്ങിക്കയറി ജോസഫും കുര്യാക്കോയും കൂരയുടെ മുറ്റത്തെത്തി.
ടോമിയെന്ന നായ്ക്കുട്ടി ജീവനും കൊണ്ടു പിന്നാമ്പുറത്തേക്കോടി.
അന്നക്കുട്ടി വന്നു കുര്യാക്കോയെ താങ്ങി അകത്തുകൊണ്ടുപോയി. അവിടെ ഒരാഴ്ചയോളം കുര്യാക്കോ താമസിച്ചു. അന്നക്കുട്ടിയുടെ ആതിഥ്യം അവനില്‍ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു. താമസത്തിനിടയില്‍ കുര്യാക്കോ പലതും നേടുകയും ജോസഫിനു അയാളറിയാതെ പലതും നഷ്ടപ്പെടുകയുമായിരുന്നു.
അന്നക്കുട്ടി പതിവിലധികം സുന്ദരിയും സന്തോഷവതിയുമായി.
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Friday, July 18, 2008
കരിമുകള്‍- പത്ത്
പത്ത്
സ്ഥലമെടുപ്പുകഴിഞ്ഞു. പരമ്പരാഗതമായി അവിടെ ജീവിച്ചു വന്നവര്‍ ഒരു സുപ്രഭാതത്തില്‍ പിറന്ന മണ്ണും വീടും വിട്ടു മറ്റേതോ നാട്ടിലേക്കു യാത്രയായി.
സിവില്‍ എന്‍ജിനീയര്‍മാര്‍ ചങ്ങലയുമായി പുരയിടങ്ങള്‍ കയറിയിറങ്ങി നടക്കുന്നു. കമ്പനിക്കെടുത്ത സ്ഥലങ്ങള്‍ കൊടും വിജനത വന്നു നിറയുന്ന ഇടമായി. അവിടെ ധാരാളം കിളികളും മറ്റു ചെറു ജീവികളും പെറ്റുപെരുകി.
മനുഷ്യസാമീപ്യം കിട്ടാതാകുമ്പോള്‍ കാട്ടുമരങ്ങള്‍ ആര്‍ത്തലച്ചു വളരുകയും നാട്ടു മരങ്ങളായ തെങ്ങ്, കമുക്, പ്ലാവ്, മാവ് തുടങ്ങിയവ മുരടിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.
കൃഷിയില്ലാത്ത പാടശേഖരങ്ങളില്‍ കൊന്തന്‍പുല്ലുകളും തകിടിപ്പുല്ലുകളും കയറി മറഞ്ഞു. അവയ്ക്കിടയില്‍ പാമ്പുകളും മുയലുകളും പെറ്റുപെരുകി. നാട്ടിന്‍പുറങ്ങളില്‍ പശുവിനെ വളര്‍ത്തുന്നവര്‍ക്കു ഒരു ഹരമാണ്. ഇളം പുല്ലു വളര്‍ന്നുനില്‍ക്കുന്ന കാഴ്ച.
പുതിയ സ്ഥലത്തിന്റെ മതിലുകെട്ടുപണിക്ക് ഇത്തവണ പുതിയൊരു കോണ്‍ട്രാക്ടറാണെത്തിയിരിക്കുന്നത്. ജോസഫ്!
മുമ്പ്പൊക്കാമറ്റം ഷാപ്പില്‍ ആനമയക്കിയടിച്ചു അഴകൊഴമ്പനായി നടന്ന ജോസഫല്ല അയാള്‍. നിശ്ചയ ദാര്‍ഢ്യം പ്രകടമാക്കുന്ന കോണ്‍ട്രാക്ടര്‍ ജോസഫ്.
നേതാവ് കുര്യാക്കോയുടെ പണത്തിെന്‍റ പകിട്ടനുസരിച്ചു കുട്ടിക്കരണം മറിയുന്ന ജോസഫ്.
ജോസഫിന് ലക്ഷ്യം ഒന്നു മാത്രം... പണം... കുഞ്ഞിരാമനെപ്പോലെ... മുരളിയെപ്പോലെ...
ഇപ്പോള്‍ പൊക്കാമറ്റം കവലയിലോ ഷാപ്പിലോ ആരും ജോസഫിനെ കാണാറില്ല. തിരുവാങ്കുളം ബാറിലാണ് ഏര്‍പ്പാട്. പഴയപോലെ കിടന്നുള്ള കുടിയില്ല. ഉത്തരവാദിത്വങ്ങളുണ്ട്. കുര്യാക്കോയുടെ പണം അതു ഇരട്ടിപ്പിച്ച് തിരിച്ചേല്‍പ്പിക്കണം.
ഗുണമുണ്ടായി. മതിലിന്റെ പണി തീര്‍ന്നപ്പോള്‍ ലക്ഷക്കണക്കിനു രൂപ ലാഭം. എല്ലാം കുര്യാക്കോയുടെ ബുദ്ധി. കുര്യാക്കോയുടെ തൊഴിലാളികള്‍ പണിയുന്നു. താന്‍ അവെന്‍റ വെറും പാവ മാത്രം.
കോണ്‍ട്രാക്ട് പണിയിലെ തട്ടിപ്പുകള്‍ ജോസഫിന് ആദ്യമൊന്നും മനസ്സിലായില്ല. കോണ്‍ട്രാക്ടര്‍ക്ക് എല്ലാവരെയും പറ്റിക്കാന്‍ കഴിയണം. എന്നാല്‍ അയാളെ ആരും പറ്റിക്കയുമരുത്. വക്രബുദ്ധിയാണ് കോണ്‍ട്രാക്ട് പണിയുടെ വിജയം. പുതിയ പാഠങ്ങള്‍. പുതിയ ശീലങ്ങള്‍...
പലതരം പണികള്‍ക്കായി ധാരാളം ആളുകള്‍ കമ്പനിയിലെത്തുന്നുണ്ട്. ഇവരെയെല്ലാം യൂണിയെന്‍റ കീഴിലാണ് കയറ്റുന്നതും. ഒരാള്‍ക്കു ആറു ദിവസം പണിയെടുത്താല്‍ ഏഴാമത്തെ ദിവസത്തെ പൈസ അവധിയോടെ നല്‍കാനായി നിയമമുണ്ട്. പക്ഷേ, കുര്യാക്കോയുടെ യൂണിയനിലെ ഒരാളെയും ആറു ദിവസം തുടര്‍ച്ചയായി പണിയെടുപ്പിക്കില്ല.
ഈ നിയമങ്ങളൊന്നും തൊഴിലാളികള്‍ തിരക്കുകയില്ല. തൊഴിലാളികളുടെ ഈ അലവന്‍സുകളെല്ലാം യൂണിയെന്‍റ ബലത്തില്‍ കുര്യാക്കോ കോണ്‍ട്രാക്ടറുടെ കയ്യില്‍ നിന്നു കണക്കു പറഞ്ഞു മേടിക്കും. ആയിരം തൊഴിലാളികള്‍ ഒരാഴ്ച പണിതാല്‍ കുര്യാക്കോയുടെ പോക്കറ്റില്‍ വലിയൊരു സംഖ്യ വീഴും. വിയര്‍ക്കാതെ... ഷര്‍ട്ടില്‍ മണ്ണു പുരട്ടാതെ.. കിട്ടുന്ന പണം. കൗശലത്തില്‍നിന്നുണ്ടായ പണം.
ഈ പണമുപയോഗിച്ചു ജോസഫിനെ വച്ച് അവന്‍ വീണ്ടും പണമുണ്ടാക്കുന്നു. പക്ഷേ....
സ്വന്തം പണം കുര്യാക്കോയ്ക്ക് പുറത്തു പ്രകടിപ്പിക്കാന്‍ കഴിയില്ല. തൊഴിലാളി യൂണിയന്‍ നേതാവ് എന്ന മുള്‍ക്കുരിശു തലയിലുള്ള കാലത്തോളം. ഈ പണം ജോസഫിെന്‍റ പേരില്‍ ബിനാമിയായി തന്നെ കിടക്കട്ടെ.
ജോസഫും അന്നക്കുട്ടിയും കുര്യാക്കോയുടെ ബിനാമി പണം കൊണ്ടു ജീവിതം ആഘോഷിക്കാന്‍ തുടങ്ങിയിരുന്നു.
കുര്യാക്കോയുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ എതിര്‍ക്കുന്നവര്‍ക്കുള്ള ശിക്ഷകള്‍ പലയിടത്തും തന്ത്രപൂര്‍വം കിങ്കരന്മാര്‍ നടപ്പാക്കി.
ഇതിനായി വിശ്വസ്ഥരായ ചാരന്മാരെ സജ്ജരാക്കി നിര്‍ത്തിയിരുന്നു. ചിലര്‍ ഇരുട്ടടി കൊണ്ടു ആശുപത്രിയിലായി. ഒരാള്‍ വണ്ടി കയറി മരിച്ചു. അല്ല... കൊന്നതാണ്...
എല്ലായിടത്തും തെന്‍റ മോട്ടോര്‍ ബൈക്കില്‍ റീത്തും സാന്ത്വനവുമായി കുര്യാക്കോ എത്താറുമുണ്ട്.
തെറ്റിപ്പിരിഞ്ഞ ചിലര്‍ ചേര്‍ന്നു വിപ്ലവ പാര്‍ട്ടിയുടെ ഒരു യൂണിയന്‍ കമ്പനി പടിക്കല്‍ തുടങ്ങി. ഗ്രാമത്തിലെ ജനങ്ങള്‍ കൗതുകത്തോടെ പുതിയ യൂണിയന്‍ പ്രവര്‍ത്തനം നോക്കിക്കണ്ടു.
അഴിമതിക്കാരന്‍ കുര്യാക്കോ വര്‍ഗശത്രുവായി മുദ്ര കുത്തപ്പെട്ടു.
വിപ്ലവ പാര്‍ട്ടിയുടെ തുടക്കം എല്ലാംകൊണ്ടും ചടുലമായിരുന്നു. തങ്കയ്യനായിരുന്നു സെക്രട്ടറി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പന്തംകൊളുത്തി ജാഥ, ചുവരെഴുത്തുകള്‍, തെരുവു നാടകങ്ങള്‍...
പൊക്കാമറ്റം കവല ഏതു നേരവും ചുവന്നുനിന്നു.
കുര്യാക്കോയുടെ യൂണിയനില്‍നിന്നു ചില അടിയൊഴുക്കുകളും സംഭവിച്ചു. ചിലര്‍ പുതിയ യൂണിയനില്‍ രക്ഷ തേടി.
വിപ്ലവ പാര്‍ട്ടികള്‍ പുറത്തുനിന്നുനോക്കുമ്പോള്‍ സോഷ്യലിസവും കമ്യൂണിസവും പാല്‍ ചുരത്തുകയാണൊയെന്നു തോന്നിപ്പോകും. അത്രയ്ക്ക് ചിട്ടയും സഹനശക്തിയുമുള്ള പ്രവര്‍ത്തനങ്ങള്‍.
പിന്നീടെപ്പോഴെങ്കിലും അണ്ടിയോടടുക്കുമ്പോള്‍ മാങ്ങയുടെ പുളി അറിയാനാവും. പലര്‍ക്കും മനസ്സിലായിട്ടുണ്ട്.
രണ്ടു പാര്‍ട്ടിയുടെ വ്യത്യസ്ത നയങ്ങളില്‍ തൊഴിലാളികള്‍ ധര്‍മ്മസങ്കടത്തിലായി. ഒരു യൂണിയന്‍ സമരം നടത്തുമ്പോള്‍ എതിര്‍ യൂണിയന്‍ പണിക്കു കയറും. പണിക്കു കേറുന്നവരെ തടയാന്‍ മറ്റേ പാര്‍ട്ടിക്കാര്‍ എത്തുന്നതോടെ ഉന്തും തള്ളും കല്ലേറും കത്തിക്കുത്തും സാധാരണം. നേതാക്കന്മാര്‍ ആരും ഇന്നേവരെ മരിച്ചിട്ടില്ല. ചാവുന്നത് അത്താഴപ്പട്ടിണിക്കാരനായ തൊഴിലാളികള്‍ മാത്രം!
കമ്പനിപ്പടിക്കല്‍ നിരപരാധികള്‍ തമ്മില്‍ തല്ലി ചത്തു. കുര്യാക്കോ ആകശം മുട്ടെ വളര്‍ന്നു. വിപ്ലവ നേതാവ് തങ്കയ്യന്‍ ബിനാമിപ്പേരില്‍ സമ്പാദിച്ചുകൂട്ടി. വിപ്ലവത്തിെന്‍റ വിത്തുകള്‍ എന്നെങ്കിലുമൊരിക്കല്‍ പൊട്ടി മുളയ്ക്കുമെന്നും തൊഴിലാളിയുടെ പറുദ്ദീസ വരുമെന്നും കരുതി വില കുറഞ്ഞ റഷ്യന്‍ പുസ്തകങ്ങള്‍ തലയ്ക്കു വച്ചുറങ്ങുന്ന പാവങ്ങള്‍ എല്ലാക്കാലത്തും യൂണിയനിലുണ്ടായി. അവരായിരുന്നു യഥാര്‍ത്ഥ ശക്തി.
രാസവള നിര്‍മാണശാലയുടെ പുതിയ പ്ലാനൃ കമ്മീഷന്‍ ചെയ്യുന്നതിെന്‍റയന്ന് കുര്യാക്കോ അന്നക്കുട്ടിയുടെ പേരില്‍ ഗ്രാമത്തിലെ കണ്ണായ സ്ഥലം വിലയ്ക്കു വാങ്ങി ഒരു മാളികയുടെ പണി തുടങ്ങി.
അന്നക്കുട്ടിയുടെ യുവത്വം കൂടിയിരിക്കുന്നു. അവള്‍ ശോശക്കുട്ടിയുടെ ചേച്ചിയെപ്പോലെ അണിഞ്ഞൊരുങ്ങി നടന്നു.
അവളിപ്പോള്‍ കോണ്‍ട്രാക്ടര്‍ ജോസഫിെന്‍റ ഭാര്യയാണ്. വീട്ടില്‍ സുഭിക്ഷമായ ഭക്ഷണം. കുര്യാക്കോയുടെ കള്ളപ്പണം കൈകാര്യം ചെയ്യാനുള്ള അധികാരം...
കുര്യാക്കോ പഴകി കീറിയ ഖദര്‍ വസ്ത്രവുമുടുത്ത് കമ്പനിപ്പടിക്കലും മീറ്റിംഗുകളിലും കൂടുതല്‍ ജനകീയനായി.
പക്ഷേ.... പൊരുത്തപ്പെടാത്തത് ഒന്നുണ്ടായിരുന്നു. അമിത ഭക്ഷണം കൊണ്ടും സുഖലോലുപത കൊണ്ടും വന്നുകേറിയ ദുര്‍മ്മേദസു മുറ്റിയ പൊണ്ണത്തടി കമ്പനി രാഷ്ട്രീയത്തില്‍ ഓക്കാനമുണ്ടാക്കി.
ഒരു ദിവസം രാവിലെ ജോസഫ് കമ്പനിയിലായിരുന്നപ്പോള്‍ കുര്യാക്കോ വേളൂര്‍പ്പാടം കുറുകെ നടന്നു കയറി അന്നക്കുട്ടിയുടെ ചെറ്റപ്പുരയില്‍ ചെന്നു കയറി.
ഇപ്പോള്‍ ടോമിയെന്ന നായ്ക്കുട്ടി കുര്യാക്കോയെ കണ്ടു കുരയ്ക്കാറില്ല. അതിനും തോന്നിത്തുടങ്ങിയിരിക്കണം കുര്യാക്കോയുടെ ആ വീട്ടിലെ സ്ഥാനം.
ശോശക്കുട്ടി പൊക്കാമറ്റം കവലയില്‍ ടൈപ്പ് പഠിക്കാന്‍ പോയിരിക്കുന്നു.
പണ്ടു സന്ധ്യക്ക് തോട്ടിലെ കൈതപ്പൊന്തകള്‍ക്കിടയിലൂടെ കണ്ട അന്നക്കുട്ടിയുടെ സ്ത്രീഗന്ധം കുര്യാക്കോ തിരിച്ചറിഞ്ഞു.
അവള്‍ക്കു ജോസഫിനെക്കാള്‍ ആദരവ് അവനോട് തോന്നി. കുര്യാക്കോ അവളെ തെന്‍റ ആഗ്രഹങ്ങള്‍ അറിയിച്ചു.
അന്ന് ഉച്ചവരെ അവിടെ ദൈവത്തിെന്‍റ പത്തു കല്‍പനകളും ലംഘിക്കപ്പെടുകയായിരുന്നു. നിറഞ്ഞ മനസ്സോടെ കുര്യാക്കോ യാത്ര പറഞ്ഞു പാടത്തേക്കിറങ്ങുമ്പോള്‍ ശോശക്കുട്ടി എതിരെ വരുന്നുണ്ടായിരുന്നു. പക്ഷേ, അവളില്‍ അയാള്‍ക്ക് വിശേഷിച്ചൊന്നും തോന്നിയില്ല.
ശോശക്കുട്ടി അകത്തുകയറി നോക്കിയപ്പോള്‍ കാറ്റടിച്ചുലഞ്ഞ പനമരംപോലെ അന്നക്കുട്ടി അവളെ നോക്കി ചിരിച്ചു. മുമ്പൊരിക്കലും അന്നക്കുട്ടി ഇങ്ങനെ വിലാസവതിയായി ചിരിക്കുന്നതു അവള്‍ കണ്ടിട്ടില്ല.
ആ ചിരി അത്ര സുഖകരമായി ശോശക്കുട്ടിക്ക് തോന്നിയില്ല.
അന്നക്കുട്ടിയും ശോശക്കുട്ടിയും ഒന്നിനൊന്നു മെച്ചപ്പെട്ടുവന്നു. മണ്ണും പെണ്ണും പണമുള്ളവരുടെ സാമീപ്യത്തില്‍ തിളങ്ങുമെന്നു പറയുന്നു. അവരിപ്പോള്‍ നല്ല ആഹാരം കഴിക്കുന്നു. നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നു. ചെറ്റപ്പുരയിലെ ചേറു മണക്കുന്ന അന്തരീക്ഷത്തിനും സുഖകരമായ അസ്ഥയുണ്ടായി. ചെറ്റപ്പുരയിലെ രാജയോഗം!
കുര്യാക്കോ... രാജഗുണമുള്ളവന്‍!
ഈ കുടുംബത്തിനു ഭാഗ്യം സമ്മാനിച്ചവന്‍.
എന്തുകൊടുത്താലും തീരാത്ത കടപ്പാടുകള്‍. പണ്ട് സന്ധ്യക്ക് തോട്ടിറമ്പിലെ കൈതപ്പൊന്തക്കിടയില്‍ നിന്നും എണീറ്റു പോകുന്ന കുര്യാക്കോയെ ഓര്‍ത്തുകൊണ്ട്...
അന്നക്കുട്ടിയുടെ മനസ്സില്‍ ഒരു പതിനേഴുകാരി നഖംകൊണ്ട് ചിത്രം വരച്ചുകൊണ്ടിരുന്നു.
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Thursday, July 17, 2008
കരിമുകള്‍- പതിനൊന്ന്
പതിനൊന്ന്
ജോസഫിന്റെ കോണ്‍ട്രാക്ട് പണിയും കുര്യാക്കോയുടെ വീടു പണിയും ഒരേ സമയത്തു നടക്കുകയാണ്. കുര്യാക്കോയ്ക്ക് ഈ വീടിന്റെ ആവശ്യമില്ല. കുടുംബമെന്നു പറയാനാരുമില്ല. അപ്പന്‍ ചാത്തുണ്ണി മരിച്ചതിനുശേഷം കുറെനാള്‍ അപ്പെന്‍റ മീന്‍ കച്ചവടം നടത്തി നോക്കിയതാണ്.
വെളുപ്പിന് നാലുമണിക്കെഴുന്നേറ്റു പൊക്കാമറ്റം കവലയില്‍നിന്നും മീന്‍ സൈക്കിള്‍ ചവിട്ടി ചമ്പക്കര കടവിലെത്തണം. അവിടെ ബോട്ടുകാര് വന്നടുക്കണ സമയം. ഓരോ കൊട്ട അയിലയോ മത്തിയോ വാങ്ങി സൈക്കിളിെന്‍റ പുറകില്‍ വച്ചുകെട്ടി പൊക്കാമറ്റത്തേക്കു ചവിട്ടും...
ചിത്രപ്പുഴ കയറ്റം വരെ സൈക്കിളിലിരുന്നു പോരാം. അവിടുന്ന് അരമണിക്കൂര്‍ മീന്‍ വണ്ടി ഉന്തണം. നടുവിെന്‍റ പ്ലേറ്റിളകിപോകുന്ന കയറ്റമാണ്. ഇടയ്ക്കൊന്നും കാക്കയ്ക്കിരിക്കാനുള്ള തണല്‍ പോലുമില്ല.
കയറ്റംകയറി പകുതിയായാല്‍ റോഡരുകില്‍ ഒരു കൂറ്റന്‍ പാലമരം തണല്‍ വിരിച്ചു നില്‍ക്കുന്നുണ്ട്. അതിന്റെ ചുവട്ടില്‍ വഴിയാത്രക്കാരും മീന്‍കാരും ചൂടുകാലത്തു കുറേ നേരം ചിലവഴിക്കും. പിന്നീട് പൊക്കാമറ്റം കവലയിലേക്കു ചവിട്ടി വിടും.
പാല നില്‍ക്കുന്നിടത്തുനിന്നു തിരിഞ്ഞു പോകുന്ന ചെമ്മണ്ണു പാത അമ്പലത്തും കാവ് ദേവീക്ഷേത്രത്തിലേക്കുള്ളതാണ്. ഉഗ്രമൂര്‍ത്തിയായ കാളിയാണ് പ്രതിഷ്ഠ. വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഭഗവതിയാണ്. വഴിപാടുകള്‍ ചുവന്ന പട്ടും ചെത്തിപ്പൂവും കൂട്ടുപായസവും. വിശ്വാസികള്‍ വെളുപ്പിനേ നടയിലെത്തും. മിക്കവാറും സ്ത്രീകളാണ് തൊഴാന്‍ വരുന്നത്. പാല മരത്തില്‍ മിക്കവാറും എല്ലാക്കാലങ്ങളിലും പൂക്കളുണ്ടായിരുന്നു. ചിത്രപ്പുഴയില്‍ നിന്നടിക്കുന്ന പടിഞ്ഞാറന്‍ കാറ്റില്‍ ഈ പൂക്കളുടെ ഗന്ധം അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാകും.
ഗ്രാമത്തില്‍ പാല പൂത്ത മണം ദേവീപ്രസാദം പോലെ പരന്നു നടന്നു. പക്ഷേ, എണ്ണക്കമ്പനീലെ കരിഓയില്‍ കത്തുന്ന മണം ശ്വസിച്ചു ശീലിച്ച ഗ്രാമ വാസികളില്‍ ഇത്തരം പ്രകൃതി സുഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള കഴിവു നഷ്ടപ്പെട്ടിരുന്നു.
പൊക്കാമറ്റം കവലയിലെ മാവിന്‍ ചുവട്ടില്‍ മീന്‍വില്‍പന ഉച്ചയോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങും. മീന്‍ കച്ചവട തന്ത്രങ്ങള്‍ കണ്ടു നില്‍ക്കാന്‍ രസകരമാണ്. എട്ടോ പത്തോ കച്ചവടക്കാരുണ്ടാവും. കമ്പനി മലയില്‍നിന്നു സമൃദ്ധമായി വട്ടയില പറിച്ച് അടുക്കുകളായി അടുത്തുവച്ചിട്ടുണ്ട്. ചന്ത ബഹളമയമാക്കിയാണ് കച്ചവടം. ഇടയ്ക്കെല്ലം കൂക്കിവിളികളും അടുത്ത കച്ചവടക്കാരനെ ചീത്ത പറഞ്ഞുമാണു ഘോഷം.
മീന്‍ വാങ്ങാനെത്തുന്ന ആളുകളോട് തൊട്ടടുത്ത കച്ചവടക്കാരെന്‍റ മീനുകള്‍ വസൂരി പിടിച്ചതാണെന്നും ഒരാഴ്ച കഴിഞ്ഞ മീനുകളാണെന്നും പറഞ്ഞാണ് കച്ചവട രീതി.
കുര്യാക്കോയുടെ അപ്പന്‍ ചാത്തുണ്ണി ഈ കച്ചവടത്തില്‍ മുമ്പനായിരുന്നു. ഒരു കൊട്ട മീന്‍ പറഞ്ഞ നേരംകൊണ്ടു തെന്‍റ വാക് സാമര്‍ത്ഥ്യത്താല്‍ വിറ്റഴിച്ച് അടുത്ത കച്ചവടക്കാരെന്‍റ സാധനവും വിറ്റുകൊടുക്കുമായിരുന്നു.
മീന്‍ കച്ചവടം ചെയ്യാന്‍ അപ്പന്‍ നിര്‍ബന്ധിച്ചപ്പോഴൊക്കെ കുര്യാക്കോ മുങ്ങിനടന്നു.
മീന്‍ കച്ചവടക്കാരനാവാന്‍ തനിക്കു പറ്റില്ല. ഏതെങ്കിലും ഒരു കമ്പനിയില്‍ ഒരു ചെറിയ പണി മാത്രം കിട്ടിയാല്‍ മതി.
അപ്പന്‍ മരിച്ചതിനുശേഷം കുര്യാക്കോ ഒറ്റപ്പെടലിെന്‍റ വേദന തിരിച്ചറിഞ്ഞു. മീന്‍കാരെന്‍റ മകനായതുകൊണ്ടുമാത്രം നിഷേധിക്കപ്പെട്ട സാമൂഹിക ബന്ധങ്ങള്‍, സൗഹൃദങ്ങള്‍.
സ്കൂള്‍ പഠിത്തം നിന്നതോടെ കമ്പനിപ്പടിക്കലെ നിത്യസന്ദര്‍ശകനായി മാറി. പിന്നീട് ജീവിത പാന്ഥാവ് മുമ്പില്‍ തെളിയുകയായിരുന്നു.
ഇപ്പോള്‍ ട്രേഡ് യൂണിയന്‍ നേതാവ്. ഭരണതലങ്ങളില്‍ പിടിപാടുള്ള അപൂര്‍വമാളുകളിലൊരാള്‍. ആയിരക്കണക്കിന് കമ്പനിപ്പണിക്കാര്‍ പണിക്കു കയറുന്നതു തെന്‍റ തീരുമാനപ്രകാരമാണ്. പണവും അധികാരവും വരുമ്പോള്‍ കൂടെ ഒന്നുകൂടി ഉണ്ടാവും... ശത്രുക്കള്‍...!
പാര്‍ട്ടിയുടെ കമ്മിറ്റിയില്‍ കുര്യാക്കോയ്ക്ക് പ്രഥമ സ്ഥാനം തന്നെയുണ്ടായിരുന്നു. യോഗത്തില്‍വച്ച് ജില്ലാ സമ്മേളനത്തിനുള്ള ആളെ സംഘടിപ്പിക്കുന്ന ഉത്തരവാദിത്വവും പിരിവും അയാള്‍ ഏറ്റെടുത്തു.
തെന്‍റ കീഴിലെ എല്ലാ തൊഴിലാളികളും രണ്ടു ദിവസത്തെ ശമ്പളം പാര്‍ട്ടിക്കു കൊടുക്കാന്‍ കുര്യാക്കോ നിയമമുണ്ടാക്കി. ഒരു ദിവസത്തെ പാര്‍ട്ടിക്കും ഒരു ദിവസത്തെ കൂലി അയാളും വീതംവച്ചെടുത്തു.
ഇതിന്റെ പേരില്‍ അയാള്‍ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ റിബല്‍ ഗ്രൂപ്പുകളുണ്ടായി...
ജോസഫ് കോണ്‍ട്രാക്ടര്‍ ഈയിടെ ഭേദപ്പെട്ട ഒരു കോണ്‍ട്രാക്ടിലൊപ്പുവച്ചു. കുര്യാക്കോയുടെ ചരടുവലികള്‍ അതിനു പിന്നിലുണ്ടായിരുന്നു.
പൊക്കാമറ്റം കാളിയാര്‍ റെയിവേ പദ്ധതിയുടെ മണ്ണു നികത്തല്‍ ജോലികളാണ്. പൊക്കാമറ്റത്തുനിന്നു കാളിയാര്‍ വരെയുള്ള പാടശേഖരങ്ങളിലേക്ക് റെയില്‍വേ ലൈനിെന്‍റ വീതിയില്‍ മണ്ണിട്ടു നികത്തുന്ന പണി.
ഇത്രയുമധികം മണ്ണ് എവിടെനിന്ന് എടുക്കും? അയാള്‍ കുര്യാക്കോയുമായി ആലോചിച്ചു. പൊക്കാമറ്റത്ത് ഒരു കൂറ്റന്‍ മലയുണ്ട്. അതു മൊത്തമായി ചുളുവിലയ്ക്കെടുത്ത് മണ്ണെടുക്കുക. അമ്പതോളം ടിപ്പറുകള്‍ക്കു ഓര്‍ഡര്‍ പോയി. ബുള്‍ഡോസറുകളും പൊക്ലീനുകളും നിരന്നു.
ഒരു ദിവസം ജോസഫിെന്‍റ നേതൃത്വത്തില്‍ പൊക്കാമറ്റം മലയിലേക്ക് മണ്ണുമാന്തി ഉപകരണങ്ങളും ടിപ്പറുമായി തൊഴിലാളികള്‍ കയറിച്ചെന്നു. അവിടെനിന്നു കാളിയാര്‍ റൂട്ടിലെ പാടങ്ങളും പുഴയും തോടുകളുമെല്ലാം നിരത്താന്‍ തുടങ്ങി. ടിപ്പറോടിക്കുന്ന ഡ്രൈവര്‍മാര്‍ ബാറ്റാകാശിനായി രാപകല്‍ ഉറക്കമിളച്ചു പണിയെടുത്തു.
ഏകദേശം ഒന്നര മാസംകൊണ്ട് ആ മല നിരന്നുകിട്ടി.
ഭാഗ്യം കുര്യാക്കോയുടെ ഭാഗത്തായിരുന്നു. മണ്ണെടുത്ത സ്ഥലം കുഴിച്ചു ചെന്നപ്പോള്‍ നല്ലയിനം കരിങ്കല്‍ പാളികളാണ് കണ്ടത്. മേടിച്ച ഭൂമിയുടെ എത്രയോ ഇരട്ടി വില ലാഭം കിട്ടുന്ന കരിങ്കല്‍ പാളികള്‍ ജോസഫിെന്‍റയും കുര്യാക്കോയുടെയും ജീവിതം തിരുത്തിക്കുറിച്ചു.
വലിയൊരു കരിങ്കല്‍ ക്വാറിയായി അവിടം രൂപപ്പെട്ടു. രാപകല്‍ പാറപൊട്ടിക്കുന്നതും തമരിെന്‍റ ശബ്ദവും നിറഞ്ഞുനിന്നു. ധാരാളം പാറമടത്തൊഴിലാളികള്‍ രാപകല്‍ പണിയെടുത്തു.
ലക്ഷക്കണക്കിന് രൂപ മറിക്കാന്‍ കഴിയുന്ന വലിയൊരു കോണ്‍ട്രാക്ടറായി ജോസഫ് അറിയപ്പെട്ടു. പണ്ട് ആനമയക്കിയിലും പച്ചമുളക് കടിച്ചും ജീവിതം സുന്ദരമാക്കിയിരുന്ന ജോസഫ് തെന്‍റ നിലവാരം തിരുവാങ്കുളം ബാറിലേക്കാക്കി. മുന്തിയ വിദേശ മദ്യങ്ങള്‍ വാങ്ങിക്കുടിച്ചു. കഴുത്തിലൊരു സ്വര്‍ണത്തൊടലും സില്‍ക്കു ജുബ്ബയുമാണിഞ്ഞ് കാറില്‍ ഡ്രൈവറെ വച്ച് പിന്‍സീറ്റില്‍ കവച്ചിരുന്ന് മലര്‍ന്നു കിടന്നു സഞ്ചരിച്ചു.
കുര്യാക്കോ യൂണിയന്‍ നേതാവായി ബൈക്കില്‍, ജോസഫിന്റെ വീട്ടിലും കമ്പനിയിലുമായി ചുറ്റിത്തിരിഞ്ഞു.
പണം വന്നുകഴിയുമ്പോള്‍ മനുഷ്യനു വിശ്വാസം കൂടുന്നു. പ്രത്യേകിച്ച് ദൈവ വിശ്വാസം. ജോസഫ് ഈയിടെ പള്ളിയിലൊന്നു പോയി. ജോസഫിനെ കണ്ടപ്പോള്‍ വികാരിയച്ചന് വിശ്വസിക്കാനായില്ല. അദ്ദേഹം കാര്യമന്വേഷിച്ചു. "എന്താ ജോസഫേ ഈ വഴിക്കൊക്കെ? ഇവിടെ തനിക്കിണങ്ങുന്നതൊന്നുമില്ലല്ലോ?
"ഇങ്ങോട്ടു തന്നെയാണച്ചോ? ഞങ്ങളടെ പുതിയ വീടിെന്‍റ വെഞ്ചരിപ്പ് അച്ചന്‍ നടത്തണം."
നീ വിയര്‍പ്പൊഴുക്കിയ വീടൊന്നുമല്ല അത് എന്നെനിക്കറിയാം. അതു കുര്യാക്കോ ചെയ്യുന്ന പാപത്തിെന്‍റ പണം കൊണ്ടുണ്ടാക്കിയ വീടല്ലേ?
അവന്‍ സാധുക്കളായ തൊഴിലാളികളെ വഞ്ചിക്കുന്നു. നീ അതിനു കൂട്ടുനില്‍ക്കുന്നു. പാപക്കറ പുരണ്ട ആ വീടിെന്‍റ കൂദാശയ്ക്ക് ഞാന്‍ വന്നാല്‍ ദൈവത്തോട് എനിക്കു സമാധാനം പറയേണ്ടിവരും....
ജോസഫ് യാത്ര പോലും പറയാന്‍ നില്‍ക്കാതെ മുറ്റത്തു കാറിത്തുപ്പി ദേഷ്യത്തില്‍ പള്ളിയില്‍നിന്നിറങ്ങി നടന്നു."
അച്ചന്‍ മനസ്സില്‍ കുറിച്ചിട്ടു... ദൈവഭയമില്ലാത്തവന്‍... എന്നെങ്കിലുമൊരിക്കല്‍ ഇവിടെയെത്താതിരിക്കില്ല.
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Wednesday, July 16, 2008
കരിമുകള്‍-പന്ത്രണ്ട്
പന്ത്രണ്ട്
നൂറ്റാണ്ടിന്റെ ഒടുക്കം ഗ്രാമത്തില്‍ വ്യവസായ രംഗത്തു കാതലായ മാറ്റങ്ങളുണ്ടായി. ആദ്യം എണ്ണക്കമ്പനി പിന്നീട് രാസവള നിര്‍മാണക്കമ്പനി, അതിനുശേഷം കെമിക്കല്‍ കമ്പനി, ഇപ്പോഴിതാ കരിപ്പൊടിക്കമ്പനിയും.
ഒന്നിനു പിറകെ ഓരോന്നായി കമ്പനികള്‍ ഗ്രാമ വിശുദ്ധി നശിപ്പിച്ചു. സ്ഥലമെടുപ്പുകളില്‍ ആളുകള്‍ക്ക് പണം മാത്രം പോരാ ജോലി വേണം എന്ന രണ്ടു ഡിമാന്‍റുകള്‍ മാത്രമേ ഉണ്ടായുള്ളൂ.
ആരും സ്വന്തം വേരുകള്‍ നഷ്ടപ്പെടുന്നതിന്റെ ആകുലതയെക്കുറിച്ച് വിഷമിച്ചില്ല. ഒരു ഗ്രാമം ഒറ്റ സുപ്രഭാതം കൊണ്ടു നിര്‍മിക്കാന്‍ കഴിയില്ല. തലമുറകള്‍ കൈമാറി പോന്ന ബന്ധങ്ങള്‍, ആരാധനാലയങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, വ്യക്തിബന്ധങ്ങള്‍, സ്വകാര്യമായി ആസ്വദിക്കുന്ന ഭൂപ്രദേശത്തിെന്‍റ നഷ്ടപ്പെടലുകള്‍, ക്ഷേത്ര സങ്കല്‍പങ്ങള്‍, അതിന്റെ ചുവരിലുള്ള പാരമ്പര്യ കൊത്തുപണികള്‍, പിതൃക്കളുടെ അസ്ഥിത്തറകള്‍... തുടങ്ങി ധാരാളം സാഹചര്യങ്ങള്‍ക്കും വിഷയങ്ങള്‍ക്കും വിലയിടാന്‍ കമ്പനികള്‍ക്കു കഴിയുകയില്ല. വിലയിട്ടാലും അതിനു പകരം പണം എത്ര കൊടുത്താലും പകരമാവുകയുമില്ല.
വസ്തുക്കളുടെ മാര്‍ക്കറ്റു വിലയേക്കാളും മാഷിനെ സ്പര്‍ശിച്ചത് ഇത്തരം നഷ്ടപ്പെടലുകളായിരുന്നു. ഈ നഷ്ടപ്പെടലുകള്‍ക്കാരു പ്രതിഫലം തരും? സര്‍ക്കാരിനാവുമോ? കമ്പനികള്‍ക്കാവുമോ...?
പരിസ്ഥിതിക്കു നാശം വിതയ്ക്കുന്ന വ്യവസായ ശാലകള്‍ അടച്ചു പൂട്ടണമെന്നും പൊതുജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന മലിനീകരണം നിയന്ത്രിക്കാനായി പ്രത്യേകം പ്ലാന്‍റുകള്‍ ഉണ്ടാക്കണമെന്നും കാലങ്ങളായി പൊതുജനങ്ങളില്‍നിന്നു മുറവിളികള്‍ ഉയരുന്നുണ്ട്.
കുറേ നാളുകള്‍ക്കുശേഷം മാഷ് ഒരിക്കല്‍ കമ്പനിപ്പടിയിലെത്തി. പഴയ കമ്പനിപ്പരിസരമല്ല അതിപ്പോള്‍. ഓരോ മുഖവും അപരിചിതം.
കാര്‍ബണ്‍ കമ്പനിക്കു വേണ്ടിയുള്ള സ്ഥലമെടുപ്പു നടന്നപ്പോള്‍ ആ വ്യവസായം ഇവിടെ അരുതെന്നു പറഞ്ഞവരില്‍ മുന്‍നിരക്കാരനായിരുന്നു അദ്ദേഹം. ഈ കമ്പനി ഗ്രാമത്തിലെത്തിയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള മലിനീകരണ പ്രശ്നങ്ങളെപ്പറ്റി നല്ല അറിവുണ്ടായിരുന്നു മാഷിന്. അതുകൊണ്ടുതന്നെ നാട്ടുകാരുടെ പക്ഷത്തായിരുന്നു ന്യായം.
എന്നാല്‍ നേതാവ് കുര്യാക്കോ കാര്‍ബണ്‍ കമ്പനി മാനേജ്മെന്‍റിന്റെ വിശ്വസ്തനായി മലിനീകരണ സമരങ്ങള്‍ക്കെതിരെ കരിങ്കാലിപ്പണിയും തുടങ്ങിയിരുന്നു. കുര്യാക്കോ രണ്ടു മുഖങ്ങളുമായി കമ്പനിപ്പരിസരത്ത് വിലസി.
ഇത്തരം ചരടുവലികള്‍ യൂണിയനിലിരുന്ന് കുര്യാക്കോ ചെയ്യുന്നതായി മാഷിന് വൈകിയാണ് ബോധ്യപ്പെട്ടത്. അവനെ കണ്ട് നേരില്‍ സംസാരിക്കാനായി അദ്ദേഹം പാര്‍ട്ടിയോഫീസിലേക്ക് കയറിച്ചെന്നു.
യൂണിയനാഫീസില്‍ പലരും പുതുമുഖങ്ങളാണ്. ആര്‍ക്കും മാഷിനെ മനസ്സിലായില്ല. കുര്യാക്കോ അകത്തെ മുറിയില്‍ മീറ്റിംഗിലാണ്. ഒരു മണിക്കൂറോളം അദ്ദേഹം അവനെ കാത്തിരുന്നു. പക്ഷേ, വന്നില്ല. ഒടുക്കം ക്ഷമകെട്ട് ഇറങ്ങിപ്പോന്നു.
തന്റെ കാലം കഴിഞ്ഞിരിക്കുന്നു. പഴയ സങ്കല്‍പ്പത്തിലുണ്ടായിരുന്ന കുര്യാക്കോയല്ല, ഇപ്പോള്‍ യൂണിയന്‍ ഭരിക്കുന്നത്. സ്ഥലമെടുപ്പില്‍ നാട്ടുകാരുടെ പ്രശ്നങ്ങളെക്കുറിച്ചും മലിനീകരണത്തെക്കുറിച്ചും സംസാരിക്കണമെന്നുണ്ടായിരുന്നു.
അവനു തന്റെ മുഖത്തു നോക്കാനാവില്ല.
അല്ലെങ്കില്‍ ഈ തിരസ്കരണത്തിലെ അര്‍ത്ഥം?
തിരിച്ചു നടക്കുമ്പോള്‍ ഒരു കാര്യം മാഷിനു ബോധ്യമായി. അധികകാലം ഈ നാട്ടില്‍ നില്‍ക്കാന്‍ കഴിയില്ല. പാടശേഖരങ്ങളില്‍ കൃഷിയില്ല. നിറയെ വിഷജലവും ആഫ്രിക്കല്‍ പായലും. കാര്‍ബണ്‍ വരുന്നതോടെ അന്തരീക്ഷവും കരിപ്പൊടികൊണ്ടു നിറയും.
ഇവിടെ ചോദിക്കാനാരുമില്ല. ചോദിക്കാന്‍ കരുത്തുള്ളവരെ കമ്പനി വിലയ്ക്കെടുത്തിരിക്കുന്നു. അവരുടെ മൗനം കമ്പനി തുടങ്ങാനുള്ള പച്ചക്കൊടിയാണ്.
സ്ഥലമെടുപ്പിലും വികൃതമായ ചില സത്യങ്ങള്‍ മാഷ് തിരിച്ചറിഞ്ഞു. ഏതോ തല്‍പരകക്ഷികളുടെ ചീങ്കണ്ണിപ്പാറ പിടിച്ച പ്രദേശം പൊന്നിന്‍ വിലയ്ക്ക് എടുക്കാനായി ഗ്രാമത്തെ വികലമാക്കി ഓടിച്ചും മടക്കിയും വികൃതമാക്കിയ സ്ഥലമെടുപ്പു മാനദണ്ഡങ്ങള്‍ ചില സാധു കുടുംബങ്ങള്‍ കമ്പനി മതിലുകള്‍ കൊണ്ടുള്ള കാരാഗൃഹത്തില്‍ കുടുങ്ങിക്കിടന്നു. അവര്‍ക്ക് പുറംലോകവുമായുള്ള വഴികളും ബന്ധങ്ങളും അറ്റുപോയി. മിക്ക വീട്ടുകാരെയും അയല്‍പക്കങ്ങളില്ലാത്ത വിധത്തില്‍ ഒറ്റപ്പെടുത്തി.
മാഷിന്റെ പറമ്പിലെ വീടിരിക്കുന്ന ഭാഗമൊഴിച്ച് ബാക്കിയെല്ലാം കമ്പനിയെടുത്തു. വര്‍ഷങ്ങളായി കൊച്ചുകുട്ടികളെപ്പോലെ പരിചരിച്ചിരുന്ന പ്രിയപ്പെട്ട അമൂല്യ വൃക്ഷങ്ങളുടെ കടയ്ക്കല്‍ കോടാലി വീഴുന്നതു അദ്ദേഹം മതിലിന് ഇപ്പുറത്തുനിന്നു വേദനയോടെ കേട്ടു.
കൃഷിയിലൊന്നും ആര്‍ക്കും താല്‍പര്യമില്ല. കൃഷി ആര്‍ക്കു വേണം? കമ്പനിപ്പണിയല്ലേ വേണ്ടൂ....?
മാഷിന് കുറേനാളേയ്ക്ക് പുറത്തേക്കിറങ്ങാന്‍ തോന്നിയില്ല. രാവിലെ മുതല്‍ വൈകിട്ടുവരെ വീടിന്റെ തിണ്ണയില്‍ താടിക്കു കൈ കൊടുത്തു ചിന്താധീനനായി സമയം കഴിച്ചുകൂട്ടി. കമ്പനിയുടെ സൈറണുകളില്‍ ജനങ്ങള്‍ കുരുങ്ങിക്കിടക്കുന്നതുപോലെ.
കാര്‍ബണ്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങിയ ദിവസം രാത്രി മാഷിനുറങ്ങാന്‍ കഴിഞ്ഞില്ല. ഉറക്കത്തില്‍ കൂറ്റന്‍ യന്ത്രങ്ങള്‍ക്കിടയില്‍പ്പെട്ട് തെന്‍റ ശരീരം കണ്‍വയര്‍ ബെല്‍റ്റിലൂടെ ഒഴുകി, പല്‍ചക്രത്തിലൂടെ തിരിഞ്ഞു കൊണ്ടിരുന്നു. പാതിമയക്കത്തില്‍ ചില കറുത്ത പുക ഉരുണ്ടുകൂടി ഘനീഭവിച്ച് വികൃത രൂപീകളായി തനിക്കു ചുറ്റും നൃത്തം ചെയ്തു.
രാവിലെ വൈകിയെണീറ്റപ്പോള്‍ ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടു തോന്നി. കുളി കഴിഞ്ഞ് തുളസിത്തറയില്‍ നിന്ന് ഒരില നുള്ളിയപ്പോള്‍ ഇലകളിലെല്ലാം കരിപുരണ്ടിരിക്കുന്നു.
മാഷ് കൈവെള്ളയില്‍ നോക്കി. സരസ്വതിയില്ല, ലക്ഷ്മിയില്ല, പാര്‍വ്വതിയില്ല. വെറും കരിപ്പൊടി മാത്രം.
പിന്നീട് പലയിടത്തും കരി വന്നടിഞ്ഞു കൂടി കൊണ്ടിരുന്നു. കിണറ്റില്‍, പുരപ്പുറത്ത്, ഉണങ്ങാനിട്ട ഷര്‍ട്ടില്‍, ചെവി മടക്കുകളില്‍ നാസാരന്ര്ധങ്ങളില്‍, നഖങ്ങളില്‍ സര്‍വത്ര കരി...
തൊട്ടപ്പുറത്തു കൂറ്റന്‍ പുകക്കുഴല്‍ രാപകല്‍ കരി ഛര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നു...
കമ്പനിപ്പടിക്കല്‍ പുതിയൊരു ക്ലിനിക് തുടങ്ങിയത് ഈ അടുത്ത ഇടയ്ക്കാണ്. ധാരാളം രോഗികള്‍ എത്തുന്ന ക്ലിനിക്കിന്റെ ഉടമസ്ഥത മിലിട്ടറിയില്‍ കമ്പോണ്ടറായിരുന്ന ജോര്‍ജ് എന്ന ആളുടേതായിരുന്നു. രോഗികള്‍ക്ക് അദ്ദേഹം ജോര്‍ജ് ഡോക്ടറായിരുന്നു. നാട്ടുകാര്‍ പലവിധ അസുഖങ്ങളുമായി ഡോക്ടറുടെ അടുത്തെത്തി.
മാഷിന് ഈയിടെ ശ്വാസതടസ്സമുണ്ടാവുന്നുണ്ട്. ഈ കമ്പനി പ്രവര്‍ത്തനം തുടങ്ങിയശേഷം ഇതു കലശലാവാന്‍ തുടങ്ങി. ക്ലിനിക്കില്‍ ചെന്നപ്പോള്‍ ധാരാളം രോഗികളുണ്ട്. മിക്കവര്‍ക്കും ഒരേ അസുഖം തന്നെ. ശ്വാസംമുട്ട്...
കമ്പോണ്ടര്‍ക്ക് രോഗം പിടികിട്ടി. കാര്‍ബണ്‍ കമ്പനിയില്‍ നിന്നുള്ള കരിപ്പൊടിയാണ് പ്രധാന കാരണം. രോഗികളില്‍ പലരുടെയും കഫത്തില്‍ കരിപ്പൊടി പുരണ്ടിരിക്കുന്നു.
കുഞ്ഞുങ്ങളുടെ കാര്യം ഏറെ കഷ്ടം. അവര്‍ക്ക് ആസ്ത്മ തുടങ്ങിയ അസുഖങ്ങള്‍.
പരിസ്ഥിതിവാദികളും 'തീപ്പട'യെന്ന നക്സലൈറ്റു സംഘടനയും കമ്പനിക്കെതിരെ പോസ്റ്ററുകള്‍ എഴുതിയൊട്ടിച്ചു. കമ്പനിപ്പടിക്കല്‍ സമരപ്പന്തലൊരുങ്ങി. കാര്‍ബണ്‍ കമ്പനിക്കെതിരെ സമരത്തില്‍ പങ്കെടുക്കാനായി അവര്‍ നാട്ടുകാരെ ആഹ്വാനം ചെയ്തു.
സമരപരിപാടി ഉദ്ഘാടനത്തിനായി കുറെ മെല്ലിച്ച ചെറുപ്പക്കാര്‍ വന്നു മാഷിനെ ക്ഷണിച്ചു. അവരുടെ ആവശ്യം തന്റെ
യും ആവശ്യമെന്നു മാഷിനു തോന്നി.
ഉദ്ഘാടന പ്രസംഗത്തില്‍ മാഷ് നേതാവ് കുര്യാക്കോയെ പേരെടുത്തു പറഞ്ഞു കണക്കറ്റ് പരിഹസരിച്ചു. ഈ നാടിന്റെ രക്ഷകരാകും എന്നു കരുതിയവര്‍ ശിക്ഷകരാകുന്ന കാഴ്ച എന്നെ ദുഃഖിപ്പിക്കുന്നു. പാലു കൊടുത്ത കൈക്ക് കൊത്തുന്ന വിഷ ജീവികള്‍...
മാഷിന്റെ പ്രസംഗം കുര്യാക്കോയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി. കമ്പനിപ്പടിയിലെ ചാരന്മാര്‍ പ്രസംഗം ടേപ്പിലാക്കി കുര്യാക്കോയ്ക്ക് കൊടുത്തു.
അയാളുടെ മനസില്‍ അധികാരത്തിെന്‍റയും പകയുടെയും ദുഷിച്ച വിത്തുകള്‍ പൊട്ടിമുളച്ചുകൊണ്ടിരുന്നു...
"കെളവന്‍...!" അയാളുടെ ചുണ്ടുകള്‍ പിറുപിറുത്തു.
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Tuesday, July 15, 2008
കരിമുകള്‍-പതിമൂന്ന്
പതിമൂന്ന്
കുര്യാക്കോയുടെ ബിനാമിയായി ജീവിച്ചുകൊണ്ടിരുന്ന ജോസഫിന് തിരക്കുതന്നെ. അയാള്‍ വീടിന്റെ വെഞ്ചരിപ്പു നടത്താതെ ചെറ്റപ്പുരയില്‍ നിന്നു കുര്യാക്കോയുടെ പുതിയ വീട്ടിലേക്കു താമസം മാറ്റി. ഇപ്പോള്‍ അന്നക്കുട്ടിയുടെ നിയന്ത്രണത്തിലാണ് ജോസഫും കുര്യാക്കോയും കോണ്‍ട്രാക്ട് പണികളും.
അന്നക്കുട്ടിക്കിപ്പോള്‍ ചില കണക്കുകൂട്ടലുകളുണ്ട്. കുര്യാക്കോയെക്കൊണ്ട് ശോശാക്കുട്ടിയെ കെട്ടിക്കണം. ബന്ധുക്കളായാല്‍ ആളുകളെക്കൊണ്ട് വെറുതെ ഓരോന്നു പറയിപ്പിക്കണ്ടല്ലോ?
കമ്പനിയില്‍ ആളുകളെ കയറ്റിക്കഴിഞ്ഞാല്‍ കുര്യാക്കോ ബൈക്കില്‍ അന്നക്കുട്ടിയുടെ അടുത്തെത്തും. ശോശക്കുട്ടി ടൈപ്പിനു പോയിക്കഴിഞ്ഞിട്ടുണ്ടാവും. പിന്നീട് അന്നക്കുട്ടിയും കുര്യാക്കോയും മാത്രമേ അവിടെയുള്ളൂ...
ദൈവകല്‍പനകള്‍ ലംഘിക്കപ്പെടുന്ന കൂടിക്കാഴ്ചകളുടെ ഇടവേളകളില്‍ കുര്യാക്കോ അന്നക്കുട്ടിയോടൊരു വിവരം തുറന്നു ചോദിച്ചു.
"ശോശക്കുട്ടിയെ ഇങ്ങനെ നിര്‍ത്ത്യാ മതിയോ? ഏതെങ്കിലുമൊരു പയ്യനെ കണ്ടെത്തി അവളുടെ കല്യാണം നടത്തണ്ടേ?"
മറുപടിയായി അവനെ കെട്ടി വരിഞ്ഞുകൊണ്ട് അന്നക്കുട്ടി പറഞ്ഞു: 'എന്തിനാ വേറെ പയ്യന്‍? നീ തന്നെ അവളെ കെട്ട്യാ മതി."
കുര്യാക്കോയ്ക്ക് അതൊരു പുതിയ അറിവായിരുന്നു.
അന്നു മുതല്‍ അവന്‍ മനസുകൊണ്ട് ഒരു മണവാളനായി തീരുകയും ശോശക്കുട്ടിയെക്കൂടി അന്നക്കുട്ടിയുടെ സ്ഥാനത്തു പ്രതിഷ്ഠിക്കുകയും ചെയ്തു.
പൊക്കാമറ്റം പാറമടയിലിരുന്ന ജോസഫ് ഒരു ദിവസം ഡ്രൈവറേം വിളിച്ചു കാറുമെടുത്തു നേരെ വീട്ടിലെത്തി. മുറ്റത്തു വന്നപ്പോള്‍ നടക്കല്ലില്‍ കുര്യാക്കോയുടെ ചെരിപ്പു വിശ്രമിക്കുന്നതു കണ്ടു നേരെ തിരുവാങ്കുളം ബാറില്‍ പോയിരുന്നു കുടിച്ചു പൂസായി.
അയാളുടെ മനസില്‍ ചില സംശയങ്ങള്‍ ഉരുണ്ടുകൂടുകയായിരുന്നു. ആരാണ് കുടുംബനാഥന്‍?
താനോ... അതോ കുര്യാക്കോയോ?
ജോസഫ് ഈയിടെ അന്നക്കുട്ടിയെ കാണാറില്ല. അയാള്‍ വീട്ടിലെത്താറില്ലായെന്നതാവും ശരി. കുര്യാക്കോയും അന്നക്കുട്ടിയും ഭാര്യാഭര്‍ത്താക്കന്‍മാരെപോലെ സ്വതന്ത്രമായി ഇടപെട്ടു തുടങ്ങിയിരിക്കുന്നു.
പണ്ട് ഒളിഞ്ഞുനിന്നു ചെയ്തിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ മറ നീക്കി പുറത്തുവന്നിരിക്കുന്നു. നടക്കല്ലിലെ ചെരുപ്പു മാറിയിട്ട് തനിക്ക് വീട്ടില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥ.
പൊക്കാമറ്റം പാറമടയിലെ താല്‍ക്കാലിക ഓഫീസിലും തിരുവാങ്കുളം ബാറിലുമായി ജോസഫ് ജീവിതം തള്ളിനീക്കി. പണത്തിന് പഞ്ഞമുണ്ടായിരുന്നില്ല. പക്ഷേ, അതെങ്ങനെ വിനിയോഗിക്കണമെന്നറിയില്ല.
പാറമടയിലെ ടിപ്പറുകള്‍ മണ്ണും പാറയുമായി പൊടി പറത്തി കാളിയാറിലേക്കു തലങ്ങും വിലങ്ങുമോടിക്കൊണ്ടിരുന്നു.
ടെന്‍ഡറിെന്‍റ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ പൊക്കാമറ്റം പാറമട ഗ്രാമത്തിലെ പ്രശസ്തമായ ഒരു മടയായി തീര്‍ന്നിരുന്നു. രാപകല്‍ വെടിയൊച്ചകളും കരിങ്കല്‍ ചീളുകളും കൊണ്ടു നിറഞ്ഞൊരു ഭൂപ്രദേശം. കുറച്ചകലെ പുക തുപ്പി നില്‍ക്കുന്ന കമ്പനി കൂട്ടങ്ങള്‍.
ഗ്രാമത്തിലിപ്പോള്‍ ശാന്തതയില്ല. ഒരോ മനുഷ്യനും അറിഞ്ഞും അറിയാതെയും പുക ശ്വസിച്ചു. സ്ഫോടനങ്ങള്‍ കാരണം കേള്‍വി തകരാറുകള്‍ സംഭവിച്ചു.
തോര്‍ത്തുമുണ്ടു നനച്ചു വിരലുകൊണ്ട് കുട്ടികളുടെ മൂക്കിനകം വൃത്തിയാക്കുന്ന അമ്മമാര്‍, അത്രയധികം കരി എല്ലാവരുടെയും ശ്വാസകോശത്തിലും കയറിയിട്ടുണ്ട്. വലിയ ആളുകള്‍ പരാതി പറഞ്ഞു. രാത്രിയില്‍ കൊച്ചുകുട്ടികള്‍ പേക്കിനാവുകള്‍കണ്ടു കരഞ്ഞുകൊണ്ടിരുന്നു.
ഈയിടെ മലിനീകരണ നിയന്ത്ര ബോര്‍ഡ് എന്ന സര്‍ക്കാര്‍ സ്ഥാപനം ഗ്രാമത്തിലൊരു ഓഫീസ് തുറന്നു. പൊക്കാമറ്റം കവലയിലെ ചായക്കടക്കാരന്‍ പത്രോസിെന്‍റ നിരത്തു പീടികയിലൊന്നില്‍ അതു പ്രവര്‍ത്തനം തുടങ്ങുകയും കുറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ചാര്‍ജ് എടുക്കുകയുമുണ്ടായി. ഇങ്ങിനെയൊരു ബോര്‍ഡിനെപ്പറ്റി നാട്ടിലുള്ളവര്‍ പത്രത്തിലും റേഡിയോയിലുമെല്ലാം കേട്ടിട്ടുണ്ടെന്നല്ലാതെ ഇതെങ്ങനെ മലിനീകരണം നിയന്ത്രിക്കുന്നുവെന്നു നാട്ടുകാര്‍ക്ക് ഒരു വിവരവുമില്ലായിരുന്നു.
രാവിലെ പത്തു മണിക്ക് സര്‍ക്കാര്‍ എന്നെഴുതിയ ജീപ്പ്പില്‍ മൂന്നു പേരുമെത്തും.ഒരാള്‍ നല്ല കഷണ്ടി കയറി തടിച്ച തിരുവല്ലാക്കാരന്‍ ഉമ്മന്‍സാറ്. മറ്റു രണ്ടുപേരും പരികര്‍മ്മികളായ ക്ലാര്‍ക്കുമാര്‍. വന്ന ഉടന്‍ ഓഫീസ് മുറിയുടെ പലക വാതിലുകള്‍ ഓരോന്നായി ഇളക്കി അട്ടിയിട്ടു വയ്ക്കുന്നതോടെ പ്രവര്‍ത്തനം തുടങ്ങുന്നു.
രാവിലെ പത്രോസിന്റെ കാലിച്ചായ മൂന്നുപേരും ആസ്വദിച്ചു കുടിച്ചശേഷം ഒരു സിഗരറ്റ് പുകച്ചു പുകയൂതി കുറെ ഉപകരണങ്ങളും ചുവപ്പു നാടയിട്ടു കെട്ടിയ ഫയലുമെടുത്ത് ഓഫീസ് പലകയിട്ട് വെളിയിലിറങ്ങുമ്പോഴേക്കും കമ്പനിയില്‍ പന്ത്രണ്ട് മണിയുടെ സൈറണ്‍ ഉയര്‍ന്നിട്ടുണ്ടാവും.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ധാരാളം ഉത്തരവാദിത്തങ്ങളുണ്ട്. ഓരോ കമ്പനിയുടെയും മലിനീകരണം പഠിച്ച് നടപടിയെടുക്കേണ്ട ഒരു വകുപ്പിെന്‍റ ഈ കുത്തഴിഞ്ഞ പ്രവര്‍ത്തനം നാട്ടുകാരില്‍ അസംതൃപ്തിയുണ്ടാക്കി.
മലിനീകരണം പലതാണ്. ഓരോ വ്യവസായശാലയും പല വിധത്തിലുള്ള മാലിന്യങ്ങള്‍ സംസ്കരിക്കാതെ പുറത്തുതള്ളുന്നു.
എണ്ണക്കമ്പനിയില്‍നിന്നു പുറത്തുപോകുന്ന കാര്‍ബണ്‍ മോണോക്സൈഡ് ശ്വാസകോശങ്ങളില്‍ അസുഖങ്ങളുണ്ടാക്കുന്നു. രാസവള വ്യവസായ മലിനീകരണം വെള്ളത്തിലൂടെയും വായുവിലൂടെയും നടത്തുന്നു. രാസവള നിര്‍മാണത്തിനാവശ്യമായ സള്‍ഫ്യൂരിക്കാസിഡ് വിഘടിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ജിപ്സം ലോറികളില്‍ കേറ്റി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിക്ഷേപിക്കുന്നു.
രാസവളം കാര്‍ഷികോല്‍പാദനം ലക്ഷ്യമിട്ടുണ്ടാക്കുന്നുവെങ്കില്‍ രാസവള നിര്‍മാണ പ്രക്രിയ കാര്‍ഷിക നശീകരണമെന്നു തെളിയിക്കുന്ന കാഴ്ചകളാണ് ഗ്രാമത്തിലുള്ളത്.
കാര്‍ബണ്‍ കമ്പനിയില്‍ മൂന്നു ഷിഫ്ട് പണി കഴിയുമ്പോഴേക്കും നാട്ടുമ്പുറത്തെ വീടുകളിലെ കുമ്മായമടിച്ച ഭിത്തികള്‍ കരിമ്പനടിച്ചു നില്‍ക്കും.
ഓര്‍ഗാനിക് രാസവസ്തുക്കള്‍ നിര്‍മിക്കുന്ന കമ്പനിയില്‍ രാത്രി പന്ത്രണ്ട് എട്ടിന്റെ ഷിഫ്ടില്‍ തടംകെട്ടി നിര്‍ത്തിയിരിക്കുന്ന വിഷമാലിന്യങ്ങള്‍ പുഴയിലേക്കു തുറന്നു വിടും. രാത്രിയില്‍ ഇത്തരം ജനദ്രോഹം ചെയ്യുന്ന തൊഴിലാളികള്‍ക്കു മാനേജ്മെനൃ പ്രൊമോഷനും പ്രത്യേക അലവന്‍സുകളും നല്‍കിവന്നു.
മലിനീകരണത്തിനെതിരെ പ്രക്ഷോഭങ്ങളും സമര മാര്‍ഗങ്ങളും ഉയര്‍ന്നു വരുമ്പോള്‍ തന്നെ കുര്യാക്കോയും വിപ്ലവ യൂണിയന്‍ നേതാവ് തങ്കയ്യനും അതു പൊളിക്കാനുള്ള കുതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്നു.
ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ ഉമ്മച്ചെന്‍റ നേതൃത്വത്തില്‍ വെള്ളത്തിെന്‍റ സാമ്പിളുകളും മറ്റു ശേഖരിക്കാനാരംഭിച്ചു. കമ്പനികളുടെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ കുറ്റമറ്റതാണോയെന്നു പരിശോധിക്കാന്‍ തുടങ്ങി. അന്തരീക്ഷത്തിലെ കരിപ്പൊടി അളക്കാനായി പ്രത്യേക യന്ത്രങ്ങള്‍ പല സ്ഥലങ്ങളിലായി സ്ഥാപിച്ചു.
ജോസഫിന് റെയില്‍വേയുടെ ഒരു ചെക്കു മാറി പണം കിട്ടി. ഒരു സൂട്ട്കെയ്സ് നോട്ടുമായി അയാള്‍ വീട്ടിലെത്തി. നടക്കല്ലില്‍ കുര്യാക്കോയുടെ ചെരിപ്പു കണ്ടില്ല. ആശ്വാസം....! അയാള്‍ മനസിലോര്‍ത്തു.
ബല്ലടിച്ചപ്പോള്‍ അന്നക്കുട്ടി വാതില്‍ തുറന്നു. അവള്‍ മുഖത്തു നോക്കാതെ നിന്നു.
"ശോശക്കുട്ടിയെന്ത്യേ..."
ശോശക്കുട്ടി അകത്തുണ്ടായിരുന്നു. അവള്‍ പുറത്തേക്കു വന്നു. അവളോടായി ജോസഫ് പറഞ്ഞു.
"മോളെ... നിന്നെ പെണ്ണു കാണാനൊരുത്തന്‍ നാളെ വരുന്നുണ്ട്. എണ്ണക്കമ്പനീല് ഉദ്യോഗമുള്ളയാളാ..."
അന്നക്കുട്ടിക്കതു കേട്ടു കലികയറി.
"ഇവളെ ആരും പെണ്ണു കാണുന്നില്ല. ഇവള് കുര്യാക്കോടെ പെണ്ണാ.... നിങ്ങക്കീ പണോം പ്രതാപോംണ്ടായത് അവന്റെ മിടുക്കാ..."
അവള്‍ പൊട്ടിത്തെറിച്ചു.
"അവനില്ലായിരുന്നെങ്കില് നിങ്ങള് ചുമടുമെടുത്ത് ആനമയക്കീംകഴിച്ച് പണ്ടേ ചത്തേനെ..."
അവനുവേണ്ടി ഈ ജന്മം മുഴുവന്‍ ഞാനും എന്റെ മോളും കടപ്പെട്ടിട്ടുണ്ട്.
ജോസഫിനതു സഹിച്ചില്ല.
"ടീ... അവനെന്റെ മോളെ കെട്ടിയാല്‍ എനിക്കു മാനക്കേടാ... അമ്മേം മോളേം വച്ചൂണ്ടിരിക്കാനാ അവന്റെ മോഹം. ഞാനിതു സമ്മതിക്കില്ല."
ജോസഫിന്റെ ആത്മാഭിമാനം പുകയാന്‍ തുടങ്ങി.
"ഈ പണം അവള്‍ക്കുള്ള സ്ത്രീധനമായി ഞാന്‍ നാളെ അവര്‍ക്കു കൊടുക്കാന്‍ പോവ്വാ... ആരാ എന്നെ തടയുന്നതെന്നു കാണട്ടെ..."
അന്ന് അന്നക്കുട്ടിയും ജോസഫും തമ്മില്‍ ഗംഭീര വഴക്കു നടന്നു.
ബാധ കയറിയ അന്നക്കുട്ടി ഒരു സൂട്ട്കെയ്സ് നോട്ടുകളെടുത്തു നിലത്തിട്ടു തീ കൊളുത്തി.
ജോസഫ് വീടു വിട്ടിറങ്ങി. അയാള്‍ പാറമടയിലേക്കു പോയില്ല. പൊക്കാമറ്റം ഷാപ്പിലെ മരബഞ്ചില്‍ ഏറെക്കാലത്തിനുശേഷം ജോസഫ് ചെന്നിരുന്നു.
കുര്യാക്കോ വിവരങ്ങളെല്ലാമറിഞ്ഞു ഗൂഢമായി ചിരിച്ചു. അന്നു രാത്രി അന്നക്കുട്ടി വീട്ടിലെ ഒരു മുറി മണിയറയായി ഒരുക്കി മുല്ലപ്പൂക്കള്‍ കൊണ്ടലങ്കരിച്ചു. കുര്യാക്കോ സന്ധ്യക്കെത്തി ചെരുപ്പഴിച്ചു നടക്കല്ലിലിട്ടു...
നവവരനെപ്പോലെ അവന്‍ മുറിയിലിരുന്നപ്പോള്‍ അന്നക്കുട്ടി ശോശക്കുട്ടിയുടെ കയ്യില്‍ ഒരു ഗ്ലാസ് പാലുമായി അകത്തേക്കു തള്ളിവിട്ടു. അന്നക്കുട്ടി അന്നങ്ങോട്ടു തിരിഞ്ഞു നോക്കിയില്ല.
അന്നു രാത്രിയില്‍ ഫാക്ടറികളില്‍നിന്ന് പതിവിലധികം മലിനജലം പാടങ്ങളിലേക്കു തുറന്നു വിടുന്നുണ്ടായിരുന്നു.
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Monday, July 14, 2008
കരിമുകള്‍- പതിന്നാല്
പതിന്നാല്
വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി കമ്പനി അടച്ചിട്ടിരിക്കുകയാണ്. പുറത്തുനിന്നുള്ള ചെറുപ്പക്കാര്‍ക്കൊക്കെ ധാരാളം പണികളുണ്ട്. പൊക്കാമറ്റം കവലയില്‍ ചില താല്‍ക്കാലിക കച്ചവടക്കാര്‍ പല ദേശങ്ങളില്‍ നിന്നും പലവിധ സാധനങ്ങളുമായെത്തി. സന്ധ്യാനേരത്താണ് കച്ചവടം പൊടിപൊടിക്കുക. ചിന്നമുക്കിലും ഈ സമയങ്ങളില്‍ കച്ചവടം കാര്യമായി നടക്കും. പട്ടണത്തില്‍നിന്ന് കൂടുതല്‍ ചെറുപ്പക്കാരികളെ ചിന്ന തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടാകും.
സമയം സന്ധ്യാനേരം.
ഗ്രാമത്തില്‍നിന്ന് രണ്ടോ മൂന്നോ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ഒരു ബസ് സ്റ്റോപ്പില്‍ പൊക്കാമറ്റത്തേക്കുള്ള ബസ് കാത്തു നില്‍ക്കുന്ന കുറച്ചാളുകള്‍. ഇക്കൂട്ടത്തില്‍ കമ്പനിപ്പണിക്കാരായ രണ്ടു ചെറുപ്പക്കാര്‍ രണ്ടു പെണ്ണുങ്ങളെ വളച്ചുകൊണ്ടു പൊക്കാമറ്റം ബസ് കാത്തു നില്‍ക്കുന്നുണ്ട്.
അവര്‍ ആകെ പ്രശ്നത്തിലാണ്. രണ്ടു കിളിപോലുള്ള പെണ്ണുങ്ങള്‍ എന്തിനും തയ്യാറായി അവരുടെ കൂടെയുണ്ട്. പക്ഷേ ഇവറ്റകളെയുംകൊണ്ട് പോകാനിടമില്ല.
ഹോട്ടലിലും ലോഡ്ജിലും പോലീസ് റെയ്ഡും പ്രശ്നങ്ങളുമാണ്. പിന്നെ പെണ്ണുങ്ങള്‍ക്കും കൊടുത്തു ലോഡ്ജിലും കൊടുക്കാന്‍ പൈസ തികയില്ല.
നല്ല 'കിളി'പോലെത്തെ പെണ്ണുങ്ങള്‍...!
വിടാനും മനസു വരുന്നില്ല.
അവര്‍ ഒരു പോംവഴി കണ്ടെത്തി. ഇവളുമാരെ ബസില്‍ കയറ്റി പൊക്കാമറ്റം കവലയിലിറങ്ങുക. തൊട്ടപ്പുറത്ത് പണിതീരാതെ കാടുപിടിച്ചു കിടക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ് സെന്‍ററിലെ കെട്ടിടത്തിലേക്കു കയറ്റുക. ഒരു മനുഷ്യനറിയുകയുമില്ല. കാര്യം സാധിക്കുകയുമാവാം...
ചെറുപ്പക്കാര്‍ 'മാന്യ'ന്മാരായിരുന്നു.
ഇതനുസരിച്ച് പൊക്കാമറ്റം ബസില്‍ കിളികളെയും കൊണ്ട് പറന്ന് കവലയിലിറങ്ങി. കാട്ടിനുള്ളില്‍ ഇരുട്ടുപിടിച്ചുകിടക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിനുള്ളിലേക്കു ചെറുപ്പക്കാരും കിളികളും കയറിപ്പോയി.
ചെറുപ്പക്കാരുടെ എതിര്‍കക്ഷിയില്‍പ്പെട്ട വിപ്ലവ യൂണിയെന്‍റ രണ്ടുപേര്‍ ഇതെല്ലാം കണ്ടു കുറച്ചുമാറി നില്‍ക്കുന്നുണ്ടായിരുന്നു.
കാക്ക നെല്ല് തിന്നുന്നതു കോഴിക്കു പണ്ടേ കണ്ടു കൂടല്ലോ...?
അവരുടെ വിപ്ലവ ബോധവും സദാചാര മര്യാദകളും സടകുടഞ്ഞെണീറ്റു.
ഇതു പൊളിച്ചുകൊടുക്കണം. അവര്‍ തീരുമാനിച്ചു.
ചെറുപ്പക്കാര്‍ പോയ ഭാഗത്തേക്ക് അപരന്മാര്‍ പാത്തും പതുങ്ങിയും ചെന്നു. അവര്‍ ചെവി വട്ടം പിടിച്ചു. ചെറിയ നാട്ടു വെളിച്ചവും ചീവിടിെന്‍റ കരച്ചിലും മാത്രം ബാക്കിയായി...
എവിടെ പോയി...?
ഒരുത്തന്‍ വീണ്ടും മുകളിലേക്കു കയറാന്‍ തുടങ്ങി. ഒരു മുറിയുടെ അകത്തുനിന്നു ചില ഞരക്കങ്ങളും മൂളലുകളും നേര്‍ത്തുനേര്‍ത്തുവരുന്നു.
ഇവിടെയുണ്ടെടാ... ഒരുത്തന്‍ ചെവിയില്‍ മന്ത്രിച്ചു.
ഒരു മുറിയുടെ അരുകില്‍ ഒരു മനുഷ്യരൂപം കിടന്നുരുണ്ടു മറിയുന്നു.
അവരിലൊരുവന്‍ തീപ്പെട്ടിയുരച്ചു.
കോണ്‍ട്രാക്ടര്‍ ജോസഫ് വിഷം കഴിച്ചു കിടക്കുന്നു!
അവര്‍ ക്രമേണ എല്ലാം വിശദമായി കണ്ടു. നല്ല തയ്യാറെടുപ്പുകളോടെയാണ് ജോസഫ് മരിക്കാനായി തുനിഞ്ഞത്.
വഴയുടെ കൂമ്പടപ്പന്‍ രോഗത്തിനിടുന്ന കുരുടാന്‍ എന്ന ഫ്യുരഡാനാണ് ജോസഫ് തെരഞ്ഞെടുത്തത്. നല്ല വയലറ്റ് നിറമുള്ള തരികളാണത്. നാട്ടില്‍ ഗാട്ടുകരാറും കാര്‍ഷിക പ്രതിസന്ധികളുമുണ്ടായപ്പോള്‍ ധാരാളം കൃഷിക്കാര്‍ വാങ്ങി വാഴക്കിടാതെ സ്വയംകഴിച്ച് പരലോകം പൂകിയ വില കുറഞ്ഞ മരുന്നാണത്. കഴിച്ചാല്‍ മരണം ഉറപ്പ്.
ജോസഫ് സന്ധ്യകഴിഞ്ഞപ്പോള്‍ എളിയില്‍ കുറച്ചു പച്ചമുളകും ഒരു കുപ്പി ത്രീയെക്സ് റമ്മുമായി ഷോപ്പിംഗ് കോംപ്ലക്സിനുള്ളില്‍ കയറി ഇരുപ്പുവച്ചതാണ്. അടുത്തുള്ള മാടക്കടയില്‍നിന്നു വാങ്ങിയ രണ്ടു കല്ലുകുപ്പി സോഡയുമുണ്ട്.
ആദ്യം ത്രീയെസക്സ് മൂന്നു ലാര്‍ജ് മടമടയായി അകത്തുകേറ്റി. പച്ചമുളക് വച്ച് നാവ് പൊള്ളിച്ചു. പിന്നെ സോഡ പൊട്ടിച്ച് രണ്ടു മൂന്നു കവിളിറക്കി. എളിയില്‍നിന്നു ഫ്യൂരഡാനെടുത്ത് കല്ലുകുപ്പി സോഡയുടെ അകത്തിട്ട് ഒന്നു കുലുക്കി. വയലറ്റുവെള്ളം മുഴുവന്‍ കുടിച്ചു തീര്‍ത്തു. പിന്നീട് രണ്ടിഷ്ടിക തലയിണയാക്കിവച്ച് മരണം കാത്തു കിടന്നു.
മരണം വന്നില്ല. മറിച്ചു തലകുത്തി മറിഞ്ഞുള്ള ഛര്‍ദ്ദിയും ഓക്കാനാവും തുടങ്ങി. കണ്ണു കാണുന്നില്ല. ചുറ്റും ഇരുട്ട്. തലച്ചോറില്‍ ഭൂകമ്പം.... മിന്നല്‍പ്പിണരുകള്‍...
താനിപ്പോള്‍ തന്നെ മരിക്കും. തനിക്കാരുമില്ല. ഭാര്യയും മകളും തനിക്കന്യയായി. അവരുടെ മനസിലും താനില്ല. തന്റെ ജീവിതം കുര്യാക്കോ തട്ടിയെടുത്തു.
വിഷംപോയ വഴിയിലെല്ലാം മാംസം വെന്തു പോയിരുന്നു. കണ്ണിലിരുട്ട്. ചെവിയില്‍ മുഴക്കങ്ങള്‍. പ്രജ്ഞകള്‍ക്കപ്പുറത്തുള്ള വേറെയേതോ ലോകത്ത് താനൊഴുകി നടക്കുന്നു.
മരണ കവാടത്തിലെത്തിയപ്പോള്‍ വര്‍ണ്ണങ്ങള്‍ മാറിമാറിവരുന്നു. ശബ്ദങ്ങളില്‍ ഫാക്ടറിയുടെ ഹുങ്കാരങ്ങളില്‍ തുടങ്ങി വെള്ളച്ചാട്ടത്തിെന്‍റ അഗാധതകളിലേക്കു ഊളിയിടുന്നപോലുള്ള മുഴക്കം മാത്രം.
പാദങ്ങള്‍ എങ്ങും സ്പര്‍ശിക്കുന്നില്ല. മരണത്തിന്റെ നൂലിഴലുകള്‍ അതീവ സൂക്ഷ്മം. താഴെ അഗാധത. മുകളില്‍ തൂവെള്ള വെളിച്ചം പൊഴിയുന്ന സ്വര്‍ഗവാതില്‍.
തനിക്കേതാണ് വിധിച്ചിരിക്കുന്നത്? സ്വര്‍ഗമോ നരകമോ? എല്ലായിടത്തും അസ്വസ്ഥതകളുണ്ട്.
കണ്ണു തുറക്കുമ്പോള്‍ താന്‍ ഇനിയും മരിച്ചിട്ടില്ലായെന്ന സത്യം തിരിച്ചറിഞ്ഞു. മുകളില്‍ കറങ്ങുന്ന പങ്ക... ചുറ്റിനും യന്ത്രങ്ങള്‍ ഘടിപ്പിച്ച ആശുപത്രി മുറി.
ആദ്യമായി കേട്ടത് ഏതോ ഒരു കുഞ്ഞിന്റെ കരച്ചിലാണ്. ഇടയ്ക്ക് ഒരു നേഴ്സ് വന്ന് ഒരു യന്ത്രം നിര്‍ത്തുകയും പകരം മറ്റൊന്നു പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. ശരീരത്തില്‍നിന്നു വിവിധ യന്ത്രങ്ങളിലേക്ക് കുഴലുകള്‍ കടിച്ചുതൂങ്ങി കിടന്നു. ജോസഫ് നനഞ്ഞു കുതിര്‍ന്ന കണ്ണുകള്‍ ഇറുക്കിയടച്ചു.
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Sunday, July 13, 2008
കരിമുകള്‍- പതിനഞ്ച്
പതിനഞ്ച്
മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥന്മാര്‍ തങ്ങളുടെ ജോലിയാരംഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. പക്ഷേ, മലിനീകരണത്തിന് ഇതേ വരെ കുറവൊന്നും വന്നിട്ടില്ല.
എണ്ണക്കമ്പനിയില്‍നിന്നുള്ള രൂക്ഷഗന്ധം ഇതേവരെ അവസാനിപ്പിച്ചിട്ടില്ല. പട്ടണത്തില്‍നിന്നു ഗ്രാമത്തിലേക്കു യാത്രയ്ക്കിടയില്‍ ചിത്രപ്പുഴ കയറ്റംകയറിത്തുടങ്ങുമ്പോള്‍ ഇതു തിരിച്ചറിയാം. ഗ്രാമത്തിലുള്ളവര്‍ക്ക് ഇതു ശീലമായതിനാല്‍ കാര്യമാക്കാറില്ല. പക്ഷേ, പുതിയ ആളുകള്‍ ഇവിടെയെത്തുമ്പോള്‍ മനംപുരട്ടലും ഛര്‍ദ്ദിയും കണ്ണുകളില്‍ നിന്നു കുടുകുടെ വെള്ളമൊഴുക്കുമുണ്ട്.
ഉമ്മച്ചന്‍ ജീപ്പ്പുമെടുത്ത് അന്നു പോയത് കാര്‍ബണ്‍ കമ്പനിയിലേക്കാണ്. കമ്പനി ഡയറക്ടറുമായി ഒരു മീറ്റിംഗുണ്ട്. വിഷയം മലിനീകരണം. ഉമ്മച്ചന്‍ പഠന റിപ്പോര്‍ട്ട് ഡയറക്ടറുടെ മേശപ്പുറത്തുവച്ചു. നൂറു ശതമാനം കമ്പനിയെ പ്രതിചേര്‍ത്തു നടപടി സ്വീകരിക്കാന്‍ വകുപ്പുകളുണ്ടായിരുന്നു.
അടച്ചിട്ട മുറിയില്‍ ഉമ്മച്ചനും ഡയറക്ടറും ഏറെ നേരം സംസാരിച്ചു. യോഗത്തിനുശേഷം തിരിച്ചു ജീപ്പ്പില്‍ വന്നു കയറിയ ഉമ്മച്ചെന്‍റ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം കാണാമായിരുന്നു.
തിരുവല്ല ടൗണില്‍ പുതുതായി പണി തുടങ്ങിയിരിക്കുന്ന തെന്‍റ വീടിന്റെ പണികള്‍ ഡയറക്ടര്‍ ഏറ്റെടുത്തു നടത്തിക്കൊടുക്കും. പകരം റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനയ്ക്കരുതെന്ന അഭ്യര്‍ത്ഥനയും....
ഓഫീസിലെത്തിയ പാടെ സര്‍വേ റിപ്പോര്‍ട്ടുകള്‍ ഉമ്മച്ചന്‍ ഓഫീസിന്റെ മൂലയിലെ കുട്ടയിലേക്കു വലിച്ചെറിഞ്ഞു കറങ്ങുന്ന കസേരയിലിരുന്ന് കണ്ണടച്ചു.
പിന്നീടയാള്‍ ഒരുനുഷ്ഠാനംപോലെ കമ്പനി പരിസരത്തുനിന്നു സാമ്പിളുകള്‍ ശേഖരിച്ചുകൊണ്ടിരുന്നു. തിരുവല്ലയിലെ വീടുപണി വളരെ വേഗത്തില്‍ പൂര്‍ത്തിയാവുകയും ചെയ്തു.
ദിവസേന കമ്പനികളെക്കുറിച്ചു കിട്ടിക്കൊണ്ടിരിക്കുന്ന പരാതികള്‍ ചുവപ്പു നാടയില്‍ കൊരുത്തു മേശയ്ക്കടിയില്‍ കെട്ടുകളായി പൂഴ്ത്തിവച്ചു.
കാര്‍ബണ്‍ കമ്പനി മലിനീകരണം കുറച്ചില്ലെന്നു മാത്രമല്ല, പുതിയ രണ്ടു പ്ലാന്‍റുകൂടി പ്രവര്‍ത്തിക്കാനാരംഭിച്ചു.
ഗ്രാമത്തില്‍ ആദ്യം പെയ്യുന്ന മഴ കരിമഴയാണ്. കരിമഴ പെയ്ത നാടിന് ജനങ്ങള്‍ നല്‍കിയ ഓമനപ്പേരാണ് കരിമുകള്‍. കമ്പനികള്‍ ഒരുവര്‍ഷം മൊത്തമായി അന്തരീക്ഷത്തിലേക്കു തുറന്നു വിടുന്ന കരിപ്പൊടി വീടുകളിലും മരങ്ങളിലും വായുവിലും മറ്റും അടിഞ്ഞു കൂടിക്കൊണ്ടിരിക്കും. എന്നെങ്കിലും അപ്രതീക്ഷിതമായി മഴപെയ്യുമ്പോള്‍ ഈ നാട്ടില്‍ ചുവന്ന കലക്കല്‍ വെള്ളത്തിനു പകരം കരിവെള്ളമാണ് ഒഴുകാറ്.
ഇവിടെയാര്‍ക്കും വെളുത്ത വസ്ത്രങ്ങളുപയോഗിക്കാനുള്ള യോഗമില്ല. വെളുക്കെ ചിരിക്കേണ്ട കാര്യമില്ല. ചിരിച്ചാല്‍ പല്ലിനടിയിലും കരിപ്പൊടി നിറയുന്ന ഗ്രാമം.
മഴ കഴിയുമ്പോള്‍ നാടിെന്‍റ യഥാര്‍ത്ഥ നിറം വന്നു ചേരും. പക്ഷേ, കരി പൂര്‍ണമായും മാറില്ല. മഴയത്ത് മറ്റു കമ്പനികള്‍ രാസവസ്തുക്കളും പുഴയിലൊഴുക്കുന്നുണ്ട്.
ഉദ്യോഗസ്ഥന്മാര്‍ അവരവര്‍ക്കുള്ള ന്യായങ്ങള്‍ കണ്ടെത്തി. ഉമ്മച്ചന്‍ തെന്‍റ ഏഴു തലമുറയ്ക്കു കഴിയാനുള്ള സ്വത്തുക്കളുമായി പെന്‍ഷന്‍ പറ്റി. തിരുവല്ലയിലെ വീട്ടില്‍ വിശ്രമ ജീവിതം തുടങ്ങി. പുതിയ ആളെത്തി ജീപ്പ്പും ഉപകരണങ്ങളും സാമ്പിളുകളുമായി അലഞ്ഞുനടന്നു.
മലിനീകരണം നിന്നില്ല. കമ്പനികള്‍ക്കൊന്നും സംഭവിച്ചുമില്ല.
കമ്പനികള്‍ തൊഴിലാളികള്‍ക്കുവേണ്ടി പലവിധ ക്ഷേമ പദ്ധതികളും നടപ്പില്‍വരുത്തി. കമ്പനികളിലൊരു സ്ഥിര ജോലിക്കുവേണ്ടി യുവാക്കള്‍ നെട്ടോട്ടമോടി. മന്ത്രിമാരും എം.എല്‍.എ.മാരും ശുപാര്‍ കത്തുകളെഴുതി മടുത്തു.
കമ്പനികളില്‍ സ്ഥിര ജോലിയുള്ളവര്‍ ഭൂരിഭാഗവും അലസന്മാരായിക്കഴിഞ്ഞു. ചോദ്യം ചെയ്താല്‍ യൂണിയനായി സമരമായി...
രാവിലെ എണ്ണക്കമ്പനിയില്‍ ജോലിക്കു കയറുന്ന തൊഴിലാളിക്ക് രാവിലെ പ്രാതല്‍ പഴവും മുട്ടയും ചായയും. ഉച്ചയ്ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുള്‍പ്പെട്ട വിഭവ സമൃദ്ധമായ സദ്യ. വൈകിട്ട് ചായ, കടി എന്നിവയും ലഭിക്കും.
കമ്പനി കാന്‍റീന്‍ വേറെയാണ് പ്രവര്‍ത്തിക്കുന്നത്. ധാരാളം തൊഴിലാളികളും മാനേജര്‍മാരും രാപകല്‍ ജോലി ചെയ്യുന്ന സ്ഥാപനം ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഒരേ സമയം ഊണുവയ്ക്കാവുന്ന കൂറ്റന്‍ പാത്രങ്ങള്‍.
ക്വിന്റല്‍ ചാക്കുകളിലെത്തുന്ന അരി കുത്തഴിച്ച് വലിയ പാത്രങ്ങളിലെ തിളച്ചു മറിയുന്ന വെള്ളത്തിലിടുന്നു.... ചുറ്റും ഇലക്ട്രിക് കോയിലുകള്‍ നിന്നെരിയുന്നു. ചോറു തിളച്ചു വെന്തുകഴിഞ്ഞാല്‍ ഒരു വാല്വ് തുറന്നാല്‍ ടാങ്കിലെ കഞ്ഞിവെള്ളം മുഴുവന്‍ പൈപ്പുവഴി ഒഴുകിപ്പോയി ചിത്രപ്പുഴയില്‍ വീഴും.
മറ്റു പാത്രങ്ങളില്‍ സാമ്പാറും ഇറച്ചിക്കറിയും കിടന്നു വേവുന്നുണ്ടാവും. മറ്റു കറികളെല്ലാം ഉണ്ടാക്കിയ വാര്‍പ്പുകള്‍ നിരന്നിരിക്കുന്നു. ഒരു പെട്രോള്‍ ബാരലിെന്‍റയത്ര വിസ്താരമുള്ള സ്റ്റീല്‍ പിഞ്ഞാണത്തിലാണ് ചോറു വിളമ്പുന്നത്.
ഒരാള്‍ക്കു ചോറായാലും കറിയായാലും ഒറ്റ പ്രാവശ്യമേ വിളമ്പുകയുള്ളൂ. അതുകൊണ്ടുതന്നെ തൊട്ടുകൂട്ടാനുപയോഗിക്കുന്ന നാരാങ്ങാക്കറി, മാങ്ങാക്കറി എന്നിവ പുഴുക്കു കോരിയിടുന്നതുപോലെ പ്ലേറ്റിലിടുമ്പോള്‍ ആദ്യമായി ഊണുകഴിക്കാനിരിക്കുന്നവര്‍ ഭയന്നുപോകും.
തൊഴിലാളികള്‍ക്കെല്ലാം ആവശ്യത്തിന് വിളമ്പിക്കഴിഞ്ഞാലും ധാരാളം ചോറും കറീം മിച്ചംവരും. അവയെല്ലാം വലിയ ഡ്രമ്മുകളില്‍ നിറച്ചു ചിത്രപ്പുഴയിലേക്കു കമഴ്ത്തും.
പൊക്കാമറ്റം ഗ്രാമത്തിലെ ജനങ്ങള്‍ പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോള്‍ ഇത്രയധികം ഭക്ഷണം നശിപ്പിക്കുന്നത് ദൈവ വിരോധം വിളിച്ചുവരുത്തുമെന്നു ചില ആളുകള്‍ പറഞ്ഞു. പക്ഷേ കമ്പനിയ്ക്കെന്തു ദൈവം? ദൈവം വ്യക്തികള്‍ക്കു മാത്രമല്ലേ ഉള്ളൂ... ദൈവകോപം കൊണ്ട് ഇന്നേ വരെ ഒരു കമ്പനിയും നശിച്ചിട്ടില്ല...
ആയിടയ്ക്ക് പുതുതായി ചാര്‍ജെടുത്ത മനുഷ്യ സ്നേഹിയും ഈശ്വര വിശ്വാസിയുമായ ഒരു മാനേജര്‍ ബാക്കി വരുന്ന ഭക്ഷണം ചിത്രപ്പുഴയില്‍ തള്ളാതെ അതെല്ലാം കമ്പനി വണ്ടിയില്‍ കയറ്റി പൊക്കാമറ്റം കവലയിലുള്ള സാധുക്കളെയെല്ലാം വിളിച്ചു സദ്യകൊടുത്തു. അപ്രതീക്ഷിതമായി കിട്ടിയ സദ്യയില്‍ എല്ലാവരും സന്തോഷിക്കുകയും പുതിയ മാനേജര്‍ക്ക് ജയ് വിളിക്കുകയും ചെയ്തു.
ഇനി മുതല്‍ എല്ലാ ദിവസവും ഈ സൗജന്യ ഭക്ഷണം പൊക്കാമറ്റം കവലയിലുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചപ്പോള്‍ പലരും ദൈവത്തിന് നന്ദി പറഞ്ഞു.
മാനേജര്‍ മനസ്സിലോര്‍ത്തു... അന്നദാനം മഹാദാനം...!
കാന്‍റീന്‍ മാനേജരുടെ ഈ ഭക്ഷണ വിതരണം ശത്രുക്കള്‍ ചെന്നു എം.ഡിക്ക് റിപ്പോര്‍ട്ട് ചെയ്തു. എം.ഡി മാനേജരെ തന്റെ കാബിനില്‍ വിളിച്ചുവരുത്തി ഇതേക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടു.
"നിങ്ങള്‍ കമ്പനി വക ബാക്കി വന്ന ഭക്ഷണം നിയമപ്രകാരം പുഴയില്‍ തള്ളാതെ പുറത്തുള്ള നാട്ടുകാര്‍ക്കു കൊടുക്കാറുള്ളതായി അറിയുന്നു. ശരിയാണോ?"
"അതേ സര്‍..." മാനേജര്‍ മറുപടി നല്‍കി.
"ഈ കമ്പനിയില്‍ വര്‍ഷങ്ങളായി ധാരാളം ഭക്ഷണം വെറുതെ കളയുന്നു. അതു വിശക്കുന്നവര്‍ക്കു കൊടുത്തുവെന്ന ഒരു തെറ്റു മാത്രമേ ഞാന്‍ ചെയ്തുള്ളൂ..."
"ഇതുമൂലമുണ്ടാകുന്ന എല്ലാ ദോഷങ്ങള്‍ക്കും കമ്പനി ഉത്തരവാദിത്വപ്പെടേണ്ടതായി വന്നാല്‍..?"
"ഭക്ഷണം കൊടുക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം സാര്‍?"
"അതു നിങ്ങള്‍ വഴിയെ മനസ്സിലാക്കും...."
എം.ഡി. അര്‍ത്ഥഗര്‍ഭമായി പറഞ്ഞു.
കമ്പനിയില്‍ ഒരു ദിവസം ഭക്ഷണം ബാക്കിയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പുറത്തുകാത്തുനിന്നവര്‍ക്ക് ഭക്ഷണം കൊടുത്തയക്കാന്‍ സാധിച്ചില്ല.
പുറത്തു ഭക്ഷണവണ്ടി പ്രതീക്ഷിച്ചുനിന്ന പൊതുജനം വിശന്നു സഹികെട്ടു കമ്പനി സെകര്യൂരിറ്റിക്കാരോട് തര്‍ക്കമായി.
അന്ന് ജോലി സമയം കഴിഞ്ഞു കാന്‍റീന്‍ മാനേജര്‍ പൊക്കാമറ്റം കവലവഴി കാറില്‍ പോകുമ്പോള്‍ കുറേപേര്‍ കാറിനു മുമ്പില്‍ ചാടിവീണു. മാനേജരെ ബലമായി പിടിച്ചിറക്കി ഘൊരാവേ ചെയ്തു.
നേതാവ് കുര്യാക്കോയും തങ്കയ്യനും മാനേജരെ ചോദ്യം ചെയ്തുകൊണ്ടിരുന്നു. സാധുക്കള്‍ക്കവകാശപ്പെട്ട ഭക്ഷണം ചിത്രപ്പുഴയില്‍ തള്ളുന്ന മാനേജരുടെ നടപടിയില്‍ പ്രതിഷേധിച്ച് കാന്‍റീന്‍ മാനേജരെ ചെരുപ്പുമാലയിടീച്ചു മുദ്രാവാക്യം വിളിച്ചു.
ഏതോ ഒരാള്‍ അയാളുടെ കാറിന്റെ ടയറു കുത്തിക്കീറി. വേറൊരാള്‍ ഷര്‍ട്ടുവലിച്ചു കീറി. മറ്റൊരാള്‍ കരിഓയില്‍ തലവഴി ഒഴിച്ചു.
ഒരുത്തന്‍ മുഷ്ടിചുരുട്ടി മാനേജരുടെ മുഖത്ത് ഒറ്റയിടി...!
അയാളുടെ മൂക്കില്‍നിന്നും വായില്‍നിന്നും കുടുകുടെ ചോര പുറത്തുചാടി.
സെക്യൂരിറ്റിക്കാര്‍ ഇടപെട്ടു മാനേജരെ രക്ഷിച്ചു കമ്പനി ഡിസ്പന്‍സറിയില്‍ പ്രവേശിപ്പിച്ചു.
ഈയിടെ കമ്പനിയില്‍ ഒരുപാടു ഭക്ഷണ സാധനങ്ങള്‍ ബാക്കിവന്നപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഒരു കാന്‍റീന്‍ തൊഴിലാളി മാനേജരുടെ അടുത്തുചെന്നു ഇതെല്ലാം പൊക്കാമറ്റം കവലയിലെ സാധുക്കള്‍ക്കു കൊടുക്കട്ടെയെന്നു ചോദിച്ചു. മാനേജര്‍ അയാളോട് തട്ടിക്കയറി പറഞ്ഞുവത്രെ...
"അവറ്റകളെല്ലാം പട്ടിണികിടന്ന് ചാവട്ടെ... ബാക്കിയെല്ലാം കുഴിവെട്ടി മൂട്..."
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Subscribe to:
Posts (Atom)